Logo Below Image
Saturday, June 21, 2025
Logo Below Image
Homeഅമേരിക്കപുഷ്പപതംഗമേ തിരിച്ചേകുമോ നഷ്ട വസന്ത സ്മൃതികളെങ്കിലും ... (ഓർമ്മകുറിപ്പ്) ✍ റോമി ബെന്നി

പുഷ്പപതംഗമേ തിരിച്ചേകുമോ നഷ്ട വസന്ത സ്മൃതികളെങ്കിലും … (ഓർമ്മകുറിപ്പ്) ✍ റോമി ബെന്നി

റോമി ബെന്നി

വേനലവധി എന്നത് , ഒഴിവു സമയം മാത്രമായിരുന്നൊരു കാലം. കളിയും , ചിരിയും,  പരിഭവവും, പരാതിയും, സ്നേഹവും ഒന്നു ചേർന്നിണങ്ങി മാമ്പഴ ഗന്ധമേറ്റ കാറ്റിനൊപ്പം പൂമ്പാറ്റയെപ്പോലെ പാറി പറന്നു നടന്ന നാളുകൾ.

മാങ്ങച്ചുനകൊണ്ട് ചുണ്ടുകൾക്കു ചുറ്റും കറുത്തപാടുകൾ വീഴുമ്പോൾ സൗന്ദര്യം പോകുമെന്നൊന്നും ചിന്തിക്കാൻ ബോധം വരാത്തതു കൊണ്ടും, തേങ്ങാ വെള്ളം കൊണ്ട് മുഖം പൊത്തി കഴുകാൻ മുതിർന്നവർ ആരെങ്കിലും വന്നാൽ അതിനു നിന്നു കൊടുക്കാൻ പോലും സമയം ഇല്ലാതെ ലീലാവിലാസിതരായി പകലുകളിൽ അഭിരമിക്കും കാലം. കണ്ണിമാങ്ങക്കാലം മുതൽ മാഞ്ചോട്ടിൽ അലയാൻ ഏറെ പ്രിയങ്കരമായ നാളുകൾ.

പറമ്പിലെ ഓരോ തരിമണലിലും നഗ്നപാദരായി ഓടി തിമർത്തു ആവേശം കൊണ്ടിരുന്നപ്പോൾ വരാനിരിക്കുന്ന ജീവിത യാത്രയുടെ ഓട്ടപ്പാച്ചിലുകളുടെ റിഹേഴ്സലെന്ന് ഒരിക്കലും കരുതി പോലുമില്ല.

പത്തുമക്കളുള്ള അപ്പൂപ്പനും അമ്മൂമ്മയ്ക്കും പത്താമനായി ജനിച്ച എന്റെ അപ്പച്ചന് തറവാടും ചുറ്റുപാടും അവകാശമായി വന്നതുകൊണ്ട്, വെക്കേഷൻ കാലത്ത് വീട്ടിൽ ആൾത്തിരക്കിനു കുറവുണ്ടായിരുന്നില്ല. അപ്പൻ്റെ പെങ്ങമ്മാരുംമക്കളും,ജേഷ്ഠന്റെ മക്കളും എല്ലാവരും കൂടി വീടൊരു ഉത്സവബഹളമാക്കിമാറ്റും. സമപ്രായക്കാരുടെ സംഘങ്ങൾ പെട്ടെന്നു രൂപപ്പെടും.

വെയിൽ മൂത്താൽ നെല്ലുകുത്തു പെര എന്നു വിളിക്കുന്ന നെല്ലറയോട് കൂടിയ പുറത്തെ രണ്ടു മുറി പെരയിലേക്ക് കളി മാറ്റും. അവിടെ ഉരലിൽ പച്ചരി കുത്തി പൊടിക്കുന്ന പെണ്ണു ങ്ങളുണ്ട്. ഒരാൾ ഉലക്ക കുത്തുമ്പോൾ താളം തെറ്റാതെ മറ്റേയാൾ മറ്റൊരുലക്ക കൂട്ടിമുട്ടാതെ അരി കുത്തുന്ന കാഴ്ച രസകരമാണ്.

അരിപ്പയിൽ പൊടി അരിക്കുന്നത് വാങ്ങി അരിച്ചു നോക്കാറുണ്ട്. ശരീരമാകെ കുലുങ്ങി ഇളകിയാലും അരിപ്പയിൽ നിന്ന് പൊടി താഴോട്ടു വീഴാതാകുമ്പോൾ അവർ ദേഷ്യപ്പെട്ടു പറയും “കൊച്ചുങ്ങൾ പോയി കളിച്ചേ ഓടി നടന്ന് മണ്ണ് വീഴ്ത്തല്ലേ പൊടി വറുത്തു വെച്ചിട്ടു പോയി കറുമ്പോള വെയ്ക്കാനുള്ളതാ.”

