Thursday, October 17, 2024
Homeഇന്ത്യമഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ചൂടില്‍: ഷിന്‍ഡേ – താക്കറേ പോര് കനക്കുന്നു

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ചൂടില്‍: ഷിന്‍ഡേ – താക്കറേ പോര് കനക്കുന്നു

മുംബൈ :- മുംബൈ നഗരത്തെ അദാനിക്ക് തീറെഴുതിക്കൊടുക്കാന്‍ അനുവദിക്കില്ലെന്ന് ആദിത്യ താക്കറെ. വികസനവിരുദ്ധ കാഴ്ചപ്പാടാണെന്ന് ഏക്നാഥ് ഷിന്‍ഡെ. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ നടന്ന പത്രസമ്മേളനങ്ങളിലാണ് വെല്ലുവിളിച്ചും പഴിചാരിയും അവകാശവാദങ്ങളുമായി ഇരു മുന്നണികളും രംഗത്തെത്തിയത്.

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, പ്രതിപക്ഷമായ മഹാ വികാസ് അഘാഡി വികസനവിരുദ്ധ കാഴ്ചപ്പാടോടെ പ്രവര്‍ത്തിക്കുന്നെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദേ ബുധനാഴ്ച ആരോപിച്ചു. തന്റെ സര്‍ക്കാരിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു ഏക്നാഥ് ഷിന്‍ഡേ. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ മഹായുതി സഖ്യം നേതാക്കള്‍ക്കൊപ്പം സംയുക്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അതെ സമയം വികസന പദ്ധതികളെയല്ല എതിര്‍ക്കുന്നതെന്നും ഇതിന്റെ പേരില്‍ നടക്കുന്നത് കോടികളുടെ അഴിമതിയാണെന്നും ശിവസേന ഉദ്ധവ് വിഭാഗം നേതാവ് ആദിത്യ താക്കറെ പറഞ്ഞു. ധാരാവി പുനര്‍വികസനത്തിന്റെ പേരില്‍ നഗരത്തിലെ 1080 ഏക്കര്‍ സ്ഥലമാണ് അദാനിക്ക് തീറെഴുതി കൊടുത്തതെന്നും ആദിത്യ ആരോപിച്ചു.

ഇന്ത്യ മുന്നണി സര്‍ക്കാര്‍ ഇത് റദ്ദാക്കുമെന്നും ആദിത്യ താക്കറെ തുറന്നടിച്ചു. തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് പദ്ധതികള്‍ പ്രഖ്യാപിക്കുന്ന സര്‍ക്കാര്‍ നടപടി വഞ്ചനാപരമാണെന്നും ആദിത്യ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ തലേന്ന് 244 ഉത്തരവുകളാണ് സര്‍ക്കാര്‍ പുറത്തിറക്കിയത്. ചെറുതും വലുതുമായ ഒട്ടേറെ പദ്ധതികള്‍ക്കാണ് ഒറ്റ ദിവസം അനുമതി നല്‍കിയത്. വ്യവസായങ്ങളും ജോലി സാധ്യതയും കഴിഞ്ഞ ഭരണകാലത്ത് തകര്‍ന്നടിഞ്ഞെന്നും ആദിത്യ കുറ്റപ്പെടുത്തി. നിരവധി വന്‍കിട വ്യവസായങ്ങളാണ് ഗുജറാത്തിലേക്ക് കൊണ്ട് പോയതെന്നും ആദിത്യ ആരോപിച്ചു. സ്ത്രീകള്‍ക്കുള്ള ക്ഷേമ പദ്ധതിയും ടോള്‍ ഇളവും ഇന്ത്യ മുന്നണിയും തുടരുമെന്നും ആദിത്യ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments