Logo Below Image
Sunday, June 22, 2025
Logo Below Image
Homeഅമേരിക്കപുണ്യ ദേവാലയങ്ങളിലൂടെ- (72) സെന്റ്‌ മേരീസ് ചർച്ച്, പുന്നമട, ആലപ്പുഴ

പുണ്യ ദേവാലയങ്ങളിലൂടെ- (72) സെന്റ്‌ മേരീസ് ചർച്ച്, പുന്നമട, ആലപ്പുഴ

ലൗലി ബാബു തെക്കെത്തല

ആലപ്പുഴ ജില്ലയിലെ പുന്നമടയിലാണ് ഈ ദേവാലയം സ്ഥിതി ചെയ്യുന്നത്.

ഹൊയ്യാരെ… ഹൊയ്യാരെ.
പുന്നമടക്കായൽ ഈ കുട്ടനാടൻ കായൽ..
രാമങ്കരി കണ്ണങ്കരി ചേന്നങ്കരി ചാത്തങ്കരി
തുള്ളിയോടും മീനേ കരിമീനെ നിന്നെക്കണ്ടേ ..
കണ്ണമ്പ്ര പയ്യമ്പ്ര ആനമ്പ്ര ചേനമ്പ്ര ..
പുന്നെല്ലുകൾ കൊയ്തുവാ താമരക്കണ്ണാളേ..

ഈ ഗാനത്തിൽ സൂചിപ്പിച്ചിരിക്കുന്ന പ്രശ്‌സ്തമായ പുന്നമടക്കായലിനെയും പുന്നമട പള്ളിയെയും കുറിച്ച് കൂടുതൽ അറിയാം ഈ ആഴ്ചയിലെ പുണ്യ ദേവാലയങ്ങളിലൂടെയുള്ള യാത്രയിൽ

🌻പുന്നമട

ആലപ്പുഴ ജില്ലയിലെ ഈ പ്രദേശം പുന്നമരങ്ങളാൽ നിബിഡമായിരുന്നു. കൊപ്രയുo എള്ളും പോലെ പുന്നക്കായ് ആട്ടി എണ്ണ എടുക്കുന്ന മരച്ചക്കുകൾ ഈ പ്രദേശത്ത് ധാരാളം ഉണ്ടായിരുന്നു. മണ്ണെണ്ണ കണ്ടെത്തുന്നതിന് മുൻപുള്ള കാലഘട്ടത്തിൽ വിളക്കുകൾ കത്തിക്കുവാനും, ആഘോഷങ്ങൾക്ക് തീവെട്ടി തെളിയിക്കുവാനും മറ്റും പുന്നക്കാ എണ്ണയാണ് ഉപയോഗിച്ചിരുന്നത്. പത്തേമാരി, പായ്ക്കപ്പൽ തുടങ്ങിയവയ്ക്ക് തേയ്ക്കുവാനായി ഈ എണ്ണ അറബി നാടുകളിലേക്ക് ആലപ്പുഴ തുറമുഖം വഴി കയറ്റി അയച്ചിരുന്നു. പുന്ന നിറഞ്ഞ മട (ചിറ)യാണ് പിൽക്കാലത്ത് പുന്നമടയായി മാറിയതെന്ന് വിശ്വസിക്കപ്പെടുന്നു. ലോകം പുന്നമടയെ അറിയുന്നത് പുന്നമട കായലിലെ നെഹ്‌റു ട്രോഫിമത്സരത്തിന്റെ അടിസ്ഥാനത്തിലാണ്.

വലിപ്പം കൊണ്ടും ഭൂമിശാസ്ത്ര പരമായ പ്രത്യേകതകള്‍ കൊണ്ടും ഏറെ പ്രശസ്തമായ വേമ്പനാട്ടുകായലിന്റെ ഭാഗമാണ് പുന്നമട കായൽ.ആലപ്പുഴ ജില്ലയിലെ കുട്ടനാടിന്‍റെ പാടശേഖരങ്ങള്‍ക്ക് ജീവന്‍ പകരുന്ന ജല ശേഖരമാണ് ഈ കായൽ. പ്രകൃതി ഭംഗികൊണ്ട് അനുഗ്രഹീതമായ കുട്ടനാടിന് പുന്നമട കായല്‍ നല്‍കുന്ന വശ്യ സൌന്ദര്യം വളരെ പ്രസിദ്ധമാണ്…ഈ ഭംഗി ആസ്വദിക്കുവാനായി ലോകത്തിന്‍റെ പല കോണുകളില്‍ നിന്നും എല്ലാ വര്‍ഷവും ഇവിടേയ്ക്ക് വിനോദ സഞ്ചാരികളുടെ പ്രവാഹമാണ്.

