“വീഡ്ഔട്ട്” (“WeedOut”) എന്ന് നാമകരണം ചെയ്തിരിക്കുന്ന ഒരു അഖിലേന്ത്യാ ദൗത്യത്തിലൂടെ, രാജ്യത്ത് ഹൈഡ്രോപോണിക് കഞ്ചാവ് കള്ളക്കടത്ത് നടത്തുന്ന ഒരു സംഘത്തെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) തകർത്തു.

ബെംഗളൂരുവിലെ ക്രാന്തിവീര സംഗോളി രായണ്ണ റെയിൽവേ സ്റ്റേഷനിലും ഭോപ്പാൽ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിലും ഡിആർഐ ഉദ്യോഗസ്ഥർ ഒരേസമയം പരിശോധന നടത്തി
ഡൽഹിയിലേക്കുള്ള രാജധാനി ട്രെയിനിൽ (22691) സഞ്ചരിച്ച രണ്ട് യാത്രക്കാരുടെ ബാഗേജുകൾ ബെംഗളൂരുവിൽവെച്ച് പരിശോധിച്ചതിൽ നിന്ന് 29.88 കിലോഗ്രാം ഹൈഡ്രോപോണിക് കഞ്ചാവ് കണ്ടെടുത്തു. ഏകോപിതമായ മറ്റൊരു നടപടിയിൽ, 2025 ഓഗസ്റ്റ് 19 ന് ബെംഗളൂരുവിൽ നിന്ന് രാജധാനി ട്രെയിനിൽ കയറിയ മറ്റു രണ്ട് യാത്രക്കാരിൽ നിന്ന് ഭോപ്പാൽ ജംഗ്ഷനിൽ വെച്ച് 24.186 കിലോഗ്രാം ഹൈഡ്രോപോണിക് കഞ്ചാവ് പിടിച്ചെടുത്തു
അതേസമയം, ഈ കള്ളക്കടത്ത് സംഘത്തിന്റെ സഹ സൂത്രധാരനെ ന്യൂഡൽഹിയിൽ നിന്ന്പിടികൂടുകയും മയക്കുമരുന്ന് കടത്തിലൂടെയുള്ള 1,025 കോടി രൂപയുടെ ആസ്തി ഇയാളിൽ നിന്ന് കണ്ടെടുക്കുകയും ചെയ്തു.
തായ്‌ലൻഡിൽ നിന്ന് ബെംഗളൂരുവിലെത്തിയ ഒരു യാത്രക്കാരനെ ബെംഗളൂരുവിലെ ഒരു ഹോട്ടലിൽ വെച്ച് പിടികൂടി. അയാളിൽ നിന്ന് 17.958 കിലോഗ്രാം ഹൈഡ്രോപോണിക് കഞ്ചാവ് പിടിച്ചെടുത്തു
1985 ലെ എൻഡിപിഎസ് നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ഏകദേശം 72 കോടി രൂപ വിലമതിക്കുന്ന ആകെ 72.024 കിലോഗ്രാം ഹൈഡ്രോപോണിക് കഞ്ചാവും നിയമവിരുദ്ധമായ 1,025 കോടി രൂപയുടെ വരുമാനവും പിടിച്ചെടുത്തു.
കള്ളക്കടത്ത് പ്രവർത്തനങ്ങളുടെ സഹസൂത്രധാരനെയും സംഘത്തിൽ ഉൾപ്പെട്ട അഞ്ച് യാത്രക്കാരെയും അറസ്റ്റ് ചെയ്തു. കോളേജ് പഠനം പകുതിവഴിയിൽ ഉപേക്ഷിച്ചവരെയും പാർട്ട് ടൈം ജോലി ചെയ്യുന്നവരെയും, തൊഴിൽരഹിതരായ യുവാക്കളെയും സമൂഹമാധ്യമങ്ങൾ വഴി ഈ സംഘം ബന്ധപ്പെടാറുണ്ടായിരുന്നു. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്ക് എൻഡിപിഎസ് നിയമത്തിൽ കർശന ശിക്ഷകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്



