Monday, October 21, 2024
Homeകേരളംകൊതുക് - ജലജന്യ രോഗങ്ങള്‍ : ആറാഴ്ച ഹോട്ട് സ്പോട്ടുകൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനം

കൊതുക് – ജലജന്യ രോഗങ്ങള്‍ : ആറാഴ്ച ഹോട്ട് സ്പോട്ടുകൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനം

ആറാഴ്ച ഹോട്ട് സ്പോട്ടുകൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനം തുടരണം: മന്ത്രി വീണാ ജോർജ്

ആർ.ആർ.ടി. യോഗം ചേർന്ന് സംസ്ഥാനത്തെ പൊതുസ്ഥിതി വിലയിരുത്തി

സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ ആറാഴ്ച ഹോട്ട് സ്പോട്ടുകൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ തുടരണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. തദ്ദേശ സ്ഥാപനതലത്തിൽ ഊർജിത ഉറവിട നശീകരണ പ്രവർത്തനങ്ങൾ തുടരണം. സംസ്ഥാനത്തെ ആശുപത്രികളിലെ ഐപി, ഐസിയു, വെന്റിലേറ്റർ ഉപയോഗം സാധാരണ പോലെയാണ്. പകർച്ചപ്പനി മൂലം അവയിൽ വർധനവുണ്ടായിട്ടില്ല. ദുരിതാശ്വാസ ക്യാമ്പുകളിൽ നൽകുന്ന വെള്ളം പ്രത്യേകമായി ശ്രദ്ധിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാൻ നൽകാവൂ. ജലജന്യ രോഗങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ആരോഗ്യ വകുപ്പ് ജീവനക്കാരുടെ ഫീൽഡ് സന്ദർശനം ഫലപ്രദമായി നടത്തണമെന്നും മന്ത്രി നിർദേശിച്ചു. പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചേർന്ന റാപ്പിഡ് റെസ്പോൺസ് ടീം (ആർ.ആർ.ടി.) യോഗത്തിലാണ് മന്ത്രി നിർദേശം നൽകിയത്.

മഴക്കാലത്ത് പൊതുവേ ജലദോഷം, ചുമ, വൈറൽ പനി, ഇൻഫ്ളുവൻസ- എച്ച്.1 എൻ.1, ഡെങ്കിപ്പനി, എലിപ്പനി, വയറിളക്ക രോഗങ്ങൾ എന്നിവ കൂടുതലായി കാണാറുണ്ട്. കൃത്യമായ ചികിത്സയിലൂടെയും വിശ്രമത്തിലൂടെയും ഇവയെ പ്രതിരോധിക്കാനാകും. അസുഖമുള്ള കുട്ടികളെ സ്‌കൂളിൽ അയക്കരുത്. കുട്ടികൾ, മുതിർന്നവർ, ഗർഭിണികൾ, മറ്റ് അനുബന്ധ രോഗങ്ങളുള്ളവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം. മാസ്‌ക്, സാമൂഹിക അകലം, കൈകളുടെ ശുചിത്വം തുടങ്ങിയ വ്യക്തിഗത സുരക്ഷാ മാർഗങ്ങളിലൂടെ ഇൻഫ്ളുവൻസ, ജലദോഷം, ചുമ എന്നിവയെ പ്രതിരോധിക്കാനാകും. സ്വയം ചികിത്സ പാടില്ല. എന്തെങ്കിലും രോഗലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടേണ്ടതാണ്.

പനിയോ വയറിളക്കമോ ഉള്ളവർ ധാരാളം വെള്ളവും പാനീയങ്ങളും കുടിക്കണം. മൂന്ന് ദിവസത്തിലധികം നീണ്ട് നിൽക്കുന്ന പനിയോ അപായ സൂചനകളോ കണ്ടാൽ എന്തായാലും വിദഗ്ധ ചികിത്സ തേടണം. പനിയോട് കൂടി ശ്വാസതടസം, അമിതമായ നെഞ്ചിടിപ്പ്, നെഞ്ച് വേദന, ബോധമില്ലാതെ സംസാരിക്കുക, ബോധക്ഷയം, കഫത്തിൽ രക്തത്തിന്റെ അംശം, അമിതമായ ക്ഷീണം തുടങ്ങിയ അപായ സൂചനകൾ കണ്ടാൽ എത്രയും വേഗം വിദഗ്ധ ചികിത്സ തേടേണ്ടതാണ്.

