മുംബൈ: മഹാരാഷ്ട്രയിലെ ഡോംബിവലിയിൽ കെമിക്കല്‍ ഫാക്ടറിയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 8 പേര്‍ മരിച്ചു. 60 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരിൽ 2പേർ സ്ത്രീകളാണ്. നിരവധിപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ഫാക്ടറിയിലെ വ്യവസായ യൂണിറ്റിലാണ് സ്‌ഫോടനം നടന്നത്. വ്യാഴാഴ്ച ഉച്ചതിരിഞ്ഞു പ്രദേശത്ത് തുടർച്ചയായി പൊട്ടിത്തെറികളുണ്ടായതായാണ് ദൃക്സാക്ഷികൾ പറയുന്നത്. അഗ്നിശമന സേന തീയണക്കാനുളള ശ്രമങ്ങള്‍ തുടരുകയാണ്.
മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഡോംബിവ്‌ലിയിലെ ഫാക്ടറിയിൽ വ്യാഴാഴ്ച ബോയിലർ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് തീപിടിത്തമുണ്ടായത്. ഡോംബിവ്‌ലി എംഐഡിസി സമുച്ചയത്തിന്‍റെ രണ്ടാംഫെയ്സിലെ കെമിക്കൽ ഫാക്ടറിയിലാണ് സംഭവം. ആംബർ കെമിക്കൽ കമ്പനിയുടെ നാല് ബോയിലറുകൾ പൊട്ടിത്തെറിച്ചത് വൻ തീപിടിത്തത്തിന് കാരണമായി.
തീപിടിത്തത്തെ തുടർന്ന് രാസവസ്തുക്കൾ അടങ്ങിയ ഡ്രമ്മുകൾ പൊട്ടി സമീപത്തെ വീടുകളുടെ ജനൽ ചില്ലുകളും തകർന്നു. സമീപത്തെ കെട്ടിടങ്ങളിലേക്കും തീ പടർന്ന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഒരു കാര്‍ ഷോറൂമടക്കം സമീപത്തെ മറ്റ് രണ്ട് കെട്ടിടങ്ങളിലേക്കും തീ പടര്‍ന്നിട്ടുണ്ട്. അപകടസ്ഥലത്ത് നിന്ന് പുക ഉയരുന്നത് കിലോമീറ്ററുകൾ അകലെ നിന്ന് കാണാമായിരുന്നു.
സ്ഫോടനത്തിന് പിന്നാലെ ഫാക്ടറിയിലെ തന്നെ വിവിധ പ്ലാന്റുകളില്‍ അനുബന്ധ പൊട്ടിത്തെറികളുണ്ടായി. നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു എന്ന സംശയത്തെ തുടര്‍ന്ന് പൊലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും നേതൃത്വത്തില്‍ പരിശോധന നടക്കുന്നുണ്ട്. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് പൊട്ടിത്തെറിയുണ്ടായതെന്ന് അധികൃതര്‍ പറഞ്ഞു.



