കോഴിക്കോട്: ഉപേക്ഷിക്കപ്പെടുന്ന കുരുന്നുകളെ സർക്കാർ തലത്തിൽ സ്വീകരിച്ച് സംരക്ഷിക്കാൻ കേരള സംസ്ഥാന ശിശുക്ഷേമ സമിതി കഴിഞ്ഞ ആഗസ്റ്റിൽ കോഴിക്കോട് ബീച്ച് ആശുപത്രിയോട് ചേർന്ന് സ്ഥാപിച്ച അമ്മത്തൊട്ടിലിൽ നാലാമത്തെ അതിഥി.
വ്യാഴാഴ്ച രാത്രി 10.37നാണ് എഴ് ദിവസം പ്രായവും 3.500 ഗ്രാം ഭാരവും ഉള്ള ആൺകുട്ടി സംരക്ഷണാർത്ഥം അമ്മക്കൂടണഞ്ഞത്. യുദ്ധത്തിൻ്റെ മുൾമുനയിൽ നിൽക്കുന്ന അശാന്തിയുടെ കാലത്ത് ലോക ജനത ഏറേ ആഗ്രഹിക്കുന്ന ശാന്തിയുടെയും സമാധാനത്തിൻ്റെയും കരുണയുടെയും പ്രതീകമായി സമാധാനം എന്ന് അർത്ഥം വരുന്ന ‘ആരവ്’ എന്ന് അതിഥിക്ക് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. ജി.എൽ. അരുൺ ഗോപി അറിയിച്ചു.
കുരുന്നിൻ്റെ വരവറിയിച്ചു കൊണ്ട് തൊട്ടിലിനോട് ചേർന്നുള്ള ആശുപത്രി നേഴ്സിംഗ് സ്റ്റേഷനിൽ അലാറം മുഴങ്ങി. നേഴ്സിംഗ് ഉദ്യോഗസ്ഥർ എത്തി കുട്ടിയെ ഇൻ്റർ കെയർ യൂണിറ്റിൽ എത്തിച്ച് പ്രഥമ പരിശോധനകൾ നടത്തി. വിവരം അറിയച്ചതിനെ തുടർന്ന് കോഴിക്കോട് ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ശ്രീദേവ് പറമ്പിൽ ആശുപത്രിയിൽ എത്തി അധികൃതരുമായി സംസാരിച്ച് ആരോഗ്യ സ്ഥിതി വിലയിരുത്തി. പൂർണ്ണ ആരോഗ്യവനായ കുരുന്ന് ബീച്ച് ആശുപത്രിയിൽ സംരക്ഷണയിലാണ്.
ആധുനിക സാങ്കേതിക വിദ്യയോടെ കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിൽ സ്ഥാപിച്ച അമ്മത്തൊട്ടിലിൽ ഇത് നാലാമത്തെ കുരുന്നാണ് എത്തുന്നത്. മൂന്ന് ആൺ കുട്ടികളും ഒരു പെൺകുട്ടിയും ആദ്യത്തെത് ആദി, രണ്ടാമത്തെത് ഹെർത്ത്യൂസ് എന്നും പേരിട്ടിരുന്നു. കഴിഞ്ഞ ഫെബ്രുവരി 11ന് ലഭിച്ച പെൺകുഞ്ഞിന് കവിയും ഗാനരചയിതാവുമായ ഗിരീഷ് പുത്തഞ്ചേരിയുടെ ഓർമ്മ നിലനിർത്തി നിലാവ് എന്നും പേരിട്ടിരുന്നു