ഡെങ്കിപ്പനി മുമ്പ് വന്നിട്ടുള്ളവർക്ക് വീണ്ടും ബാധിച്ചാൽ ആരോഗ്യനില സങ്കീർണമാകാൻ സാധ്യതയുള്ളതിനാൽ പ്രത്യേകം ശ്രദ്ധിക്കണം. വീടിനും സ്ഥാപനത്തിനും അകത്തും പുറത്തും വെള്ളം കെട്ടി നിന്ന് കൊതുക് വളരുന്ന സാഹചര്യം തടയണം. കൊതുക് കടിയേൽക്കാതിരിക്കാൻ വ്യക്തിഗത മുൻകരുതലുകൾ സ്വീകരിക്കണം. മണ്ണുമായോ മലിനജലവുമായോ ഇടപെടുന്നവർ എലിപ്പനിക്കെതിരെയുള്ള പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം നിർബന്ധമായും കഴിക്കേണ്ടതാണ്. വെള്ളത്തിലിറങ്ങുന്ന സന്നദ്ധ പ്രവർത്തകർ ഡോക്സിസൈക്ലിൻ നിർബന്ധമായും കഴിക്കണം.

വയറിളക്ക രോഗങ്ങൾ, കോളറ, ടൈഫോയിഡ്, ഹെപ്പറ്റൈറ്റിസ് എ (മഞ്ഞപ്പിത്തം) മുതലായവ മഴക്കാലത്ത് കൂടുതലായി കാണുന്ന രോഗങ്ങളാണ്. തിളപ്പിച്ചാറിയ വെളളം മാത്രം കുടിക്കുക. മലമൂത്ര വിസർജ്ജനത്തിന് ശേഷവും ആഹാരം കഴിക്കുന്നതിന് മുമ്പും കൈകൾ സോപ്പും വെളളവും ഉപയോഗിച്ച് കഴുകുക. നിർജലീകരണം കാരണമാണ് രോഗം ഗുരുതരമാകുന്നത്. അതിനാൽ ധാരാളം പാനീയങ്ങൾ കുടിക്കണം.

തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ സ്വകാര്യ കെയർ ഹോമിൽ കോളറ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രദേശത്ത് കോളറ പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യ വകുപ്പ് ഊർജിതമായി നടത്തി വരുന്നു. പുതിയ ക്ലസ്റ്ററുകൾ ഉണ്ടാകാതിരിക്കാനുള്ള നടപടി സ്വീകരിച്ചു വരുന്നു.

മലപ്പുറത്ത് മലമ്പനി കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മലേറിയ ആരംഭത്തിൽ തന്നെ കണ്ടെത്തിയ ആരോഗ്യ പ്രവർത്തകരെ മന്ത്രി അഭിനന്ദിച്ചു. ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. ഗർഭിണികൾ, ശിശുക്കൾ, 5 വയസിന് താഴെയുള്ള കുട്ടികൾ, പ്രായമായവർ, മറ്റ് ഗുരുതര രോഗമുള്ളവർ എന്നിവർക്ക് മലമ്പനി ബാധിച്ചാൽ സങ്കീർണമാകാൻ സാധ്യതയുണ്ട്. മലമ്പനിയ്ക്ക് കൃത്യമായ ചികിത്സ എല്ലാ സർക്കാർ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമാണ്. രോഗ ലക്ഷണങ്ങൾ കണ്ടാൽ എത്രയും വേഗം ചികിത്സ തേടിയാൽ മലമ്പനി പൂർണമായും ഭേദമാക്കാൻ കഴിയും. കൊതുക് കടിയേൽക്കാതെ സ്വയം സംരക്ഷണമൊരുക്കിയാൽ മലമ്പനിയിൽ നിന്നും രക്ഷനേടാവുന്നതാണ്.

ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, അഡീഷണൽ ഡയറക്ടർമാർ, ജില്ലാ മെഡിക്കൽ ഓഫീസർമാർ, ജില്ലാ പ്രോഗ്രാം മാനേജർമാർ, സർവൈലൻസ് ഓഫീസർമാർ, ആർ.ആർ.ടി. അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments