ഓണം-അത് എപ്പോഴും ഒരു തരം വല്ലാത്ത ഗൃഹാതുരത്തിലേക്കെത്തിക്കും. ബാല്യകാല സ്മരണകൾ ഒന്നൊന്നായി തികട്ടികൊണ്ട് വരും. തുമ്പയും, തുളസിയും, മുക്കുറ്റിയും, കോളാമ്പി പൂക്കളും തേടി കൂട്ടുക്കാരുമൊത്തു വേലിച്ചില്ലകൾ തോറും കയറിയിറങ്ങുന്ന ആവേശനാളുകൾ ..
ഉത്രാടദിനം പുലർക്കാലേ എണീറ്റു ഷിജിലും, രാജേഷും, നരനും, കലാമും, രമണനും, ശശിയും, ഗിരിയും, അനിയും അങ്ങിനെ ടീം ഒന്നാകെ നടുവിൽക്കര കാപ്പിലേക്ക് ഒരു പോക്കുണ്ട് (അവിടെ രാഗനാഥൻ വയക്കാട്ടിലിന്റെ കുടുംബത്തിന്റെ സ്നേഹാശ്ലേഷങ്ങളും പങ്കിട്ട്) കാപ്പിലിറങ്ങി ഓരോ ചാക്ക് ആമ്പൽപൂവും പറിച്ചു,കളി ജയിച്ചു വരുന്ന ജേതാവിനെ പോലെ വീട്ടിലേക്ക്..
വീട്ടിലെത്തിയാൽ പെട്ടെന്ന് കുളി കഴിഞ്ഞു പിന്നെ ഓട്ടം ഉങ്ങിൻചുവട്ടിലേക്കാ (വീടിനടുത്തു ഞങ്ങൾ കൂട്ടുകാർ ഒഴിവ് സമയം ദേശീയ പാതയോരത്തു ഒത്തു കൂടുന്ന സ്ഥലം) കാലാന്തരത്തിൽ ‘ഉങ്ങ്’കാലയവനികക്കുള്ളിൽ മറഞ്ഞെങ്കിലും ആ പേര് ഇപ്പോഴും അവിടെ അങ്ങിനെ തന്നെയുണ്ട് . പിന്നെ എല്ലാവരും കൂടി പൂക്കളം ഒരുക്കുന്ന തയ്യാറെടുപ്പിലേക്കാ.പന്തൽ കെട്ടലും മണൽ ഇട്ടു നിലം നിരപ്പാക്കലും, പൂവൊരുക്കലും .. (ഇതിനിടയിൽ ടൗണിൽ പോയി പൂക്കൾ വാങ്ങിച്ചു ഒരു ടീം തിരിച്ചെത്തിയിട്ടുണ്ടാകും) വൈകീട്ടോടെ കോളാമ്പി മൈക്ക് സെറ്റു കൊണ്ട് വന്ന് അതിൽ നിന്നും
മുടി പൂക്കൾ വാടിയാൽ എന്തോമനേനിന്റെ
ചിരിപ്പൂക്കൾ വാടരുതെന്നോമനെ
മുഖമൊട്ടു തളർന്നലെന്തോമനേ നിന്റെ മനം മാത്രം മാഴ്കരുതെന്നോമനെ…❤️❤️ (എപ്പോൾ പൊന്നോണ തരംഗിണി പാട്ടുകൾ കേട്ടാലും ഓർമ്മകൾ എന്നെ ഉങ്ങിൻചോട്ടിലെത്തിക്കും)എന്ന പാട്ടും കേട്ട് കഴിഞ്ഞു വീട്ടിലെക്കൊരോട്ടം ആർപ്പൂ വിളിക്കാനും, പിന്നെ എന്തെങ്കിലും ഭക്ഷിക്കാനും.. പിന്നീടുള്ള മൂന്നാലു ദിനരാത്രങ്ങൾ ഉങ്ങിൻ ചുവട്ടിൽ തന്നെ.. ഇതിനിടയിൽ ഓരോരുത്തരും എപ്പോഴൊക്കെയോ വീട്ടിൽ പോയി തല കാണിച്ചു വരും .
ചേറ്റുവാ മണപ്പുറത്തു പൂക്കൾ കൊണ്ടുമാത്രം തയ്യാറാക്കുന്ന ഏറ്റവും വലിയ കളം ഞങ്ങളുടേതായിരുന്നു. മോഹനൻ എന്ന ഞങ്ങളുടെ എക്കാലത്തെയും മെഗാ കലാകാരന്റെ മികവ് എപ്പോഴും ഞങ്ങളുടെ കളം കാണാൻ ആൾക്കൂട്ടമെത്തിക്കുന്നതിൽ ഒരു വലിയ പങ്ക് വഹിച്ചിരുന്നു. രണ്ടോണം കണ്ടശ്ശാങ്കടവ് വള്ളംകളിയും, മൂന്നോണം ചതയാഘോഷവും, നാലോണം പുലിക്കളിയും കഴിഞ്ഞേ ഞങ്ങളുടെ ഓണാഘോഷത്തിന് തിരശീല വീഴു.കഴിഞ്ഞ കാൽ നൂറ്റാണ്ടായി രണ്ടോ, മൂന്നോ തവണയേ ഓണത്തിന് നാട്ടിൽ ഒത്തു കൂടാൻ പറ്റിയിട്ടുള്ളു ..
ഇതിനിടയിൽ ഒരു പാട് സൗഹൃദങ്ങൾ ucc ക്ക് നഷ്ടമായി. പ്രിയ ജോയ് ചേട്ടൻ, മധു മാമൻ, മധുക്കു, ഷിബുമാമൻ, ശിവരാമൻ, കോച്ചൻ.. എന്നിങ്ങനെ കുറച്ചു പേരെ ഓർക്കാതെ ഒരു ഓണക്കാലവും കടന്നു പോകാറില്ല ..
അങ്ങിനെ പതിവ് പോലെ നാട്ടിലുണ്ടാർന്നോരോണത്തിന്റെ ഗതകാല സ്മരണകൾ ഉണർത്തി ഉത്രാടരാവിൻറെ ഉറക്കച്ചടവോടെ നാളെത്തെ ഡ്യൂട്ടിയുടെ ഇടവേളയിൽ നാട്ടിലേക്കു വിളിക്കുമ്പോൾ കിട്ടുന്ന ഓണവിശേഷത്തിനായി,
വീണ്ടും ഇനിയൊരോണം എപ്പോൾ നാട്ടിൽ കൂടാൻ പറ്റും എന്ന കാത്തിരിപ്പോടെ ..
ഊർജസ്വലരായി എന്റെ പ്രിയ കൂട്ടുകാർ ഈ രാവിലും പുതിയൊരു കളത്തിന്റെ പിറവിക്കായി അഹോരാത്രം പ്രയത്നിക്കുന്നു എന്നറിയുന്നതിൽ അതിയായ സന്തോഷമുണ്ട് .
എല്ലാവർക്കും എന്റെ ഓണാശംസകൾ ..