റാഡിൽ കയറു പിരിച്ചു കഴിയുന്ന ഒരു കൂട്ടം ആളുകൾ ഞങ്ങളുടെ ഗ്രാമത്തിൽ ഉണ്ടായിരുന്നു. വീടിനോടു ചേർന്നു തന്നെ റാട്ടു മിഷ്യൻ. അതു കറക്കി പ്രവൃത്തിപ്പിക്കാൻഒരാൾ . മറ്റു സ്ത്രീകൾ അതായത് മൂന്നോ നാലോ പേർ കാണും ,അലിയിച്ച ചകിരി കൈയിലും ശരീരത്തോടും ചേർത്തു പിടിച്ച് കയർ പിരിക്കും. വൈകുന്നേരം പിരിച്ചെടുത്ത കയർ ഒരുമിച്ചു കൂട്ടി ഒരു മിഷ്യൻ തോളത്തു വെച്ചു രണ്ടു വശത്തും റാഡു തിരിച്ച് അങ്ങോട്ടുമിങ്ങോട്ടു നടന്ന് കയറു മിനുസപ്പെടുത്തുന്ന ജോലിയാണ് കറുമ്പോളവെക്കൽ. നെല്ലു പുഴുങ്ങാനും അരി കുത്താനുമൊക്കെ പോകുന്ന പെണ്ണുങ്ങൾ സന്ധ്യയ്ക്കു വീട്ടിൽ ചെന്നിട്ടു വേണം കറുമ്പോള വെക്കാൻ സഹായിക്കാൻ . അപ്പോൾ രണ്ടു വശത്തും റാഡ് തിരിക്കാൻ ആളുവേണം ഒരുമിച്ച് ഒരു സെറ്റ് കയർ മിനുസപ്പെടുത്തുന്ന രീതിയാണിത്. പണ്ടു കണ്ട ഓർമയാണ്. ഇന്ന് എങ്ങും ഇത് കാണാനില്ല. നാട്ടുമ്പുറങ്ങളിൽ ഈ പേരിലാണ് അറിയപ്പെടുന്നത്. മറ്റെന്തെങ്കിലും വിളിപ്പര് ഈ സമ്പ്രദായത്തിന് ഉണ്ടോ എന്നെനിക്കറിയില്ല. വായ്മൊഴിയിലൂടെപകർന്നു കിട്ടിയ പദം.

ഞങ്ങൾ കളിച്ചു തിമർക്കുമ്പോൾ പണിക്കാരുമൊത്ത് അടുക്കളയിൽ പാചകതിമർപ്പിലാകുംഅമ്മ. ഇതിനിടെ പത്താം ക്ലാസ് പരീക്ഷയുടെ പേപ്പർ വാല്യൂഷൻ ഉണ്ട്, അധ്യാപികയായ അമ്മയ്ക്ക്. ഇന്നത്തെ പോലെ വാല്യുവേഷൻ സെന്ററുകളിലല്ല, വീട്ടിലിരുന്ന് ഉത്തരക്കടലാസ് നോക്കി ടാബുലേഷൻ നടത്തി അയച്ചു കൊടുക്കണം.അതിന്റെ ഡ്യൂട്ടിയും നിർബന്ധമായിരുന്നു.

രാത്രി അപ്പച്ചൻ ജോലി കഴിഞ്ഞു വരുമ്പോൾ അമ്മ പേപ്പർ നോക്കി മാർക്കുകൂട്ടിയത് റീചെക്കുചെയ്യാനും, അത് വരച്ച് എഴുതാനുമൊക്കെ സഹായിക്കും. മാർക്ക് കോളം വരയ്ക്കാനൊക്കെ സ്കെയിലിനു പകരം ഉരുണ്ട കറുത്ത നിറമുള്ള റൂളർ ഉപയോഗിച്ചിരുന്നു .പകലന്തിയോളം തിരക്കു കഴിഞ്ഞ് എത്ര ക്ഷമയോടെയാണ് അവർ ഈ ജോലിയും ചെയ്തു തീർത്തിരുന്നുവെന്ന് അത്ഭുതത്തോടെ ഇന്ന് ഓർത്തു പോകുന്നു.

