യേശുവിന്റെ പന്ത്രണ്ട് അപ്പസ്തോലന്മാരിൽ ഒരാളാണ് മത്തായി ശ്ലീഹാ. ഹൽപ്പേയസ് എന്നൊരാളിന്റെ മകനായിരുന്ന വിശുദ്ധ മത്തായി ഒരു ചുങ്കക്കാരനായിരുന്നു. ഹൽപ്പെയുടെ പുത്രനായ മത്തായി, ഹൽപ്പെയുടെ പുത്രനായ ലേവി എന്നീ രണ്ടു വിധത്തിൽ മറ്റു സുവിശേഷകൻമാർ മത്തായി ശ്ലീഹയെ വിളിക്കുന്നു. ലേവി എന്ന നാമം മത്തായി എന്ന് യേശു മാറ്റി നൽകിയതാണെന്നും എന്നാൽ തിരിച്ചാണെന്നും രണ്ടു വാദങ്ങളുണ്ട്. ബൈബിളിലെ പുതിയ നിയമത്തിലെ ആദ്യ ഗ്രന്ഥമായ മത്തായിയുടെ സുവിശേഷം ഇദ്ദേഹം രചിച്ചതാണെന്നു വിശ്വസിക്കപ്പെടുന്നു. എങ്കിലും ഇതിനെക്കുറിച്ച് ചില തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്.
മർക്കോസ്, ലൂക്കോസ് എന്നീ അപ്പൊസ്തോലന്മാരുടെ ഗ്രന്ഥങ്ങളിൽ ഗലീലിക്കടുത്തുള്ള കഫർണാഹൂമിൽ വസിച്ചിരുന്ന ഒരു ചുങ്കക്കാരനായിരുന്നു മത്തായി എന്നു പറഞ്ഞിരിക്കുന്നു. യേശു കഫർണാഹൂമിൽ തളർവാത രോഗിയെ സുഖപ്പെടുത്തിയ സംഭവത്തിനു ശേഷമാണ് മത്തായിയോട് തന്നെ അനുഗമിക്കുവാൻ ആവശ്യപ്പെടുന്നതെന്ന് മർക്കോസിന്റെ ഗ്രന്ഥത്തിൽ പരാമർശിക്കുന്നു:- അവൻ കടന്നുപോയപ്പോൾ ഹൽപൈയുടെ പുത്രനായ ലേവി ചുങ്കസ്‌ഥലത്ത് ഇരിക്കുന്നതുകണ്ട് അവനോടു പറഞ്ഞു: എന്നെ അനുഗമിക്കുക. അവൻ എഴുന്നേറ്റ് യേശുവിനെ അനുഗമിച്ചു. (മാർക്കോസ്:2, 13-15)
തങ്ങളുടെ അധികാരികള്‍ക്ക് വേണ്ടി കൂടുതല്‍ ചുങ്കം പിരിക്കുന്നതിനനുസരിച്ചായിരുന്നു ചുങ്കപ്പിരിവുകാരുടെ ജീവിതത്തിന്റെ ഉന്നതി. അതിനാല്‍ അക്കാലങ്ങളില്‍ റോമന്‍ സാമ്രാജ്യത്തിനുവേണ്ടി യഹൂദിയായില്‍ ചുങ്കം പിരിച്ചുകൊണ്ടിരുന്നവരെ സമൂഹത്തില്‍ വെറുക്കപ്പെട്ടവരായിട്ടാണ് കണക്കാക്കിയിരുന്നത്. ഗലീലി സമുദ്രത്തിനു സമീപത്തുള്ള കഫര്‍നാഹൂമിലെ വിശുദ്ധ പത്രോസിന്റെ ഭവനത്തിനടുത്ത് വെച്ചാണ് യേശുവും മത്തായിയുമായുള്ള ആദ്യകൂടിക്കാഴ്ച നടന്നതെന്ന്‍ കരുതപ്പെടുന്നു.