🌻പുന്നമടകായലും നെഹ്‌റു ട്രോഫി വള്ളംകളിമത്സരവും

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാ‍ൽ നെഹ്‌റുവിന്റെ കേരള സന്ദർശനത്തോടനുബന്ധിച്ച് കേരള സർക്കാർ പ്രത്യേകമൊരുക്കിയ ചുണ്ടൻ വളളംകളി മത്സരത്തോടെയാണ് നെഹ്‌റു ട്രോഫിയുടെ ചരിത്രം ആരംഭിക്കുന്നത്. 1952 ഡിസംബർ 27 ന് ആലപ്പുഴ ജില്ലയിലെ പുന്നമടക്കായലിലാണ് മത്സരം അരങ്ങേറിയത്. ചുണ്ടൻ‌വള്ളങ്ങളുടെ തുഴയെറിഞ്ഞുള്ള പോരാട്ടം ആവേശത്തോടെ വീക്ഷിച്ച നെഹ്‌റു മത്സരാന്ത്യത്തിൽ സകല സുരക്ഷാ ക്രമീകരണങ്ങളും കാറ്റിൽ‌പ്പറത്തി വള്ളംകളിയിൽ ഒന്നാമതെത്തിയ നടുഭാഗം ചുണ്ടനിൽ ചാടിക്കയറി. നെഹ്‌റുവിന്റെ ഈ ആഹ്ലാദപ്രകടനം അംഗീകാരമായിക്കരുതിയ വള്ളംകളി പ്രേമികൾ അദ്ദേഹത്തെ ചുണ്ടൻവള്ളങ്ങളുടെ അകമ്പടിയോടെ കൊച്ചിവരെയെത്തിച്ചു യാത്രയാക്കി. പിന്നീട് ഇന്ത്യയുടെ പ്രധാനമന്ത്രിമാരായിത്തീർന്ന ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും ഈ വള്ളംകളിക്കാഴ്ചയിൽ നെഹ്‌റുവിനൊപ്പം ഉണ്ടായിരുന്നു.ഡൽ‌ഹിയിലെത്തിയ ശേഷം സ്വന്തം കയ്യൊപ്പോടുകൂടി വെള്ളിയിൽ തീർത്ത ചുണ്ടൻ വള്ളത്തിന്റെ മാതൃക നെഹ്‌റു അയച്ചുതന്നു. ഈ മാതൃകയാണ് വിജയികൾക്കു നൽകൂന്ന നെഹ്‌റൂ ട്രോഫി. തുടക്കത്തിൽ പ്രൈം‌ മിനിസ്‌റ്റേഴ്സ് ട്രോഫി എന്നായിരുന്നു വള്ളംകളി അറിയപ്പെട്ടിരുന്നത്. 1969 ജൂൺ ഒന്നിനു കൂടിയ വള്ളംകളി സമിതി നെഹ്‌റുവിനോടുള്ള ആദരവ് കാരണം കപ്പിന്റെ പേര്‌ നെഹ്‌റു ട്രോഫി വള്ളംകളി എന്നാക്കിമാറ്റി.

🌻പുന്നമടയിലെ പള്ളി സ്ഥാപന ചരിത്രം

പുന്നമടപള്ളിയുടെ ചരിത്രം ആരംഭിക്കുന്നത് 1935, മെയ് മാസത്തിൽ പുതുപ്പറമ്പിൽ ചാണ്ടി ഔസേപ്പിന്റെ പുരയിടത്തിൽ കെട്ടി ഉയർത്തിയ ഓലഷെഡിൽ പരിശുദ്ധ മാതാവിന്റെ വണക്കമാസാചരണം തുടങ്ങിയതോടുകൂടിയാണ്. 1939 ൽ തത്തംപള്ളി വികാരിയും ഇടവകക്കാരനുമായ റവ.ഫാ.(ഫാൻസിസ് വന്യം പറമ്പിലിന്റെ അധ്യക്ഷതയിൽ പുന്നമടയിലെ കുടുംബനാഥന്മാർ ഒത്തുകൂടി സെന്റ് മേരീസ് കാത്തലിക് യൂണിയൻ എന്ന സംഘടനയ്ക്ക് രൂപം നൽകി, തുടർന്ന് തിരുഹൃദയമാസവണക്കം ആരംഭിച്ചു

1942 ൽ പുന്നമട വണക്കമാസപ്പുര ഇരുന്ന സ്ഥലം പുതുപ്പറമ്പിൽ ചാണ്ടി ഔസേപ്പ് തത്തംപ്പള്ളി പള്ളിക്കാര്യത്തിലേക്ക് ദാനമായി നൽകി. സർക്കാർ അധികാരികളിൽ നിന്നും മറ്റുമതസ്ഥരിൽ നിന്നുമുള്ള ഏറെ എതിർപ്പുകളെയും പ്രതിസന്ധികളെയും ഭീഷണികളെയും നേരിട്ടുകൊണ്ട് തത്തംപള്ളിയിൽ വികാരിയായിരുന്ന പെരിയ ബഹു സെബാസ്റ്റ്യൻ ചെറുശ്ശേരിലച്ചൻ 1949 ഏപ്രിൽ 2 ന് പുന്നമടയിൽ ആദ്യമായി ദിവ്യബലി അർപ്പിച്ചുകൊണ്ട് ദൈവാലയ സ്ഥാപനം കുറിച്ചു.

