തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ കെ കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ ഉയർത്തിയ വിമർശനത്തിനു പിന്നാലെ കരുണാകരൻ സ്മാരകനിർമ്മാണം ഊർജ്ജിതമാക്കാൻ കോൺഗ്രസ് തയ്യാറെടുക്കുന്നു. കരുണാകരൻ സ്മാരക നിർമ്മാണത്തിന് കോൺഗ്രസ് വേണ്ടത്ര ഉത്സാഹം കാണിക്കുന്നില്ലെന്ന പത്മജയുടെ വിമർശനത്തിന് മറുപടി പറയേണ്ടി വന്നിരുന്നു നേതൃത്വത്തിന്. ഇനി ലോക്സഭയിലേക്ക് മത്സരിക്കുന്നില്ലെന്നും കരുണാകരൻ സ്മാരകത്തിന്റെ നിർമാണത്തിൽ ശ്രദ്ധ ചെലുത്താൻ പോകുകയാണെന്നും മുമ്പ് കെ മുരളീധരനും നിലപാടെടുത്തിരുന്നു.
കെ കരുണാകരന്‍ സ്മാരക ഫൗണ്ടേഷന്‍ ആസ്ഥാന മന്ദിരത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി മുന്നോട്ടുകൊണ്ടുപോകാന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിസിസി പ്രസിഡന്റുമാരുടെ യോഗം തീരുമാനിച്ചതായാണ് പുതിയ വാർത്ത. ജില്ലകളില്‍ നിന്ന് ജൂലൈ 15നകം കൂടുതല്‍ തുക സമാഹരിക്കാന്‍ ജില്ലാ പ്രസിഡന്റുമാര്‍ക്ക് നിര്‍ദേശം നല്കി. സമാഹരിച്ച തുകയുടെ അവലോകനം നടത്തി. ഇത് ഒന്നാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനം ആയിരിക്കും.ഫണ്ട് സമാഹരണത്തിനായി ഫൗണ്ടേഷന്റെ ചെയര്‍മാന്‍ കൂടിയായ കെപിസിസി പ്രസിഡന്റ് കെ.സുധാകരനും ഫൗണ്ടേഷന്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ കെ.മുരളീധരനും ജില്ലകള്‍ സന്ദര്‍ശിക്കും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തയ്യാറെടുപ്പുകള്‍ നടത്താന്‍ ജില്ലാ അധ്യക്ഷന്‍മാര്‍ക്ക് യോഗം നിര്‍ദ്ദേശം നല്‍കി. തുടര്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി രാജീവ്ഗാന്ധി പഞ്ചായത്ത് രാജ് സംഘടനയുടെയും കെപിസിസി ഭാരവാഹികളുടെയും യോഗം ഉടന്‍ ചേരാനും തീരുമാനിച്ചു.
11 നിലകളുള്ള സ്മാരകമാണ് തിരുവനന്തപുരത്ത് കെ കരുണാകരന്റെ ഓർമ്മയ്ക്കായി നിർമ്മിക്കുന്നത്. നന്ദാവനത്ത് സർക്കാർ അനുവദിച്ച 37 സെന്റ് സ്ഥലത്താണ് സ്മാരകം നിർമിക്കുക. പ്രധാന റോഡിനോട് ചേർന്ന് ബിഷപ് പെരേര ഹാളിന് എതിർവശത്തായാണ് സ്മാരകം. 12 വർഷത്തോളമായി സ്മാരക നിർമാണത്തിനായി ഫൗണ്ടേഷൻ സ്ഥാപിച്ചിട്ട്. 35 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. കെ.കരുണാകരന്‍ ഫൗണ്ടേഷന്‍ ഭാരവാഹികളായ എന്‍.പീതാംബരക്കുറുപ്പ്, കെ.പി.കുഞ്ഞിക്കണ്ണന്‍, ഇബ്രാംഹികുട്ടി കല്ലാര്‍, ശരത് ചന്ദ്രപ്രസാദ്, ഇ എം ആഗസ്തി, റ്റി.വി.ചന്ദ്രമോഹന്‍, കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എം.ലിജു, ഡിസിസി പ്രസിഡന്റുമാരായ പാലോട് രവി,സതീഷ് കൊച്ചുപറമ്പില്‍, ബി.ബാബുപ്രസാദ്, നാട്ടകം സുരേഷ്, സി.പി.മാത്യു, മുഹമ്മദ് ഷിയാസ്, എ.തങ്കപ്പന്‍, വി.എസ്.ജോയി, കെ.പ്രവീണ്‍കുമാര്‍, എന്‍.ഡി അപ്പച്ചന്‍, പി.കെ.ഫൈസല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.