ബേക്കൽ ബീച്ച് ഫെസ്റ്റിവലിൽ വേടന്റെ സംഗീത പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ട്രെയിൻ തട്ടി മരിച്ച വിദ്യാർഥിയുടെ മാതാപിതാക്കൾ ജീവനൊടുക്കിയ നിലയിൽ. പൊയ്നാച്ചി പറമ്പിലെ വേണുഗോപാലൻ നായർ (55), ഭാര്യ സ്മിത (45) എന്നിവരാണ് മരിച്ചത്. വീടിന്റെ ഹാളിലാണ് തൂങ്ങിമരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. …
ഇവരുടെ ഏക മകൻ, മംഗളൂരുവിൽ എൻജിനീയറിങ് വിദ്യാർഥിയായിരുന്ന എം.ശിവാനന്ദൻ (19) ഡിസംബർ 29ന് രാത്രിയാണ് ട്രെയിൻ തട്ടി മരിച്ചത്. പരിപാടികൾ നടക്കുന്നതിനിടെ റെയിൽവേ ട്രാക്കിന് സമീപത്തുകൂടി നടന്നു പോകുമ്പോൾ ട്രെയിൻ തട്ടുകയായിരുന്നു.
മകന്റെ മരണത്തിന് ശേഷം വേണുഗോപാലൻ നായരും സ്മിതയും വലിയ നിരാശയിലായിരുന്നുവെന്ന് സമീപവാസികൾ പറഞ്ഞു.വീട്ടിൽനിന്ന് ആത്മഹത്യക്കുറിപ്പ് കണ്ടെത്തി. മകന്റെ വിയോഗമാണ് മരണത്തിന് കാരണമെന്നാണ് കുറിപ്പിൽ പറയുന്നത്. ബേക്കൽ പൊലീസെത്തി തുടർ നടപടികൾ സ്വീകരിച്ചു.



