ഒമാൻ: ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെ ആക്രമണം. ഇന്ത്യയിലേക്ക് വരികയായിരുന്ന തായ് ചരക്ക് കപ്പലടക്കം നാല് കപ്പലുകളിൽ പ്രൊജക്ടൈലുകൾ പതിച്ചതായി സമുദ്രസുരക്ഷാ ഏജൻസികൾ അറിയിച്ചു. പ്രൊജക്ടൈലുകൾ പതിച്ച് കപ്പലിന് തീപിടിച്ചു. ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്നതിനിടെ തായ് പതാകയുള്ള ചരക്ക് കപ്പൽ ആക്രമിക്കപ്പെട്ടതിനെത്തുടർന്ന് അടിയന്തര സഹായം നൽകുന്നതായി തായ്ലൻഡ് നാവികസേന അറിയിച്ചു.
23 തായ് ജീവനക്കാർ കപ്പലിലുണ്ടായിരുന്നതായും അവർ വ്യക്തമാക്കി. ഒമാൻ നാവികസേന 20 ജീവനക്കാരെ രക്ഷപ്പെടുത്തിയതായും ബാക്കിയുള്ള മൂന്ന് പേരെ ‘രക്ഷിക്കാനുള്ള ശ്രമത്തിലാണെന്നും’ തായ് അധികൃതർ പറയുന്നു.
തായ് കമ്പനിയായ പ്രെഷ്യസ് ഷിപ്പിങ്ങ് പിസിഎല്ലിന്റെ ഉടമസ്ഥതയിലുള്ള ബൾക്ക് കാരിയറായ മയൂരി നരീ എന്ന കപ്പൽ യുഎഇയിലെ ഖലീഫ തുറമുഖത്ത് നിന്ന് പുറപ്പെട്ട് ഗുജറാത്തിലെ കാണ്ട്ല തുറമുഖത്തേക്ക് വരികയായിരുന്നുവെന്നാണ് മാധ്യമങ്ങൾ റിപോർട്ട് ചെയ്തത്. കപ്പലിന് 178 മീറ്റർ നീളവും 30,000 ടൺ ഭാരം വഹിക്കാനുള്ള ശേഷിയും ഉണ്ടെന്ന് തായ് നാവികസേന അറിയിച്ചു.
ഹോർമൂസ് കടലിടുക്കിലൂടെ ഒരു കപ്പലും കടത്തിവിടില്ലെന്നാണ് ഇറാൻ ഇപ്പോഴും പറയുന്നത്. വടക്കൻ ഒമാൻ തീരത്തിന് 11 നോട്ടിക്കൽ മൈൽ അകലെ സ്ഫോടനത്തിൽ കാർഗോ കപ്പലിന് തീ പിടിച്ചു. ഇതേ തുടർന്ന് കപ്പലിലെ ജീവനക്കാരെ ഒഴിപ്പിച്ചു. ഒമാൻ തീരത്ത് മറ്റൊരു കാർഗോ കപ്പലിന് നേരെയും ആക്രമണം ഉണ്ടായി.
ദുബായ് തീരത്തിന് 50 നോട്ടിക്കൽ മൈൽ അകലെയും കപ്പൽ അപകടത്തിൽ പെട്ടതായി വാർത്താ ഏജൻസി അറിയിച്ചു. റാസൽ ഖൈമ തീരത്തിന് 25 നോട്ടിക്കൽ മൈൽ അകലെ മറ്റൊരു കപ്പലും അപകടത്തിൽ പെട്ടിട്ടുണ്ട്. ഇന്ന് മാത്രം നാല് കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്.



