പ്രിജി കണ്ണനെ(പ്രിജി ശശിധരന്‍ ) അടൂർ നിയോജകമണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥിയായി പാർട്ടി നിയോഗിച്ചതായി സി പി ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയും നിലവിലെ അടൂര്‍ എം എല്‍ എയും കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കറുമായ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു .
സി പി ഐ യുടെ യുവനേതാവിനെ രംഗത്തിറക്കി അടൂരിൽ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ഇടത് മുന്നണികളം ഒരുക്കിയിരിക്കുന്നു . 2020-25 വർഷം കൊല്ലം ജില്ലാ പഞ്ചായത്ത് നെടുമ്പന ഡിവിഷനിൽ നിന്നും 10848 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച 31 വയസുകാരി പ്രിജി കണ്ണനാണ് (പ്രിജി ശശിധരന്‍ ) സംവരണ മണ്ഡലമായ അടൂരിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥി
കേരള സർവ്വകലാശാലയിൽ സെനറ്റ് അംഗമായി ജനപ്രതിനിധികളുടെ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എഐഎസ്എഫ് മുൻ സംസ്ഥാന വൈസ് പ്രസിഡൻ്റ്, എഐവൈഎഫ് കൊല്ലം ജില്ലാ എക്സിക്യൂട്ടീവ് അംഗം, സിപിഐ നെടുവത്തൂർ മണ്ഡലം കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. കരീപ്ര എൻ നാരായണൻ ഉണ്ണി ഗ്രന്ഥശാല എക്സി അംഗം.
1994 ഒക്ടോബർ 13ന് ജനിച്ച പ്രിജി കണ്ണൻ കൊല്ലം എസ് എൻ വനിതാ കോളേജിൽ നിന്നും ബിരുദവും കൊല്ലം എസ് എൻ കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. പത്തനാപുരം മൗണ്ട് താബൂർ ട്രെയിനിങ് കോളേജിൽ നിന്നും ബി എഡ് പഠനവും പൂർത്തിയാക്കി.
കരീപ്ര അരുവാറ്റൂർ തെക്കേവിള വീട്ടിൽ പരേതനായ പിതാവ് മുൻ കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ ജി ശശിധരൻ്റെയും അനിതയുടെയും ഇളയ മകൾ. ഭർത്താവ് കരുനാഗപ്പള്ളി സ്വദേശിയും എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗവുമായ യു കണ്ണൻ. സഹോദരി പ്രിയ ശശിധരൻ.