വാതിൽ ചാരി വെച്ചിരിക്കുന്നതു കണ്ടാൽ പിന്നെ ഓടിച്ചാടി അതിൽ തട്ടിമുട്ടി കയറാനാണ് കുട്ടികൾക്ക് താൽപര്യം. അവർ കണ്ണുരുട്ടുമ്പോൾ അതേ വേഗത്തിൽ ഓടി പുറത്തേക്കു പോരും. ജനലും വാതിലുമെല്ലാം അടച്ചിട്ട് അത്ര പ്രൈവസിയിലാണ് പേപ്പർ വാല്യുവേഷൻ ചെയ്തിരുന്നത്.

പകലുകൾ ആഘോഷമാക്കുന്ന ദിനങ്ങളാണ് കടന്നു പോകുന്നത്. നാട്ടുമാവുകൾ ധാരാളമുള്ള പറമ്പിൽ വിവിധ തരം രുചികൾ പേറി കൊണ്ട് മാമ്പഴങ്ങൾ അവധികാലത്തു തന്നെ അവ മാണിക്യ വർണ്ണമണിഞ്ഞും, കാഞ്ചന നിറമാർന്നും, ചിലത് മിക്സ് ആന്റ് മാച്ച് പോലെ പച്ചയും മഞ്ഞയും ചേർന്ന് ഇല കാണാതെ നിറഞ്ഞു നിൽക്കും.മാവുകളുടെ പേരുകൾ ഓർമയിൽ ഇപ്പോഴും ഉണ്ട്. ഇന്ന് അത്തരം നാട്ടുമാങ്ങകൾ ഒരിടത്തു നിന്നു പോലും എനിക്കു കിട്ടാറില്ല.

കല്ലു കെട്ടി എന്ന പേരുള്ള ഉൾഭാഗം ചുവന്ന അതിമധുര മാംസളഭാഗമുള്ള മാങ്ങ നൽകുന്ന മാവാണ് മുൻവശത്തു തന്നെ പടർന്നു ഉയരത്തിൽ പന്തലിച്ചു നിൽക്കുന്നത്. രണ്ടു വലിയ മരങ്ങൾ അടുത്തടുത്തു നിൽക്കുന്ന പോലെ രണ്ടു വശത്തേക്കും ഉയർന്നു വളർന്ന ഒറ്റ മാവാണത്.അതു നൽകുന്ന തണൽ വീടിനു പോലും കുളിർമയേകിയിരുന്നു.

എല്ലാവർക്കും ഏറ്റവും ഇഷ്ടമുള്ളതും ആ മാമ്പഴം തന്നെയാണ്. മരത്തിൽ കയറി കൊല്ലികൊണ്ട് പറിച്ച് കുട്ടയിൽ നിറച്ച് താഴേയ്ക്ക് ഇറക്കുമ്പോൾ മാങ്ങ പറിക്കുന്ന ആളെ കൂടാതെ കൊട്ട ഇറക്കിഅഴിച്ച് മാങ്ങ എടുത്തു മാറ്റി കാലി കൊട്ടമുകളിലേക്ക് തിരിച്ചയയ്ക്കാൻ ഒരു സഹായി താഴെ നിൽക്കും.

മച്ചിൽ മുകളിൽ വൈക്കോൽ നിരത്തി ഞെട്ടടർത്തി ഒഴുകുന്ന ചുന തുണി കൊണ്ട് തുടച്ച് മാങ്ങകൾ നിരത്തി വെയ്ക്കുന്ന ജോലി കുറച്ചു മുതിർന്ന കുട്ടികൾക്കാണ്.

പഴുത്ത മണം വന്നു തുടങ്ങിയാൽ കുട്ടികൂട്ടം മിക്കവാറും ആ മുറിയിൽ തന്നെ ആയിരിക്കും. വയറു നിറയും വരെ കഴിച്ചിട്ടേ താഴേക്കുവരു.

പച്ച തീനിഎന്നമറ്റൊരു മാങ്ങ പുറംതൊലിയുടെ പകുതിഭാഗം നല്ല ചുവന്ന നിറമുള്ള മാങ്കനിക്ക് പേരുപോലെ തന്നെ പച്ചയ്ക്കു തിന്നാം.പഴുക്കാതെ തന്നെ മധുരമുള്ള മാങ്ങ. കുറച്ചു ഉയരത്തിലുണ്ടാകുന്നതുകൊണ്ട് ആളുവന്നു പറിച്ചെടുക്കും വരെ വീഴുന്നതു മാത്രമേ കഴിക്കാൻ കിട്ടു.