വിശുദ്ധ മത്തായിയുടെ ജീവിതത്തെക്കുറിച്ച് വളരെ പരിമിതമായ വിവരങ്ങളാണ് നമുക്ക് ലഭ്യമായിട്ടുള്ളതെങ്കിലും, ക്രിസ്തുവിന്റെ പ്രേഷിത ദൗത്യത്തെക്കുറിച്ച് വിശുദ്ധന്‍ എഴുതിയിട്ടുള്ളതായ വിവരണങ്ങള്‍ നാല് സുവിശേഷങ്ങളില്‍ ഏറ്റവും പ്രഥമമായിട്ടായാണ് കണക്കാക്കപ്പെടുന്നത്. തിരുസഭകൾ അതിനെ വളരെ അമൂല്യമായി കണക്കാക്കി വരുന്നു. ചുങ്കപിരിവുകാരനായ വിശുദ്ധ മത്തായിയും യേശുവുമായിട്ടുള്ള അത്ഭുതകരമായ ആദ്യ കൂടിക്കാഴ്ചയെക്കുറിച്ചുള്ള വിശുദ്ധ മര്‍ക്കോസിന്റെയും, വിശുദ്ധ ലൂക്കോസിന്റെയും വിവരണം മത്തായിയുടെ സ്വന്തം വിവരണത്തോട് സമാനമാണ്.
മത്തായിയെ തന്റെ ശിക്ഷ്യഗണത്തിലേക്കുയര്‍ത്തിയത് യേശുവിന്റെ ആഗോള രക്ഷാകര ദൗത്യത്തിന്റെ ഒരു ഭാഗമായിരുന്നു. ചുങ്കപ്പിരിവുകാരനായ മത്തായിയെ തന്റെ പ്രഥമശിക്ഷ്യഗണത്തിലേക്ക് യേശു വിളിച്ചത് യാഥാസ്ഥിതികരായ അന്നത്തെ മതപുരോഹിതര്‍ക്കും, യഹൂദ സമൂഹത്തിനും ചിന്തിക്കാവുന്നതിനുമപ്പുറമായിരുന്നു. “എന്ത് കൊണ്ടാണ് നിങ്ങളുടെ ഗുരു, ചുങ്കക്കാരുടേയും പാപികളുടേയും ഒപ്പം ഭക്ഷണം കഴിക്കുന്നത്?” എന്നതായിരുന്നു അവരുടെ ചോദ്യം. എന്നാല്‍ “ഞാന്‍ നീതിമാന്‍മാരെയല്ല പാപികളെ വിളിക്കുവാനാണ് വന്നിരിക്കുന്നത്” എന്ന യേശുവിന്റെ മറുപടി അവരുടെ ചിന്തകള്‍ക്കുമപ്പുറമായിരുന്നു.
“നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ ജനങ്ങളേയും ശിക്ഷ്യപ്പെടുത്തുകയും പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ അവരെ ജ്ഞാനസ്നാനപ്പെടുത്തുകയും, ഞാന്‍ നിങ്ങളോട് പറഞ്ഞതുപോലെ ചെയ്യുവാന്‍ അവരെ പഠിപ്പിക്കുകയും ചെയ്യുവിന്‍” എന്ന യേശുവിന്റെ വാക്കുകള്‍ ക്രിസ്തുവിന്റെ മരണത്തിന്റെയും ഉത്ഥാനത്തിന്റെയും സ്വര്‍ഗ്ഗാരോഹണത്തിന്റെയും, കൂടാതെ പെന്തക്കൊസ്താനുഭവങ്ങളുടേയും ഒരു ദൃക്സാക്ഷി എന്ന നിലയില്‍ വിശുദ്ധ മത്തായിയും പരാമര്‍ശിക്കുന്നു.
