Logo Below Image
Monday, April 28, 2025
Logo Below Image
Homeസ്പെഷ്യൽമലയാള സാഹിത്യത്തിലെ നക്ഷത്രപ്പൂക്കൾ (ഏഴാം ഭാഗം) ശ്രീ. വള്ളത്തോൾ നാരായണമേനോൻ

മലയാള സാഹിത്യത്തിലെ നക്ഷത്രപ്പൂക്കൾ (ഏഴാം ഭാഗം) ശ്രീ. വള്ളത്തോൾ നാരായണമേനോൻ

അവതരണം: പ്രഭാ ദിനേഷ്.

മലയാളി മനസ്സ് ലെ പ്രിയപ്പെട്ട എല്ലാ വായനക്കാർക്കും മലയാള സാഹിത്യത്തിലെ നക്ഷത്രപ്പൂക്കൾ എന്ന പംക്തിയുടെ ഏഴാം ഭാഗത്തിലേയ്ക്ക് സ്വാഗതം 🙏🙏

ആധൂനിക കവിത്രയത്തിൽ ഉൾപ്പെട്ട കേരളീയ നായ മഹാകവിയും , വിവർത്തകനുമാണ് ശ്രീ.വള്ളത്തോൾ നാരായണമേനോൻ .

വള്ളത്തോൾ നാരായണമേനോൻ (7️⃣)
(16/10/1878 -13/03/1958)

മലയാള സാഹിത്യത്തിലെ നക്ഷത്രപ്പൂക്കൾ എന്ന പംക്തിയിലൂടെ ഇന്ന് അവതരിപ്പിക്കുന്ന നക്ഷത്രപ്പൂവ് “കേരളവാൽമീകി ” യായി വിശേഷിപ്പിക്കപ്പെട്ട ശ്രീ . വള്ളത്തോൾ നാരായണ മേനോനെക്കുറിച്ചാണ് !

1878 ഒക്ടോബർ പതിനാറ് ന് മലപ്പുറം ജില്ലയിലെ തിരൂരിന് സമീപം ചേന്നര ഗ്രാമത്തിൽ കോഴിപ്പറമ്പിൽ കുട്ടിപ്പാറു അമ്മ എന്ന പാർവതി അമ്മയുടെയും , കടുങ്ങോട്ട് മല്ലിശ്ശേരി ദാമോധരൻ ഇളയത് ൻ്റെയും മകനായി ജനിച്ചു .

അമ്മാവനായിരുന്ന രാമനുണ്ണി മേനോൻ്റെ കീഴിൽ നടന്ന സംസ്കൃത പഠനത്തിനു ശേഷം കൈക്കുളങ്ങര രാമവാര്യരിൽ നിന്നും തർക്കശാസ്ത്രം പഠിച്ചു . പന്ത്രണ്ടാം വയസ്സു മുതൽ വള്ളത്തോൾ കവിതകൾ എഴുതി തുടങ്ങി . കിരാതശതകം , വ്യാസാവതാരം എന്നിവയായിരുന്നു പ്രസിദ്ധീകരിച്ച അദ്ദേഹത്തിൻ്റെ ആദ്യകാല കൃതികൾ .തുടർന്ന് ഭാഷാപോഷിണി , കേരള സഞ്ചാരി , വിജ്ഞാന പോഷിണി തുടങ്ങി നിരവധി പ്രസിദ്ധീകരണങ്ങളിൽ അദ്ദേഹത്തിൻ്റെ കവിതകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി . വാൽമീകി രാമായണത്തിൻ്റെ മലയാളത്തിലേയ്ക്കുള്ള വിവർത്തനമായിരുന്നു വിവർത്തനരംഗത്ത് അദ്ദേഹത്തിൻ്റെ ആദ്യത്തെ പ്രധാന സാഹിത്യസംഭാവന .1905 ൽ ആരംഭിച്ച ഈ കൃതി പൂർത്തിയാക്കാൻ രണ്ടുവർഷം വേണ്ടി വന്നു .

1908 ൽ ഒരു രോഗബാധയെ തുടർന്ന് അദ്ദേഹം ബധിരനായി . ഇതേ തുടർന്നാണ്
‘ബധിരവിലാപം’ എന്ന കവിത രചിച്ചത് . 1913 ലാണ് ചിത്രയോഗം എന്ന മഹാകാവ്യം രചിച്ചത് . വാല്മീകി രാമായണം കൂടാതെ അഭിജ്ഞാന ശാകുന്തളം , ഋഗ്വേദം , മാതംഗലീല , പദ്മപുരാണം , മാർക്കണ്ഡേയപുരാണം , ഊരുഭംഗം , മധ്യമവ്യായോഗം , അഭിഷേകനാടകം , സ്വപ്നവാസവദത്തം തുടങ്ങിയ സംസ്കൃത കൃതികൾ അദ്ദേഹം മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്തിട്ടുണ്ട് .