കരീത്തറ മാവ് ഗോളാകൃതിയിൽ വലിപ്പമുള്ള കനിയാണ്. അതിൻ്റെ മണവും സ്വാദുമൊക്കെവർഷങ്ങൾക്കിപ്പുറവും കൊതിയോടെ മാത്രം ഓർമിക്കാനാവുന്നതാണ്. നെല്ലുകുത്തു പെരയോടു ചേർന്നു നിൽക്കുന്ന മാവിന്റെ ഒറ്റത്തടി വളരെവലുപ്പമുള്ളതു കൊണ്ട്, ഒളിച്ചു കളിക്കുമ്പോൾ സാറ്റു പറഞ്ഞ് തൊടാനുമൊക്കെ മിടുക്കുള്ളവർ എണ്ണുന്നവരുടെ കണ്ണുവെട്ടിച്ച് മാവിന്റെ മറവിൽ തന്നെ പതുങ്ങും. ആളെ കണ്ടുപിടിക്കാൻ എണ്ണിയ ആൾ അൽപം നീങ്ങുമ്പോൾ തന്നെ കൈ എത്തി തൊട്ട് വിജയിക്കാനും കഴിയും. പകൽസമയത്ത് അവിടെ നിന്ന് ഉയരുന്ന കുട്ടികളുടെ ശബ്ദം വളരെ ദൂരെ വരെ കേൾക്കാനാകും

ചന്ദ്രക്കാരൻ എന്ന കുഞ്ഞൻ മാങ്ങ പഴുത്താൽ മതിലിലൊക്കെ തട്ടി മുട്ടി നീരാക്കി കുടിച്ചു തീർക്കും. കുലകുലയായി കിടക്കുന്നതു കൊണ്ട് കല്ലെറിഞ്ഞും വടികൊണ്ട് അടിച്ചും എളുപ്പത്തിൽ പൊട്ടിച്ചെടുക്കാനാകും. കുട്ടികൾക്കും ഇഷ്ടം അവിടെ ചുറ്റിക്കറങ്ങാനാണ്.

ഈ മാവിന്റെ താഴെ പുരയോടുചേർന്ന്ഒരു കുളുമുറി ഉണ്ടായിരുന്നു. മുറിക്കകത്തു തന്നെ അടുപ്പ്. വലിയ ചെമ്പിൽ വെള്ളം നിറച്ചിട്ടിരിക്കും. മതിലിൽ അടുപ്പിലേക്ക് വലിയ ദ്വാരം ഉണ്ട്.പുറത്തു നിന്ന് അടുപ്പിൽ തീ കത്തിക്കും. ചൂടുള്ളത്തിൽ മേലുകഴുകേണ്ടവർക്ക് അതിൽ നിന്ന് വെള്ളം കോരിയെടുക്കാം. എപ്പോഴും ചൂടുണ്ടാകും. തെങ്ങോലചൂട്ട്, കവുങ്ങിന്റെ ഓല , ഇതൊക്കെയാണ് കത്തിക്കാനുള്ള ഇന്ധനം.അതിനെ അവിടങ്ങളിൽ തണങ്ങ് എന്നു വിളിച്ചിരുന്നു. പാളയിലിരുത്തി കുട്ടികളെ വലിച്ചു കൊണ്ടു നടന്ന് ഒരു വിധം കീറിപ്പറിഞ്ഞതൊക്കെ ഈ അടുപ്പിന്റെ ചുവട്ടിൽ കളിക്കാരുതന്നെ ഉപേക്ഷിച്ചു പോകും. നല്ല പാള മുറിച്ചു മാറ്റി വിശറി ഉണ്ടാക്കാറുണ്ട്.

പണ്ടത്തെ കാലത്ത് പല വീടുകളിലും കുട്ടിളെ കുളിപ്പിക്കുന്നതും പാളയിലായിരുന്നല്ലോ. അടയ്ക്കാമരത്തിൽ നിന്നു വലിയ പാളയോടെ തണങ്ങ് കൊഴിഞ്ഞു വീഴുമ്പോൾ ഗർഭിണികളായ സ്ത്രീകൾ കുടുംബത്തിൽ ഉണ്ടെങ്കിൽ കുട്ടി ആണോ പെണ്ണോ എന്നു പ്രവചിച്ചിരുന്ന മുതിർന്ന സ്ത്രീകളുണ്ടായിരുന്നു. പാളയുടെ വലുപ്പവും ആകൃതിയും നോക്കിയാണെന്നു തോന്നുന്നു. ഒരിക്കൽ ആരുടെയോ ആത്മഗതം ഉറക്കെ പ്രവചനരൂപത്തിൽ പുറത്തു വന്നപ്പോൾ അതെങ്ങനെയറിയാം എന്നു ചോദിച്ചു ചെന്ന ഞങ്ങൾക്ക് വഴക്കു കിട്ടിയത് ഓർമയുണ്ട്. കുട്ടികൾ അവരുടെ ചെറിയ വായ്ക്കുള്ള സംശയം ചോദിക്ക്. പിന്നെ അവിടെ നിന്നില്ല. അതുകൊണ്ട് ആ പ്രവചനവരം കിട്ടിയതുമില്ല.

