ബെംഗളൂരുവിൽ ഭാര്യയെ കൊന്ന് സ്യൂട്ട്കേസിലാക്കിയ സംഭവത്തിൽ മഹാരാഷ്ട്ര സ്വദേശി രാകേശിനെ പൂനെയിൽ നിന്നാണ് പിടികൂടിയത്. ബുധനാഴ്ച രാത്രിയാണ് ഭാര്യ ഗൗരിയെ രാകേശ് കറിക്കത്തി കൊണ്ട് കുത്തിക്കൊല്ലുന്നത്. രാത്രി ഭക്ഷണം കഴിക്കവെയുണ്ടായ ഒരു തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
കൊലയ്ക്ക് മൃതദേഹം സ്യൂട്ട് കേസിലാക്കി ശുചിമുറിയിൽ ഉപേക്ഷിച്ച് മുങ്ങുകയായിരുന്നു. പിറ്റേന്ന് വൈകീട്ട് അഞ്ച് മണിയോടെ വീട്ടുടമയെ പ്രതി തന്നെയാണ് ഫോൺവിളിച്ച് കൊലപാതക വിവരം അറിയിക്കുന്നത്. പിന്നാലെ പൊലീസ് എത്തിവീട് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. കാറിലാണ് പ്രതി ബെംഗളൂരുവിൽ നിന്ന് മുങ്ങിയത്. ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ പൂനെയിലുണ്ടെന്ന് വ്യക്തമായി.
വിമാനമാർഗം പൂനെയിലെത്തിയ ബെംഗളൂരു പൊലീസ് പ്രതിയെ പിടികൂടി തിരികെ എത്തിച്ചു. രണ്ട് വർഷം മുൻപായിരുന്നു രാകേശിൻറെയും ഗൗരിയുടെയും വിവാഹം നടന്നത്. ബെംഗളൂരുവിൽ ഐടി കമ്പനി ജീവനക്കാരനാണ് പ്രതി. ഒരു മാസം മുൻപാണ് ഇപ്പോഴത്തെ താമസസ്ഥലത്തേക്ക് എത്തിയത്. എന്തായിരുന്നു ഇരുവർക്കുമിടയിലെ തർക്കത്തിന് കാരണമെന്ന് വ്യക്തമല്ല.