ഒരു കാലത്ത് ആശാൻ വള്ളത്തോൾ പക്ഷങ്ങളുടെ മൂപ്പിളമ തർക്കങ്ങൾ കൊണ്ട് സമ്പന്നമായിരുന്നു മലയാള സാഹിത്യരംഗം . അറിയപ്പെടുന്ന പലരും പരസ്യമായി ത്തന്നെ ഇരുപക്ഷത്തും നിലയുറപ്പിച്ചതോടെ സാഹിത്യരംഗത്ത് വാദകോലാഹലങ്ങളൊഴിഞൊരു നേരമില്ലായിരുന്നു . പല പേരിൽ പല രൂപത്തിൽ സാഹിത്യകാരന്മാർ പരസ്പരം കവിതകളെഴുതിപ്പോലും തങ്ങളുടെ പക്ഷമാണ് മികച്ച തെന്ന് സമർത്ഥിച്ചു . എന്നാൽ വള്ളത്തോൾ കവിതകളിലെ ദേശീയബോധത്തിൻ്റെ കാര്യത്തിൽ മാത്രം പലപ്പോഴും ഇരുകൂട്ടരും ഒരുമിച്ചിരുന്നു !

മഹാകവി വള്ളത്തോൾ ശബ്ദസുന്ദരൻ മാത്രമല്ല ,ഉറച്ച ദേശീയ ബോധമുള്ള സ്വാതന്ത്ര്യഗായകൻ കൂടിയായിരുന്നു .

സ്വാതന്ത്ര്യദാഹം മലയാളക്കരയെ പിടിച്ചു കുലുക്കുന്ന കാലത്തായിരുന്നു വള്ളത്തോൾ നാരായണമേനോൻ്റെ കവിതാജീവിതം ഏറ്റവും പുഷ്ക്കല മായിരുന്നത് . മഹാത്മാഗാന്ധിയും ബാലഗംഗാധരതിലകനും സുഭാഷ് ചന്ദ്രബോസും ഉൾപ്പെടെയുള്ളവർ ദേശീയ ജീവിതത്തിൻ്റെ മാതൃകകളായി ഉയർന്നു നിൽക്കുന്ന കാലം !

മണ്ണ് , മാതൃഭാഷ , മാതൃഭൂമി ഇവ മൂന്നിനേയും ആസ്പദമാക്കി വള്ളത്തോൾ രചിച്ച കവിതകൾ മലയാളിയെ ദേശീയബോധത്തിലേയ്ക്കുയർത്തി . കേരളത്തെ ഉദ്ദേശിച്ചു കൊണ്ടെഴുതിയതാണെങ്കിലും വള്ളത്തോളിൻ്റെ ‘മാതൃവന്ദനം ‘ എന്ന കവിതയിലെ

‘വന്ദിപ്പിൻ മാത്രാവിനെ , വന്ദിപ്പിൻ മാതാവിനെ വന്ദിപ്പിൻ വരണ്യയെ , വന്ദിപ്പിൽ വരദയെ ‘ എന്നുള്ള വരികൾ കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ തേജസ്സോടെ നിറഞ്ഞു നില്ക്കുന്ന സർവാംഗ വിഭൂഷിതയായ ഭാരതാംബ തന്നെയായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല .

ഗാന്ധിജി സ്വാതന്ത്ര്യ പ്രസ്ഥാനത്തിൽ സജീവമായതോടെ വള്ളത്തോളിൻ്റെ കവിതകളിൽ സ്വദേശിയും , സ്വാഭിമാനവും ഒപ്പം അഹിംസയും നിറഞ്ഞു തുടങ്ങി . ഒരർത്ഥത്തിൽ ഗുരുനാഥനായ ഗാന്ധിജിയായിരുന്നു വള്ളത്തോളിനെ ദേശീയഗീതങ്ങളിലേയ്ക്ക് കൂടുതൽ ചേർത്തു നിറുത്തിയത് .