ചകിരി മാങ്ങയെ ആർക്കും വേണ്ട .കഴിച്ചു തുടങ്ങുമ്പോഴേ ചകിരി പോലെ നൂലിഴകൾ പല്ലിനെ പൊതിയും അതുകൊണ്ടാകും മധുരമുണ്ടെങ്കിലും അതിന് ആവശ്യക്കാർ ഇല്ലാതിരുന്നത്. അതിന്റെ ചുവട്ടിലാണ് പാത്രങ്ങൾ തേച്ചു കഴുകിയിരുന്ന സ്ഥലം. അടുക്കള ഭാഗത്ത് ഒതുങ്ങി എന്തോ തെറ്റു ചെയ്ത ജന്മം പോലെ അതവിടെ നിന്നിരുന്നു.
പായൽ മാങ്ങയെ , മുറിച്ചു പൂളി കഴിക്കാതെ കടിച്ചു തിന്നാനാണ് രസം . പേരു പായൽ എന്നാണെങ്കിലും മധുരവും നീരും നിറഞ്ഞ ഇടത്തരം വലുപ്പമുള്ള നാട്ടുമാങ്ങയാണത്. മാങ്ങാത്തെര എന്ന സാധനം മാങ്ങ നീര് ഉണക്കി ഉണ്ടാക്കി വെക്കും. പനമ്പു പായയിലാണ് ഇത് പരത്തി ഉണക്കുന്നത്. പായയിൽനിന്നു തന്നെ ഓരോ കഷ്ണം പൊട്ടിച്ച് ഓടിപ്പോകുന്ന വഴിയിൽ തന്നെ തിന്നു കൊണ്ടു നടക്കും.അന്നത്തെ ചോക്ലെയ്റ്റ് എന്നു പറയുന്നത് ശർക്കര പീസും, മാങ്ങാത്തെരയുമൊക്കെ ആയിരുന്നു.

വിമലാലയത്തിൽ പോയി ഒരു ദിവസത്തെ ക്ലാസിൽ ചേർന്ന് ജാമും, സ്ക്വാഷും ഉണ്ടാക്കാൻ അമ്മ പഠിച്ചതു കൊണ്ട് സ്ക്വാഷ് ഉണ്ടാക്കി കുപ്പിലാക്കി തരുമായിരുന്നു ഇത്ര സ്പൂൺ എടുത്ത് വെള്ളം ചേർത്തു കുടിക്കാൻ പറയും. അമ്മ ആവശ്യപ്പെടുന്ന ചെറിയ ജോലികൾ തീർത്താൽ സ്പെഷലായി ഓരോ കുപ്പി സ്ക്വാഷ്. ഓരോരുത്തർക്കു കിട്ടും. ഒരാഴ്ച കൊണ്ടു കുടിക്കേണ്ടത് ഒന്നര ദിവസത്തിനകം വെള്ളം കൂട്ടിയും , കൂട്ടാതെയും കുടിച്ചു തീർക്കും.
മധുരമുള്ള മാങ്ങയുടെ ചെറിയ കഷ്ണങ്ങൾ നെയ്യിൽ വാട്ടിയെടുത്ത് കറയാമ്പു ചേർത്ത പഞ്ചസാര പാനിയിൽ ഇട്ട് ജെല്ലി എന്ന പേരു പറഞ്ഞ് ഊണിനു ശേഷം ഫ്രൂട്ട് സാലഡുപോലെ പ്രധാന ദിവസങ്ങളിലും, അതിഥികൾ വരുമ്പോഴും വിളമ്പാറുണ്ട്. കടുത്ത മധുരമാണെങ്കിലും ഇന്നത്തെ ഗുലാബ് ജാമൂൻ കഴിക്കും പോൽ കഴിക്കും.

