പാലക്കാട്: വിവാദങ്ങളെ തുടർന്ന് മാറിനിൽക്കുന്ന യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് സജീവമാക്കാൻ ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ നീക്കം. രാഹുൽ കൂടുതൽ കാലം മണ്ഡലത്തിൽനിന്ന് വിട്ടുനിന്നാൽ അത് പ്രതികൂലമായി ബാധിക്കുമെന്ന് വിലയിരുത്തലിനെ തുടർന്നാണ് ഈ നീക്കം.രാഹുലിനെതിരായ ആരോപണങ്ങൾക്ക് ശേഷം ആദ്യമായാണ് ഷാഫി പറമ്പിൽ പാലക്കാട് എത്തുന്നത്. നഗരത്തിൽ എത്തിയ അദ്ദേഹം കെ.പി.സി.സി. ജനറൽ സെക്രട്ടറി സി. ചന്ദ്രന്റെ വീട്ടിൽ എ ഗ്രൂപ്പ് യോഗം ചേര്‍ന്നു. ഔദ്യോഗിക പരിപാടികളിൽ പങ്കെടുത്താൽ രാഹുലിന് നേരെ ശക്തമായ പ്രതിഷേധം ഉയരാൻ സാധ്യതയുണ്ട്.
അതിനാൽ, ക്ലബ്ബുകളുടെയും മറ്റ് അസോസിയേഷനുകളുടെയും പരിപാടികളിൽ പങ്കെടുപ്പിച്ച് രാഹുലിനെ മണ്ഡലത്തിൽ സജീവമാക്കാനാണ് കോൺഗ്രസിന്റെ പദ്ധതി. രാഹുലിനെ തള്ളിപ്പറയേണ്ട സാഹചര്യമില്ലെന്നും, അദ്ദേഹത്തിനെതിരെയുള്ള കേസും നടപടികളും നിയമപരമായി നേരിടാമെന്നും യോഗത്തിൽ തീരുമാനമായി. നിലവിൽ ബി.ജെ.പി.യും സി.പി.എമ്മും രാഹുലിനെതിരെ പാലക്കാട് ശക്തമായ പ്രതിഷേധങ്ങൾ തുടരുകയാണ്.അതേസമയം, ഷാഫി പറമ്പില്‍ എംപിയെ വടകരയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞതിൽ പ്രതിഷേധം ശക്തമാക്കാനാണ് യുഡിഎഫ് നീക്കം. സംഭവത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ ഇന്നലെ വടകരയില്‍ പ്രതിഷേധം നടത്തിയിരുന്നു. ഇത് സംഘര്‍ഷത്തിലെത്തുകയും ചെയ്തു. പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വിപി ദുല്‍ഖിഫിലിന് മര്‍ദനമേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
സമരസ്ഥലത്തേക്ക് വരുന്നതിനിടെ കാറില്‍ നിന്നും ഇറക്കി പൊലീസ് ഒത്താശയോടെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചു എന്നാണ് പരാതി. കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വടകര എംഎല്‍എ കെകെ രമയും യുഡിഎഫ് പ്രവര്‍ത്തകരും സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ ഉന്തും തള്ളുമുണ്ടായി. കെകെ രമ സ്റ്റേഷനില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഷാഫിയെ തടയാനുള്ള ഇടത് നീക്കം അവസാനിപ്പിച്ചില്ലെങ്കില്‍ കോഴിക്കോട്ട് മന്ത്രിമാരോ എംഎല്‍എമാരോ റോഡിൽ ഇറങ്ങില്ലെന്ന് ലീഗ് ജില്ലാ നേതൃത്വവും മുന്നറിയിപ്പ് നൽകിയിരുന്നു.