തുടർന്ന് മാസത്തിലൊരിക്കൽ തത്തംപള്ളി പള്ളിയിൽ നിന്നും വൈദികർ വന്ന് കുർബ്ബാന അർപ്പിച്ചു പോന്നു. 1951 മുതൽ ആലപ്പുഴ സേക്രട്ട് ഹാർട്ട് സെമിനാരിയിൽ നിന്നുള്ള ഈശോസഭാ വൈദികരുടെ സഹകരണത്തോടെ എല്ലാ ഞായറാഴ്ചകളിലും മാസാന്ത്യ വെള്ളിയാഴ്ചകളിലും ദിവ്യബലി അർപ്പണം ആരംഭിച്ചു.

🌻ദേവാലയ പുനരുദ്ധാരണം

1952 ൽ കാത്തലിക് യൂണിയന്റെ നേത്യത്വത്തിൽ വിശ്വാസികളിൽ നിന്നും സമാഹരിച്ച സംഭാവനകൾ ഉപയോഗിച്ച് പള്ളിയോടു ചേർന്നുള്ള 87 സെന്റ് ഭൂമി വിലയ്ക്കുവാങ്ങി പള്ളിയ്ക്ക് മുതൽകൂട്ടി. ഇതേ കാലഘട്ടത്തിൽ തോട്ടാത്തോടിനു സമീപം പ്രവർത്തിച്ചിരുന്ന സെന്റ് ജോസഫ്സ് കാത്തലിക് അസോസിയേഷനും പുന്നമടയുടെ വളർച്ചയ്ക്ക് സഹായകമായി. 1955 ൽ സണ്ടേസ്കൂളും 1962 ൽ സെന്റ് വിൻസെന്റ് ഡിപോൾ സൊസൈറ്റിയും ആരംഭിച്ചു. 1967 ൽ രൂപീകൃതമായ എസ്.എം.വൈ. എ. എന്ന സംഘടന യുവജനങ്ങളുടെ ആദ്ധ്യാത്മിക വളർച്ചക്കൊപ്പം സാംസ്കാരിക നവോത്ഥാനത്തിനും നേതൃത്വം നൽകി. ലീജിയൻ ഓഫ് മേരി, സൊഡാലിറ്റി തുടങ്ങിയ ഭക്തസംഘടനകളും ഈ പ്രദേശത്തിന്റെ വളർച്ചയ്ക്ക് ആക്കം കൂട്ടി. വിശ്വാസ കൂട്ടായ്മയുടെ വളർച്ചക്കൊപ്പം പോരായ്മകളും ആവശ്യങ്ങളും ഏറി വന്നു.

1979 ൽ തത്തംപള്ളിയിൽ അസി.വികാരിയാ യിരുന്ന റവ. ഫാ. തോമസ് ഇടയാൽ എം.സി.എസ്. വി. യൂദാശ്ലീ ഹായായുടെ നൊവേന ആരംഭിക്കുകയും പള്ളിയുടെ പുനരുദ്ധാര ണത്തിനായി ഒരു കമ്മറ്റിക്ക് രൂപം നൽകുകയും ചെയ്തു.

1986 മാർച്ച് 10 ന് തത്തംപള്ളി പള്ളി വികാരിയായിരുന്ന പെരിയ ബഹു. സെബാസ്റ്റ്യൻ മഞ്ചേരിക്കളത്തിലച്ചൻ (പസിഡന്റും കുര്യച്ചൻ മാളി യേക്കൽ സെക്രട്ടറിയുമായി രൂപീകരിച്ച് സെന്റ് മേരീസ് ദൈവാലയ നിർമ്മാണത്തിനു ആരംഭം നടത്തിയത്.

1987 മാർച്ച് 3 നു പുതിയ ദൈവാലയത്തിനു ശിലാസ്ഥാപനം ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലിത്ത മാർ ജോസഫ് പൗവ്വത്തിൽ നിർവ്വഹിച്ചു. 1987 മെയ് 11 പള്ളിയുടെ നിർമ്മാണ ജോലികൾ ആരംഭിച്ചു. 1989 മാർച്ച് 12 ന് പവ്വത്തിൽ പിതാവ് ദൈവാലയ കൂദാശ ചെയ്ത് പ്രഥമ ദിവ്യബലി അർപ്പിച്ചു.

🌻തിരുന്നാൾ

ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ മാതാവിന്റെ തിരുസ്വരൂപം130 അടി നീളത്തിലും 30 അടി വീതിയിലും കിഴക്കു പടിഞ്ഞാറായി നിലകൊള്ളുന്ന ദൈവാലയത്തിന്റെ വടക്കു വശത്ത് മദ്ധ്യഭാഗ ത്തായി 480 ച. അടി വിസ്തൃതിയിൽ ചിത്രപ്പണികളോടുകൂടി നിർമ്മിച്ചിരിക്കുന്ന പൂമുഖമദ്ധ്യത്തിൽ തികച്ചും ഭാരതീയ ആചാര രീതിയിൽ താമരപ്പൂവിനുള്ളിൽ പ്രതിഷ്ഠിച്ചിരിക്കുന്നു.മെയ് മാസത്തിലാണ് ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ മാതാവിന്റെ തിരുനാമത്തിലുള്ള തിരുന്നാൾ ആഘോഷിക്കപ്പെടുന്നത്.

പുന്നമട എന്നോർക്കുമ്പോൾ ഉള്ളിലൊരു സിനിമാ ഗാനം തുള്ളി തുളുമ്പുന്നു

വെണ്ണിലാ ചന്ദന കിണ്ണം
പുന്നമട കായലിൽ വീണേ
കുഞ്ഞിളം കയ്യിൽ മെല്ലെ
കോരിയെടുക്കാൻ വാ..
മുണ്ടകൻ കൊയ്ത്ത്തു കഴിഞ്ഞു
ആറ്റകിളി പോകും നേരം
മഞ്ഞണി തൂവൽ കൊണ്ടൊരു കൂടൊരുക്കാൻ വാ..
കാലി മേയ്യുന്ന പുല്ലാനി കാട്ടിൽ
കണ്ണി മാങ്ങ കടിച്ചു നടക്കാം
കാറ്റിൻ പാദസരങ്ങൾ കിലുക്കാം
കുന്നി മഞ്ചാടി കുന്നിലേറാം …..
പിന്നിൽ വന്നു കണ്ണ് പൊത്താം
കണ്ടുവെന്നു കള്ളം ചൊല്ലാം
കാണാത്ത കഥകളിലെ രാജാവും രാണിയുമാകാം
ഓണ വില്ലും കൈകളിലേന്തി ഉഞ്ഞാലാടാം…
പീലി നീട്ടുന്ന കോല മയിലാം
മുകിലോടുന്ന മേട്ടിലോളിക്കാം
സ്വർണ മീനായ്‌ നീന്തി തുടിക്കാം
വഞ്ചി പാട്ടിന്റെ വിള്ളിലേറാം .
കണ്ണാരം പൊത്തി കളിക്കാം..
മണ്ണപ്പം ചുട്ടു വിളമ്പാo
ചക്കര മാവിൻ ചോട്ടിൽ..
കൊത്തങ്ങൾ ആറാവെപ്പും
ആതിരകൾ നാമം ചൊല്ലും അമ്പലം കാണാം
നാളെ കിന്നാര കുരിവിക്കു ചോറുണ്
പിന്നെ അണ്ണാറകണ്ണന് പാലുട്ട്
ദൂരെ അപപ്പൂപ്പൻ തടിക്കു കല്യാണം
കുട്ടിആനക്ക് നീരാട്ട്‌
വെണ്ണിലാ ചന്ദന കിണ്ണം
പുന്നമട കായലിൽ വീണേ
കുഞ്ഞിളം കയ്യിൽ മെല്ലെ
കോരിയെടുക്കാൻ വാ..
മുണ്ടകൻ കൊയ്ത്ത്തു കഴിഞ്ഞു
ആറ്റകിളി പോകും നേരം
മഞ്ഞണി തൂവൽ കൊണ്ടൊരു കൂടൊരുക്കാൻ വാ..
കാലി മേയ്യുന്ന പുല്ലാനി കാട്ടിൽ
കണ്ണി മാങ്ങ കടിച്ചു നടക്കാം
കാറ്റിൻ പാദസരങ്ങൾ കിലുക്കാം
കുന്നി മഞ്ചാടി കുന്നിലേറാം

പുന്നമടക്കായലിലെ വീണ വെണ്ണിലാചന്ദന ക്കിണ്ണത്തെ കോരിയെടുക്കാൻ കൊതിക്കുന്ന ബാല്യത്തിന്റെ ഓർമ്മകളോടെ
പുണ്യ ദേവാലയങ്ങളുടെ തീർത്ഥാടകരായ എല്ലാ വായനക്കാർക്കും ദൈവാനുഗ്രഹമുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

ലൗലി ബാബു തെക്കെത്തല ✍️

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