ക്രിക്കറ്റ് പ്രേമികൾ ആകാംക്ഷയോടെ കാത്തിരുന്ന ടി20 ലോകകപ്പിന് ഇന്ന് കൊടിയേറ്റം. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റിലെ ആദ്യ ദിനം തന്നെ മൂന്ന് ആവേശപ്പോരാട്ടങ്ങളാണ് അരങ്ങേറുന്നത്.
വൈകുന്നേരം മുംബൈയിലെ ഐതിഹാസികമായ വാംഖഡെ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ കരുത്തരായ അമേരിക്കയെ നേരിടും. ഏഷ്യാ കപ്പ് കിരീടം ഉൾപ്പെടെ തുടർച്ചയായ ഒൻപത് പരമ്പര വിജയങ്ങളുടെ ആത്മവിശ്വാസവുമായാണ് സൂര്യകുമാർ യാദവും സംഘവും സ്വന്തം മണ്ണിൽ കിരീടം നിലനിർത്താൻ ഇറങ്ങുന്നത്.
ഉദ്ഘാടന ദിനത്തിലെ മറ്റ് മത്സരങ്ങളിൽ പാകിസ്ഥാൻ നെതർലൻഡ്സിനെയും മുൻ ചാമ്പ്യന്മാരായ വെസ്റ്റ് ഇൻഡീസ് സ്കോട്ലൻഡിനെയും നേരിടും. ഇന്ത്യയുമായുള്ള മത്സരങ്ങൾ ബഹിഷ്കരിക്കാൻ തീരുമാനിച്ച പാകിസ്ഥാന് സൂപ്പർ 8 ഘട്ടത്തിലേക്ക് കടക്കാൻ ശേഷിക്കുന്ന എല്ലാ മത്സരങ്ങളിലും വിജയം അനിവാര്യമാണ്.
കൊളംബോയിലും കൊൽക്കത്തയിലുമായി നടക്കുന്ന ഈ മത്സരങ്ങൾ ടൂർണമെന്റിലെ ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കും. ഇന്ത്യൻ നിരയിൽ മലയാളി താരം സഞ്ജു സാംസൺ ആദ്യ മത്സരത്തിൽ പുറത്തിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.
വിക്കറ്റ് കീപ്പർ ബാറ്ററായി ഇഷാൻ കിഷൻ ടീമിലിടം പിടിച്ചപ്പോൾ, പരിക്കേറ്റ ഹർഷിത് റാണയ്ക്ക് പകരം എത്തിയ മുഹമ്മദ് സിറാജ് ഇന്നത്തെ മത്സരത്തിൽ കളിച്ചേക്കില്ല. ബാറ്റിംഗിനെ തുണയ്ക്കുന്ന വാംഖഡെയിലെ പിച്ചിൽ ഒരു റൺവേട്ട തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.