വിശുദ്ധ മത്തായിയുടെ അന്ത്യത്തെക്കുറിച്ച് പലതരത്തിലുള്ള വിശ്വാസങ്ങൾ നിലനിൽക്കുന്നു. അദ്ദേഹത്തിന്റെ മരണം എത്യോപ്യയിലാണെന്നും, ഇറാനിലാണെന്നും അതല്ല റോമാ സാമ്രാജ്യത്തിലാണെന്നും പലതരത്തിൽ വിശ്വസിക്കപ്പെടുന്നു. ഏ.ഡി. ആറാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട മത്തായിയുടെ രക്തസാക്ഷിത്വം എന്ന പുസ്തകത്തിൽ നരഭോജികൾ അദ്ദേഹത്തെ ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നെന്ന് എഴുതിയിരിക്കുന്നു.
യേശുവിനാൽ സ്വപ്നദർശനം ലഭിച്ച മത്തായി നരഭോജികളെ മാനസാന്തരപ്പെടുത്തുവാനായി തിരിച്ചു. അവരുടെ പടിക്കലെത്തിയ മത്തായി പിശാചു ബാധിച്ച ഒരു സ്ത്രീയെയും രണ്ടു മക്കളെയും കാണുകയും അവർക്ക് സൗഖ്യം നൽകുകയും ചെയ്തു. തുടർന്ന് സുവിശേഷപ്രഘോഷണവും നടത്തി. എന്നാൽ നരഭോജികളുടെ രാജാവായ ഫുൾബനൂസ് കോപാകുലനായി മത്തായിയെ കുരിശിൽ തറച്ചു തീ കൊളുത്തി. എന്നാൽ തീജ്വാലകൾ സർപ്പത്തിന്റെ ആകൃതിയിൽ രാജാവിന്റെ ശരീരത്തിൽ ചുറ്റി. ഭയാകുലനായ രാജാവ് മത്തായിയോട് സഹായം ആവശ്യപ്പെടുകയും അദ്ദേഹം അവയെ പിന്തിരിപ്പിക്കുകയും ചെയ്തു.
എന്നാൽ മത്തായി കുരിശിൽ കിടന്നു രക്തസാക്ഷിത്വം വരിച്ചെന്നു ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നു. അന്ത്രയോസിന്റെയും മത്തായിയുടെയും നടപടി എന്ന മറ്റൊരു ഗ്രന്ഥത്തിലും ഇതിനോടു സാമ്യമുള്ള രീതിയിൽ അന്ത്യം വിവരിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ അന്ത്യത്തെക്കുറിച്ച് മറ്റു വിവരങ്ങൾ നിലവിൽ ലഭ്യമല്ല.
പന്ത്രണ്ട് അപ്പസ്തോലന്‍മാരില്‍ പതിനൊന്ന് പേരെയും പോലെ അപ്പസ്തോല ദൌത്യത്തിനിടെ വിശുദ്ധ മത്തായിയും രക്തസാക്ഷിത്വം വരിച്ചതായി കരുതപ്പെടുന്നു. റോമന്‍ രക്തസാക്ഷിത്വ വിവരണമനുസരിച്ച് ഇന്നത്തെ ഈജിപ്തിനു സമീപമാണ് വിശുദ്ധന്റെ രക്തസാക്ഷിത്വം സംഭവിച്ചിരിക്കുന്നത്. ഒരു വിശുദ്ധനും സുവിശേഷകനും എന്ന നിലയില്‍ വിശുദ്ധന്റെ പ്രവര്‍ത്തനങ്ങള്‍ നിരവധി അമൂല്യമായ കലാരചനകള്‍ക്ക് പാത്രമായിട്ടുണ്ട്.
തന്റെ ജിവിതം യേശുവിന്റെ സുവിശേഷ പ്രഘോഷണത്തിനും പ്രേഷിത ദൗത്യത്തിനുമായി ചിലവഴിച്ച ഒന്നാം നൂറ്റാണ്ടിലെ ചുങ്കപിരിവുകാരനും പിന്നീട് അപ്പസ്തോലനുമായി തീര്‍ന്ന വിശുദ്ധ മത്തായിയുടെ തിരുനാൾ തിരുസഭ സെപ്റ്റംബര്‍ 21-നാണ് കൊണ്ടാടുന്നത്. പൗരസ്ത്യ കത്തോലിക്കരും, ഓര്‍ത്തഡോക്സ് സഭക്കാരും വിശുദ്ധ മത്തായിയുടെ രക്തസാക്ഷിത്വത്തിനു ശേഷം വിജാതീയരില്‍ നിന്നും മതപരിവര്‍ത്തനം ചെയ്ത രാജകുമാരനായ വിശുദ്ധ ഫുള്‍വിയാനൂസിനൊപ്പം നവംബര്‍ 16-നാണ് വിശുദ്ധ മത്തായിയുടെ തിരുനാള്‍ ദിനമായി കൊണ്ടാടുന്നത്.
വിശുദ്ധ മത്തായിയുടെ ജീവിതത്തെ ചൂണ്ടികാണിച്ചു കൊണ്ട് 2006-ല്‍ ബെനഡിക്ട് പാപ്പാപറഞ്ഞത് ഇപ്രകാരമാണ്, “വിശുദ്ധിയില്‍ നിന്നും അകന്ന് നില്‍ക്കുന്ന പാപികളായവര്‍ക്കു ദൈവകാരുണ്യം വഴി ജീവിതത്തില്‍ അത്ഭുതകരമായ മാറ്റങ്ങള്‍ വരുത്തുവാനുള്ള ഒരു മാതൃകയായിട്ടാണ് വിശുദ്ധ മത്തായിയുടെ ജീവിതത്തെ സുവിശേഷം നമുക്ക് നല്‍കുന്നത്”.
ഒമ്പതാം നൂറ്റാണ്ടിലെ കെല്‍സിന്റെ രചനകള്‍ തുടങ്ങി, ജെ.എസ്. ബാച്ചിന്റെ ‘വിശുദ്ധ മത്തായിയുടെ സഹനങ്ങള്‍’ എന്ന ഗ്രന്ഥത്തില്‍ വരെ അത് നമുക്ക് ദര്‍ശിക്കാവുന്നതാണ്. വിശുദ്ധ മത്തായിയുടെ ജീവിതത്തെ പ്രതിപാദിക്കുന്ന മൂന്ന് പ്രശസ്തമായ ചിത്രങ്ങള്‍ റോമിലെ വിശുദ്ധ ലൂയിസിന്റെ നാമധേയത്തിലുള്ള കോണ്ടാരെല്ലി ദേവാലയത്തില്‍ കാണാവുന്നതാണ്.
ചരിത്ര വിവരണത്തിലൂടെ വിശുദ്ധ മത്തായി സ്ലീഹായെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു,. പ്രാർത്ഥനാശംസകൾ
വി. മത്തായി ശ്ലീഹായെ കുറിച്ച് പ്രതിപാദിച്ച ലേഖനം പുതിയ അറിവുകൾ നൽകി
സുവിശേഷകൻ മത്തായിയും ശിഷ്യൻ മത്തായിയും ഒരാളല്ല. ഡോക്ടർ ബാബു പോളിൻ്റെ വേദശബ്ദരത്നാകരം നോക്കാം.
വി.മത്തായിയുടെ സുവിശേഷത്തിൻ്റെ മൂലകൃതി ഗ്രീക്കു ഭാഷയിലാണ്. ‘അതു തർജ്ജമയല്ലെന്ന് വിദ്യാ ന്മാർ പറയുന്നു. ശിഷ്യൻ ആയ ചുങ്കക്കാരൻ മത്തായിക്കു ഗ്രീക്കു ഭാഷ അറിയില്ല