പിന്നെ ഓർമയിലുള്ള മറ്റൊരു മാവ് പുളിയൻമാവാണ്. ഉപ്പിലിടാനും , അരിഞ്ഞ് ഉണക്കി സൂക്ഷിക്കാനും, അച്ചാറിടാനും മാത്രം ഉപയോഗിക്കുന്ന മാങ്ങ. കൊതിപ്പിക്കുന്ന പച്ച നിറമാണതിന്. ഉപ്പും കൂട്ടികഴിച്ചാൽ പുളിച്ച് പല്ലു കോച്ചി പോകും. ആൾപ്പൊക്കമുള്ള ഉപ്പുമാങ്ങാ ഭരണിയിലും ചെറുഭരണിയിലും മാങ്ങാ വാട്ടി ഉപ്പിലിട്ട് ഞെട്ടിൽ നല്ലെണ്ണ പുരട്ടി സൂക്ഷിക്കും. വെള്ളത്തുണി ഭരണിക്കു മീതെ കെട്ടിവെക്കും. ഒരു കൊല്ലം ഇത് സൂക്ഷിച്ചു പയോഗിക്കും.

മാങ്ങാഅച്ചാർ പലവിധം ഉണ്ടെങ്കിലും മാങ്ങാപ്പൂള് ഉപ്പു ചേർത്ത് ഉണക്കി ഉണ്ടാക്കുന്ന എണ്ണമാങ്ങ അച്ചാറിന്റെ രുചിയും ഗന്ധവും ഓർത്താൽ തന്നെ അത് വായിലലിയുന്ന രസം ഓടിയെത്തും. രാവിലെ കഞ്ഞി കുടിക്കുന്നവർക്ക് ഈ അച്ചാർ നിർബന്ധമാണ്.

മഴക്കാലത്ത് ഉപ്പുമാങ്ങയാണ് എല്ലാവർക്കും പ്രിയപ്പെട്ട കറി. പല വീട്ടുകാരും പരുത്തി ഇലയോ വാഴ ഇലയോ എടുത്തു കൊണ്ട് വന്ന് അതിൽ അവരുടെ വീട്ടിൽ കറിയില്ലാത്ത സമയത്ത് ഉപ്പുമാങ്ങ വാങ്ങി പോകുന്നതുകാണാം.
മഴക്കാലത്താണ് കറിക്കു ക്ഷാമം. അപ്പോൾ ഉപ്പുമാങ്ങ തീൻ മേശയിൽ പ്രധാനിയായി മാറും.
ഇതിൽ തേങ്ങാപ്പാൽ ചേർത്ത് കറിവെക്കും. അപാര രുചിയാണ്. വെറുതെ ഉള്ളിയും കാന്താരി മുളകും ചതച്ച് വെളിച്ചെണ്ണ ചേർത്തു കുഴച്ച് പേസ്റ്റാക്കി കഴിക്കും. ഉള്ളിയും ചുവന്നമുളക് മൊരിയിച്ചും മാങ്ങാ പൾപ്പിൽ ചേർക്കും. മീൻ കറിയിലും, ഇവൻ സ്ഥാനം പിടിക്കും.

മാമ്പഴ പുളിശ്ശേരിയുള്ള ദിനം കുട്ടികൾ കൂടുതൽ ചോറു കഴിക്കുമെന്നു പറയാറുണ്ട്. മുതിർന്നവരും അക്കാര്യത്തിൽ പിറകിലല്ല .അതിപ്പോഴും അങ്ങനെ തന്നെ.ചന്ദ്രക്കാരനാണ് കൂടുതൽ സമയവും പുളിശ്ശേരിക്കായി ചട്ടിയിൽ വീഴുന്നത്.

ഇനി അപൂർവമായ മറ്റൊരു വിഭവം കൂടി പറഞ്ഞിട്ടു നിർത്താം.മാങ്ങയണ്ടി പലഹാരം എന്നു പറയുന്ന അപ്പം. നാലുമണി പലഹാരമാണത്. അപ്പച്ചെമ്പിൽ ഇതു പുഴുങ്ങുമ്പോൾ ഉണ്ടാകുന്ന ഗന്ധമേറ്റാൽ തന്നെ നാസാരന്ധ്രങ്ങൾ വിടരും. രുചിക്കും ഗുണത്തിനും മുൻപന്തിയിൽ നിൽക്കുന്ന ഈ പലഹാരം ഉണ്ടാക്കാൻ വളരെ ശ്രമകരമാണ്. മാങ്ങയുടെ മാംസള ഭാഗം കഴിച്ച ശേഷം ലഭിക്കുന്ന കട്ടിയുള്ള തോട് പൊട്ടിച്ച് ഉള്ളിൽ നിന്ന് നട്ട് എന്നുവിളിക്കുന്നഭാഗം എടുത്ത് വെള്ളത്തിൽ ഇട്ടുവെയ്ക്കും. നല്ല കയ്പ്പുള്ള ഭാഗമാണിത്. വെള്ളം ഇടയ്ക്കിടെ മാറ്റി പിറ്റേ ദിവസം അതിന്റെ കട്ട് എന്നു വിളിക്കുന്ന കയ്പുരസം മാറ്റിക്കഴിഞ്ഞാൽ തേങ്ങാപ്പീരയും, ചെറു ജീരകവും, ചുക്കുപൊടിച്ചതും പച്ചരി കുതിർത്തതും ചേർത്ത് അമ്മിക്കല്ലിൽ അരച്ചെടുത്തു ശർക്കരപ്പാനി ചേർത്തുണ്ടാക്കുന്ന അതീവരുചികരമായ വിഭവം. അപ്പമായും, അടയായും ഉണ്ടാക്കാം. ഇതുകൊണ്ട് പായസം ഉണ്ടാക്കുന്നവരും ഉണ്ട്. കഴിച്ചിട്ട് വർഷങ്ങളായെങ്കിലും ഈ വിഭവം മറ്റേത് പലഹാരങ്ങളിലും മികച്ചതായി ഇന്നും നാവിൻ തുമ്പിൽ കൊതിയുണർത്തുന്ന ഓർമയായി മാറുന്നു.

.മാങ്ങാക്കാലംകഴിഞ്ഞാലും കളയാതെ കൂട്ടിയിട്ടിരിക്കുന്ന മാങ്ങായണ്ടി പോലും ഒരു ഗുണകരമായ പലഹാരമാക്കി മാറ്റിയ നമ്മുടെ പൂർവികരെ എങ്ങനെ നമിക്കാതിരിക്കും.

ഇങ്ങനെ അവധിക്കാലം മാങ്ങയും, ചക്കയും കൊണ്ടുള്ള ആറാട്ടു കാലമാണ്. ചക്കവരട്ടിയതും, ചക്കഅലുവയും ഉണ്ടാക്കിയത് വിരുന്നുകാർ പൊതിഞ്ഞു കൊണ്ടുപോകും.

ചക്കയടയുണ്ടാക്കാനും വൈകുന്നേരങ്ങളിൽ റൊട്ടിയിൽ പുരട്ടി കഴിക്കാനും ഭരണിയിൽ സൂക്ഷിച്ച ചക്കവരട്ടിയതാണ് എടുക്കുന്നത്. കഴുകി തുടച്ച തവി കൊണ്ട് മാത്രമേ കോരി എടുക്കാവു.

പറിച്ചു കൂട്ടിയിട്ട ചക്ക അയൽവീടുകളിൽ വിതരണത്തിന് കുട്ടികൾ തന്നെ നേതൃത്വം നൽകും.അന്തരീക്ഷത്തിൽ ചക്കയുടെയും മാങ്ങയുടെയും പരിമളം നിറഞ്ഞ നാളുകൾ.

ഓർമ പുസ്കത്തിലെ അവധിക്കാല താളുകൾ ഇനിയുമേറെ മറിച്ചു നോക്കാനുണ്ട്. ഇത്രയുംഉല്ലാസകരമായ കാലമാണ് കാൽച്ചുവട്ടിൽ നിന്ന് ഊർന്നൂർന്ന് പോകുന്നതെന്ന് അന്നറിഞ്ഞില്ല! നഷ്ടബാല്യമെ, നിന്നെ തിരിച്ചുപിടിക്കാൻ ഇനി സ്മരണയെന്ന മാന്ത്രികലോകത്തിൽ അലയുകമാത്രമേ ഏകമാർഗ്ഗം. വർണ്ണപകിട്ടുള്ള ചിത്രപതംഗത്തെപോലെ നിലത്തുറയ്ക്കാതെ പൊങ്ങിയും താഴ്ന്നും പറന്ന നാളുകൾക്കും ശലഭത്തിന്റെ ആയുസുമാത്രമേ ഉണ്ടായിരുന്നതുള്ളു.

റോമി ബെന്നി✍

RELATED ARTICLES

11 COMMENTS

  1. മാമ്പഴക്കാറ്റേറ്റ ബാല്യം വളരെ മനോഹരമായി എഴുതി..
    വായനക്കാരെ കുട്ടിക്കാലത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്ന എഴുത്ത്
    തുടരൂ

  2. മഴ പെയ്തു മാനം തെളിഞ്ഞ നേരം,തൊടിയിലെ തൈ മാവിൻ ചോട്ടിൽ ഒരു കൊച്ചു കാറ്റേറ്റ് വീണ തേൻ മാമ്പഴം ഒരുമിച്ചു പങ്കിട്ട ബാല്യകാലം…. പുതിയ തലമുറയ്ക്ക് അന്യമായ ആ..കാലങ്ങളിലൂടെയൊരു യാത്രപോയപോലെ, ടീച്ചർ, ഓർമ്മകളുടെ പുതിയ വായനാനുഭവം പകർന്നു നൽകാൻ കഴിയുന്ന നല്ല വായനാനുഭവം സമ്മാനിച്ചതിന് നന്ദി,തുടരുക….

  3. മാമ്പഴ പുളിശ്ശേരി വെയ്ക്കുന്ന മാങ്ങയുടെ പേര് ചന്ദ്രക്കാരൻ എന്നായിരുന്നു അല്ലെ. ഞാൻ ഇത് വായിച്ചപ്പോഴാണ് മനസ്സിലായത്. എനിക്ക് ആ മാമ്പഴം കിട്ടി. പണ്ട് കാറ്റ് വന്നാൽ എല്ലാവരും ഈ പറഞ്ഞ മാവിന്റെ ചുവട്ടിൽ തന്നെ ആരുന്നു. 😂നല്ല ഓർമ്മകൾ ❤️❤️.

  4. കൊതിയാവുന്നു . എഴുത്തിലൂടെ ശാശ്വതമാക്കിയതിന് സല്യൂട്ട്

  5. മയിൽപ്പീലിച്ചിറകുകൾ

    റോമി ബെന്നി എഴുതിയ പുഷ്പപതംഗമേ തിരിച്ചേകുമോ നഷ്ട വസന്തസ്മൃതികളെങ്കിലും – ഓർമ്മക്കുറിപ്പിൽ
    ആർദ്ര സ്മരണകളിരമ്പുന്ന മഴവില്ലഴകുള്ള ഒരു ബാല്യകാലത്തെക്കുറിച്ചാണ് പറയുന്നത്. ടൈം ട്രാവൽ ചെയ്ത് പഴയ കാലത്തിലെത്താൻ നമുക്കാവില്ലല്ലോ. മനസ്സിൻ്റെ കുഞ്ഞിച്ചിറകുകൾ വീശി ബാല്യകാലത്തിൻ്റെ മനോഹര തീരത്ത് എത്തുന്ന റോമി ബെന്നിയോടൊപ്പം വായനക്കാരും ബാല്യകാലത്തിൻ്റെ മഴവില്ലഴക് ആസ്വദിച്ചു.
    പിന്നെയും പിന്നെയും
    വായിക്കാൻ തോന്നുന്ന അനുഗൃഹീതമായ എഴുത്ത് തുടരുക….. ആശംസകൾ💐💐

  6. മറന്നു തുടങ്ങിയ മാമ്പഴക്കാലത്തെ ഓർമിപ്പിച്ചതിനു നന്ദി.

  7. കഴിഞ്ഞ കാലത്തിൻ്റെ അനുഭവങ്ങളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകാൻ ലറോമിക്കു കഴിയുന്നു. പുത്യലെ മുറയ്ക്ക് ലഭ്യമാകാതെ പോകുന്ന ഇത്തരം അനുഭവങ്ങൾ പങ്കുവയ്ക്കാൻ എല്ലാവർക്കും ഉത്തരവാദി ആമുണ്ടെന്ന് റോമിയുടെ എഴുത്ത് ഓർമ്മിപ്പിക്കുന്നു. തെളിഞ്ഞ ഭാഷയും ഹൃദ്യമായ അവതരണവും. നന്ദി

  8. വില്ലകളിലും ഫ്ലാറ്റുകളിലും ആണ് ജീവിതം മറ്റുള്ളതെല്ലാം ദുരിതം എന്ന് ചിന്തിക്കുന്നവർക്ക് പഴയ തലമുറ അനുഭവിച്ച ആ സ്വർഗീയ അനുഭവങ്ങൾ -(എത്ര പണമുണ്ടെങ്കിലും ഇന്നിനി വരാത്തവണ്ണം കൊഴിഞ്ഞുപോയ കാലം) -മനസ്സിലാകില്ല കാരണം അങ്ങനെ ഒക്കെ ഉണ്ടാകുമോ എന്ന് തെല്ലൊരു അതിശയത്തോടെയെ ഇന്നത്തെ തലമുറ ചിന്തിക്കു. നന്നായി എഴുതി, വായനക്കാരെ അതായത് ഇന്ന് അമ്പതുകളിലും അതിലും മേലെയോ ഉള്ളവരെ വായനയുടെ ഒടുക്കം വരെ ബാല്യ കൗമാരങ്ങളിലേക്ക് കൊണ്ടുപോയതിന് ഒത്തിരി നന്ദി. അഭിനന്ദനങ്ങൾ തുടർന്നുള്ള വരികൾക്കായ് കാത്തിരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