‘ പോരാ പോരാ നാളിൽ നാളിൽ ദൂര ദൂരമായുരട്ടെ ഭാരതഷ്മ ദേവിയുടെ തൃപ്പതാകകൾ !
നമ്മൾ നൂറ്റ നൂലൂ കൊണ്ട് നമ്മൾ നെയ്ത വസ്ത്രം കൊണ്ട് നിർമ്മിതം
ഇത നീതിക്കൊരന്ത്യാവരണം …
എന്ന വരികൾ കേരളത്തിലെ ഓരോ സ്വാതന്ത്ര്യ സമരഭടന്മാർക്കും അക്കാലത്ത് ആവേശമായി . വഞ്ചിപ്പാട്ടിൻ്റെ ഈണത്തിൽ ചൊല്ലുന്ന വരികൾ സ്വാതന്ത്ര്യ സമരജാഥകളിലെ നിത്യസാന്നിദ്ധ്യമായിരുന്നു .
‘മിണ്ടി തുടങ്ങാൻ ശ്രമിക്കുന്ന പിഞ്ചിളം ചുണ്ടിന്മേലമ്മിഞ്ഞപ്പാലോടൊപ്പം അമ്മയെന്നുള്ള രണ്ടക്ഷരമല്ലയോ സമ്മേളിച്ചീടുന്നതൊന്നാമതായ് .

മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ
മർത്ത്യനു പെറ്റമ്മ തൻ ഭാഷ താൻ …
മാതാവിൻ വാത്സ്ല്യ ദുഗ്ധം നുകർന്നാലേ പൈതങ്ങൾ പൂർണ്ണ വളർച്ച നേടൂ …
അദ്ദേഹത്തിൻ്റെസാഹിത്യ മഞ്ജരിയിലെ ഈ വരികൾ ഒരേ സമയം അമ്മയേയും മാതൃഭാഷയേയും മാത്രമല്ല മഹനീയമായി വരച്ചുകാട്ടുന്നത് ഒപ്പം മാതൃഭൂമിയെ കൂടിയാണ് !

മഹാത്മാഗാന്ധിയുടെ ആദർശങ്ങളിൽ അടിയുറച്ചു വിശ്വസിക്കുകയും ഗാന്ധിജിയെ ഗുരുനാഥനായി സ്വീകരിക്കുകയും ചെയ്തു മഹാത്മ ഗാന്ധിയെപ്പറ്റി എഴുതിയ കൃതിയാണ് ‘എൻ്റെ ഗുരുനാഥൻ ‘. ഗാന്ധിജിയുടെ നിര്യാണത്തിൽ ദുഃഖിച്ച് അദ്ദേഹം എഴുതിയ വിലാപകാവ്യമാണ്
‘ബാപ്പുജി ‘

അദ്ദേഹത്തിൻ്റെ പ്രധാനകൃതികൾ അച്ഛനും മകളും , അഭിവാദ്യം , അല്ലാഹ് , ഇന്ത്യയുടെ കരച്ചിൽ , ഓണപ്പുടവ , വള്ളത്തോളിൻ്റെ ഖണ്ഡകാവ്യങ്ങൾ രണ്ടു ഭാഗം ,സാഹിത്യമഞരി പല ഭാഗങ്ങൾ , ബന്ധനസ്ഥനായ അനിരുദ്ധൻ , ഗണപതി അങ്ങനെ നീണ്ട നിര തന്നെയുണ്ട് .

കഥകളിയെ പുനരുജ്ജീവിപ്പിച്ചതിൻ്റെ ബഹുമതി വള്ളത്തോളിനുണ്ട് . ഭാരതപ്പുഴയുടെ തീരത്ത് ചെറുതുരുത്തിയിൽ കേരള കലാമണ്ഡലം സ്ഥാപിക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു . ആധുനിക കേരളത്തിൽ കഥകളി എന്ന കലാരൂപത്തിന്റെ പുനരുജ്ജീവനത്തിൽ പ്രധാനമായും കാരണമായത് വള്ളത്തോളിൻ്റെയും കേരള കലാമണ്ഡലത്തിൻ്റെയും ശ്രമഫലമായാണ് . 1950 നും 1953 നും ഇടയിലുള്ള വിദേശ പര്യടനങ്ങളിൽ അദ്ദേഹം കഥകളിയെ ലോകത്തിൻ്റെ പല ഭാഗങ്ങളിലേയ്ക്കും പരിചയപ്പെടുത്തി .

അദ്ദേഹത്തിന് 1954 ൽ പത്മഭൂഷൺ നല്കി രാജ്യം ആദരിച്ചു . കൂടാതെ കവി തിലകൻ , കവിസാർവഭൗമം എന്നീ ബഹുമതികൾ ലഭിച്ചു .

ദേശീയതയുടെ വസന്തതിലകമായ ജീവിച്ച മഹാകവി ശ്രീ. വള്ളത്തോൾ നാരായണമേനോൻ 1958 മാർച്ച് 13ാം തീയതി എഴുപത്തിയൊൻപതാമത്തെ വയസ്സിൽ അന്തരിച്ചു 🙏

അടുത്ത ലക്കം വീണ്ടും കണ്ടുമുട്ടാം ❤️💕💕💕🌹

അവതരണം: പ്രഭാ ദിനേഷ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