കണ്ണൂർ: ബാലനടനായിരുന്ന ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി.പയ്യന്നൂർ അന്നൂരിലെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. VFX ആർട്ടിസ്റ്റായി ജോലി ചെയ്യുകയായിരുന്നു ഹരിമുരളി. മൃതദേഹം പയ്യന്നൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്
നാലര വയസ്സുള്ളപ്പോൾ മിനിസ്‌ക്രീനിലൂടെയാണ് ഹരിമുരളി അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. ലാൽ ജോസ് സംവിധാനം ചെയ്ത ‘രസികൻ’ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ഹരിമുരളിയിലെ ബാലതാരത്തെ പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. തുടർന്ന് മാടമ്പി, അണ്ണൻ തമ്പി തുടങ്ങി പതിനഞ്ചോളം ശ്രദ്ധേയമായ ചിത്രങ്ങളിൽ അഭിനയിച്ചു.
പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി അഭിനയത്തിൽ നിന്ന് ഇടവേള എടുത്ത അദ്ദേഹം, പിന്നീട് ‘അമർ അക്ബർ അന്തോണി’ എന്ന ചിത്രത്തിലൂടെ ചെറിയൊരു വേഷത്തിൽ തിരിച്ചെത്തിയിരുന്നു.
പഠനത്തിന് ശേഷം സിനിമയുടെ പിന്നണി പ്രവർത്തനങ്ങളിലാണ് ഹരിമുരളി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. പ്രശസ്ത താരം ഗണപതി, സംവിധായകൻ ചിദംബരം എന്നിവരുടെ അടുത്ത ബന്ധു കൂടിയാണ് ഹരിമുരളി. സിനിമയുടെ അണിയറയിൽ സജീവമാകാൻ ഒരുങ്ങവെയാണ് അപ്രതീക്ഷിതമായ ഈ വേർപാട് സംഭവിച്ചിരിക്കുന്നത്.



