Friday, September 20, 2024
Homeഇന്ത്യമിമിക്രിയിലൂടെയും തട്ടിപ്പ് :- സുഹൃത്തിന്റെ ചതിയിലൂടെ ടെക്കി യുവാവിന് നഷ്ടമായത് ഒന്നരക്കോടിയോളം രൂപ

മിമിക്രിയിലൂടെയും തട്ടിപ്പ് :- സുഹൃത്തിന്റെ ചതിയിലൂടെ ടെക്കി യുവാവിന് നഷ്ടമായത് ഒന്നരക്കോടിയോളം രൂപ

ഛത്തീസ്ഗഢിലെ ബിലാസ്പുര്‍ സ്വദേശിയും പുണെയില്‍ ഐ.ടി. എന്‍ജിനീയറുമായ നിതിന്‍ ജെയിനാണ് പരിചയക്കാരനായ മിമിക്രി താരത്തിന്റെ തട്ടിപ്പിലൂടെ  ഒന്നര കോടി രൂപ നഷ്ടപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ രോഹിത് ജെയിനെ ബിലാസ്പുര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. മധ്യപ്രദേശ് സ്വദേശിയാണ് പ്രതി.

നിതിനുമായി ഫോണിലൂടെ ‘ഏക്ത ജെയിന്‍’ എന്ന പേരില്‍ അടുപ്പം സ്ഥാപിച്ചാണ് മിമിക്രി താരം കൂടിയായ രോഹിത് പണം തട്ടിയെടുത്തത്. പൂനെയില്‍ വെച്ചാണ് പണം നഷ്ടപ്പെട്ട നിതിനും പ്രതി രോഹിതും പരിചയപ്പെടുന്നത്. ഇവരുടെ സംഭാഷണത്തിനിടെ താന്‍ വിവാഹത്തിന് അന്വേഷിച്ചുകൊണ്ടിരിക്കുന്നതായി നിതിന്‍ പറഞ്ഞിരുന്നു. ഇതറിഞ്ഞ രോഹിത് ചില പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ നിതിനെ കാണിച്ചു. ഇവരെല്ലാം വിവാഹം ആലോചിക്കുന്ന പെണ്‍കുട്ടികളാണെന്ന് പറഞ്ഞ് നിതിനെ തെറ്റിദ്ധരിപ്പിച്ചു. ഇതില്‍ ഒരു പെണ്‍കുട്ടിയെ നിതിന്‍ ഇഷ്ടമായതായി പറഞ്ഞു.ആ പെണ്‍കുട്ടിയുടെ പേര് ‘ഏക്ത ജെയിന്‍’ എന്നാണെന്നും വിവാഹക്കാര്യവുമായി മുന്നോട്ടു പോകാമെന്നും രോഹിത് പറഞ്ഞു വിശ്വസിപ്പിച്ചു. തുടര്‍ന്ന് മറ്റൊരു നമ്പറില്‍നിന്ന് രോഹിത് തന്നെ ‘ഏക്ത’യാണെന്ന് പരിചയപ്പെടുത്തി പരാതിക്കാരനെ വിളിച്ച് കബളിപ്പിച്ചു. യാതൊരു സംശയത്തിനും ഇടനല്‍കാതെയാണ് മിമിക്രി താരമായ പ്രതി സ്ത്രീശബ്ദത്തില്‍ സംസാരിച്ചത്. ഇരുവരും ഫോണിലൂടെ നിരന്തരം ബന്ധപ്പെട്ടതോടെ നിതിന് ‘ഏക്ത’എന്ന കഥാപാത്രത്തോട് അടുപ്പംതോന്നി.

നിതിന്‍ കെണിയിലായെന്ന് മനസിലായ ഘട്ടത്തിലാണ് രോഹിത് പണം ആവശ്യപ്പെട്ട് തുടങ്ങിയത്. ആദ്യഘട്ടത്തില്‍ ചികിത്സയ്ക്കാണെന്ന് പറഞ്ഞാണ് ഇയാള്‍ 30 ലക്ഷം കൈപ്പറ്റിയത്. ഇത് കിട്ടിയതോടെ പ്രതി തട്ടിപ്പ് തുടര്‍ന്നു. മറ്റൊരു നമ്പറില്‍നിന്ന് ഏക്തയുടെ കുടുംബാംഗങ്ങളാണെന്ന വ്യാജേന ഇയാള്‍ ശബ്ദംമാറ്റി സംസാരിച്ചു. വിവാഹം ഉറപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി പിന്നീട് 30 ലക്ഷം രൂപ കൈപ്പറ്റി. ഹൈദരാബാദില്‍ ഏക്തയുടെ കുടുംബത്തിന് കോടികള്‍ ആസ്തിയുള്ള വസ്തുക്കള്‍ ഉണ്ടെന്നും ഇത് ഉടന്‍ വില്‍പ്പന നടത്തിയെന്നുമാണ് പ്രതി ധരിപ്പിച്ചിരുന്നത്. പ്രതി പുതിയ സിംകാര്‍ഡ് ഉപയോഗിച്ച് നിതിനെ വീണ്ടും വിളിച്ചു.

പിന്നീട് ഹൈദരാബാദില്‍ നിന്നുള്ള ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥനെന്ന വ്യാജേനയാണ് പ്രതി ശബ്ദംമാറ്റി സംസാരിച്ചത്. ഏക്തയെ വസ്തു ഇടപാടുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തതെന്നും കേസില്‍ നിന്ന് ഒഴിവാക്കണമെങ്കില്‍ 20 ലക്ഷം രൂപ വേണമെന്നുമായിരുന്നു ആവശ്യം. പരാതിക്കാരന്‍ ഈ തുകയും പല ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറി. പിന്നാലെ ആര്‍.ബി.ഐ ഉദ്യോഗസ്ഥനെന്ന വ്യാജേനയും വീട്ടില്‍ ഇ.ഡി. റെയ്ഡ് നടക്കുമെന്ന് ഭീഷണിപ്പെടുത്തിയും പ്രതി പണം തട്ടി. വിവിധ ബാങ്ക് അക്കൗണ്ടുകള്‍ വഴി ആകെ 1.40 കോടി രൂപയാണ് പ്രതി നിതിനില്‍ നിന്ന് തട്ടിയെടുത്തത്. ഒടുവില്‍ സംശയം തോന്നിയ നിതിന്‍ പൊലീസിനെ സമീപിക്കുകയായിരുന്നു

നിതിന്‍ പണം കൈമാറിയ ബാങ്ക് അക്കൗണ്ട് വിവരങ്ങളടക്കം ശേഖരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. പിന്നാലെ മധ്യപ്രദേശിലെ മൈഹാറില്‍ നിന്നാണ് പ്രതിയായ രോഹിതിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളില്‍ നിന്ന് രണ്ട് മൊബൈല്‍ ഫോണുകളും 11 സിംകാര്‍ഡുകളും പിടിച്ചെടുത്തു. പ്രതിയായ രോഹിത് കൈകാര്യം ചെയ്തിരുന്ന 35 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതായും പൊലീസ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments