കോയമ്പത്തൂര്‍ ആര്യ വൈദ്യശാലയുടെ സ്ഥാപകൻ പി. രാമവാര്യരുടെ മകൾ കസ്തൂരി കൊലചെയ്യപ്പെട്ട കേസിൽ രണ്ടു നേപ്പാൾ സ്വദേശികള്‍ അറസ്റ്റിൽ. സ്വര്‍ണം കവരാൻ വേണ്ടിയാണ് 82 വയസുകാരിയായ കസ്തൂരി ജി. കുട്ടിയെ കൊന്നതെന്ന് ഇവര്‍ സമ്മതിച്ചു. കേസില്‍ വേറെയും പ്രതികളുണ്ടെന്നും അവര്‍ക്കായി തെരച്ചില്‍ നടക്കുകയാണെന്നും കോയമ്പത്തൂര്‍ പൊലീസ് വ്യക്തമാക്കി.
കോയമ്പത്തൂര്‍ രാമനാഥപുരത്തുള്ള നഞ്ചുണ്ടപുരത്തെ അപ്പാര്‍ട്ട്മെന്റ് സമുച്ചയത്തിലാണ് പ്രശസ്ത ആയുർവേദ ഡോക്ടറായ മകന്‍ രാംകുമാര്‍ കുട്ടിക്കൊപ്പം കസ്തൂരി താമസിച്ചിരുന്നത്. വെള്ളിയാഴ്ചയാണ് വീട്ടിനുള്ളില്‍ കൈകാലുകള്‍ ബന്ധിച്ചും വായയില്‍ പ്ലാസ്റ്ററൊട്ടിച്ചും കസ്തൂരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാംകുമാര്‍ കുട്ടി വിദേശയാത്രയിലായിരുന്നു.
കഴുത്തിലുണ്ടായിരുന്ന രണ്ടുപവന്റെ സ്വര്‍ണമാല കാണാതായതോടെ കവര്‍ച്ചയാണ് കൊലപാതക ലക്ഷ്യം എന്ന നിഗമനത്തില്‍ പൊലീസ് എത്തി. എട്ട് സംഘങ്ങളായിട്ടായിരുന്നു അന്വേഷണം. വീട്ടുജോലിക്കാരിയായിരുന്ന നേപ്പാള്‍ സ്വദേശിനി സുര്‍ജ റോക്കിയെ കാണാതായതും അന്വേഷണത്തില്‍ നിര്‍ണായകമായി. സംഭവദിവസം രാത്രി രണ്ടു പേര്‍ അപ്പാര്‍ട്ട്മെന്റിലെത്തിയതായും ഇവര്‍ക്ക് സുര്‍ജ വീട് തുറന്നു കൊടുക്കുന്നതായും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായതോടെ ആ വഴിക്കായി അന്വേഷണം.
ചെന്നൈ, ബെംഗളുരു, പാലക്കാട് എന്നിവിടങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. ബെംഗളുരുവില്‍ നിന്നാണ് നേപ്പാള്‍ സ്വദേശികളായ രാകേഷ് സാഠ്, ദിലീപ് എന്നിവര്‍ പിടിയിലായത്. സുര്‍ജ ഇപ്പോഴും ഒളിവിലാണ്. കവര്‍ച്ച ചെയ്ത സ്വര്‍ണവും പണവും ദിലീപിന്റെ കൈയില്‍ നിന്ന് പിടിച്ചെടുത്തു. ഇരുവരെയും കോയമ്പത്തൂരില്‍ എത്തിച്ച് ചോദ്യം ചെയ്യുകയാണ്.
നിരവധി താമസക്കാർ താമസിക്കുന്ന അപ്പാർട്ട്മെന്റ് സമുച്ചയത്തിന് 24 മണിക്കൂറും സുരക്ഷയുണ്ട്. ആര്യ വൈദ്യ ഫാർമസിയുടെ മുൻ ഡയറക്ടറായിരുന്ന ഗോപാലൻകുട്ടി (പരേതൻ) ആയിരുന്നു ഭർത്താവ്.



