കൊച്ചി തീരത്ത് അപകടത്തിൽപ്പെട്ട എംഎസ്സി എൽസ-3 കപ്പൽ കമ്പനി ഗ്യാരണ്ടി തുകയായി 1227.62 കോടി രൂപ ഹൈക്കോടതിയിൽ സമർപ്പിച്ചു. സംസ്ഥാന സർക്കാർ നൽകിയ നഷ്ടപരിഹാര കേസിനെത്തുടർന്നാണ് മെഡിറ്ററേനിയൻ ഷിപ്പിങ്ങ് കമ്പനിയുടെ (MSC) ഈ നടപടി. തുക കോടതിയിൽ കെട്ടിവെച്ചതോടെ വിഴിഞ്ഞത്ത് തടഞ്ഞുവെച്ചിരുന്ന കമ്പനിയുടെ മറ്റൊരു കപ്പലായ എംഎസ്സി അക്വിറ്റേറ്റ-2 നെ കോടതി വിട്ടയച്ചു.
2025 മേയ് 24-ന് വിഴിഞ്ഞത്തുനിന്ന് പുറപ്പെട്ട ലൈബീരിയൻ ചരക്കുകപ്പൽ കൊച്ചി തീരത്തിന് സമീപം മുങ്ങി. കപ്പലിലുണ്ടായിരുന്ന കണ്ടെയ്നറുകളും പ്ലാസ്റ്റിക് അവശിഷ്ടങ്ങളും കടലിൽ വീണത് ഗുരുതരമായ പരിസ്ഥിതി ആഘാതത്തിന് കാരണമായിരുന്നു. പരിസ്ഥിതി നാശം, മത്സ്യസമ്പത്തിനുണ്ടായ നഷ്ടം എന്നിവ കണക്കിലെടുത്ത് 9531 കോടി രൂപയാണ് സർക്കാർ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്.
പ്രാഥമികമായി 1200 കോടിയോളം രൂപ കെട്ടിവെക്കാൻ ജസ്റ്റിസ് എം.എ. അബ്ദുൽ ഹക്കീം ഉത്തരവിട്ടിരുന്നു. സർക്കാർ ആവശ്യപ്പെട്ട ഭീമമായ തുക നൽകാനാവില്ലെന്ന് വ്യക്തമാക്കിയ ഷിപ്പിങ്ങ് കമ്പനി, നഷ്ടപരിഹാര തുക 125 കോടി രൂപയായി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. ഈ ഹർജിയിൽ വിധി പറയാനായി കോടതി മാറ്റിയിരിക്കുകയാണ്.



