Saturday, March 14, 2026
Homeഅമേരിക്കനോമ്പും വേഷപ്പകർച്ചകൾക്കിടയിലെ ആത്മീയതയും. ✍ ബാബു പി സൈമൺ, ഡാളസ്

നോമ്പും വേഷപ്പകർച്ചകൾക്കിടയിലെ ആത്മീയതയും. ✍ ബാബു പി സൈമൺ, ഡാളസ്

“യേശുവോട് ചേർന്നിരിപ്പതു എത്ര മോദമേ, യേശുവിനായ് ജീവിക്കുന്നത് എത്ര ഭാഗ്യമേ…”
സന്ധ്യാപ്രാർത്ഥനയിൽ മുഴങ്ങിയ ആ ഗാനശകലത്തിന് അന്ന് പതിവിലും വലിയൊരു അർത്ഥവ്യാപ്തി തോന്നി. അമ്പതു നോമ്പിന്റെ വിശുദ്ധിയിലേക്ക് ചുവടുവെക്കുന്ന വിശ്വാസികൾ, പ്രാർത്ഥനയുടെ മൗനം, കണ്ണുകളിൽ തിളങ്ങുന്ന പ്രത്യാശ—എല്ലാം ചേർന്ന് വലിയൊരു ആത്മീയ ഉണർവിന്റെ സൂചന പോലെ തോന്നിപ്പിച്ചു.

സന്ധ്യാനമസ്കാരത്തിന് നിറഞ്ഞൊഴുകിയ ജനക്കൂട്ടം കണ്ടപ്പോൾ ഹൃദയം സന്തോഷിച്ചു. ഞായറാഴ്ച കുർബാനകളിൽ പതിവായി കാണാത്ത ചില മുഖങ്ങൾ, പതിവായി മിണ്ടാതിരുന്നവർ—എല്ലാവരും പുഞ്ചിരിയോടെ, പരസ്പരം കൈകോർത്ത്, ഒരുമിച്ചുനിന്നു. പ്രാർത്ഥനാ ഭവനത്തിന്റെ ചുവരുകൾക്കുള്ളിൽ ആ ദിവസങ്ങളിൽ സ്നേഹത്തിന്റെ ഒരു പുതു ഭാഷ പിറന്നതുപോലെ തോന്നി.

നമസ്കാരത്തിന് ശേഷമുള്ള കഞ്ഞിയും പയറും വെറുമൊരു ആഹാരമായിരുന്നില്ല; അതൊരു സ്നേഹവിരുന്നായിരുന്നു. എന്നാൽ ആ വിരുന്നിലെ ചർച്ചകൾക്ക് രണ്ട് തട്ടുകളുണ്ടായിരുന്നു. ഒരു വശത്ത് വചനപ്രസംഗത്തിന്റെ ആത്മീയ ആഴങ്ങളെങ്കിൽ, മറുവശത്ത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ ചൂടേറിയ വിശകലനങ്ങൾ.

ദിവസങ്ങൾ കടന്നുപോയി. വീണ്ടും പ്രാർത്ഥനയ്ക്കെത്തിയപ്പോൾ കണ്ടത് മറ്റൊരവസ്ഥയായിരുന്നു. പൂരത്തിന്റെ കൊടിയിറങ്ങിയ മൈതാനം പോലെ ശാന്തമെങ്കിലും ആത്മീയതയുടെ ആവേശമില്ലാത്ത ഒരു ശൂന്യത അവിടെ നിഴലിച്ചു. വചനം വായിക്കാൻ ആർക്കും താല്പര്യമില്ല; പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടപ്പോൾ എല്ലാവരും അന്യോന്യം നോക്കി തലകുനിച്ചിരിക്കുന്നു. ആ മൗനത്തിന് നിരാശയുടെ കൈപ്പായിരുന്നു.

അപ്പോഴാണ് ആ സത്യം തിരിച്ചറിഞ്ഞത്. കഴിഞ്ഞ ദിവസങ്ങളിൽ കണ്ട ആ സ്നേഹപ്രകടനങ്ങളും വചന വ്യാഖ്യാനങ്ങളും വെറും അഭിനയം മാത്രമായിരുന്നുവെന്ന്. സ്വന്തം താല്പര്യങ്ങൾക്കായി അണിഞ്ഞ ആത്മീയ മുഖംമൂടികൾ, ലക്ഷ്യം സാധിച്ചതോടെ അഴിഞ്ഞു വീണിരിക്കുന്നു. ജയിച്ചവരുടെ ഉള്ളിൽ അമിതാവേശവും തോറ്റവരുടെ ഉള്ളിൽ ദൈവത്തോടുള്ള പരിഭവവും നിറഞ്ഞപ്പോൾ പ്രാർത്ഥന വെറുമൊരു ചടങ്ങായി മാറി.

“മനുഷ്യർ കാണേണ്ടതിനല്ല, നിങ്ങളുടെ സ്വർഗ്ഗസ്ഥനായ പിതാവ് കാണേണ്ടതിനാണ് നിങ്ങൾ പ്രാർത്ഥിക്കേണ്ടത്” എന്ന യേശുവിന്റെ വചനം ഇവിടെ ഓർമ്മിക്കപ്പെടുന്നു. പുറംഭക്തിയുടെ പ്രദർശനം ആത്മീയതയ്ക്ക് പകരമാവില്ല. ദൈവസന്നിധിയിൽ പ്രാർത്ഥനയുടെ വില അതിന്റെ സത്യസന്ധതയിലാണ്. അത് ഉള്ളിലെ സ്വാർത്ഥതയെയും അധികാരമോഹങ്ങളെയും വേഷപ്പകർച്ചകളെയും ക്രൂശിക്കലാണ്.

അമ്പതു നോമ്പ് എന്നത് ഭക്ഷണമുപേക്ഷിക്കൽ മാത്രമല്ല; അത് അഹന്തയെയും സ്വാർത്ഥലാഭങ്ങളെയും ഉപേക്ഷിക്കൽ കൂടിയാണ്. സ്വന്തം നേട്ടങ്ങൾക്കായി ആത്മീയതയെ ഉപകരണമാക്കുമ്പോൾ അവിടെ ആത്മീയത പരാജയപ്പെടുകയും ലൗകികത വിജയിക്കുകയും ചെയ്യുന്നു. ജയപരാജയങ്ങൾക്കപ്പുറം സഹോദരനെ സ്നേഹിക്കാനും ക്രിസ്തുവിന്റെ എളിമ ധരിക്കാനും കഴിയുമ്പോഴാണ് നമ്മുടെ നോമ്പ് അർത്ഥവത്താകുന്നത്.

കഴിഞ്ഞ ദിവസങ്ങളിലെ ആവേശം ഒരു ‘മായ’ ആയിരുന്നുവെങ്കിൽ, ഇന്നത്തെ ഈ മൗനം ഒരു വലിയ ‘സത്യമാണ്’. നമ്മുടെ ഭക്തിയും സ്നേഹവും ലൗകികമായ നേട്ടങ്ങളെ മുൻനിർത്തിയുള്ളതാണെങ്കിൽ അത് വെറും മണൽപ്പുറത്ത് പണിത വീടുപോലെയാണ്. മണൽപ്പുറത്ത് പണിത ഭക്തിയുടെ വീടുകൾ തകരുമ്പോൾ, പാറമേൽ പണിത സത്യസന്ധമായ വിശ്വാസം മാത്രമേ അവശേഷിക്കൂ. ഈ ലോകത്തിൽ കാണുന്നതെല്ലാം മായയാണെന്നും ദൈവത്തിന്റെ സ്നേഹം മാത്രമാണ് ശാശ്വതമെന്നും തിരിച്ചറിയുന്നിടത്ത് യഥാർത്ഥ നോമ്പ് ആരംഭിക്കുന്നു.

ബാബു പി സൈമൺ, ഡാളസ്✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com