ഇന്ത്യയുടെ കോച്ചിംഗ് തലസ്ഥാനം എന്നറിയപ്പെടുന്ന രാജസ്ഥാനിലെ കോട്ട നഗരം ട്രാഫിക് ലൈറ്റുകളില്ലാതെ പ്രവർത്തിക്കുന്ന ആദ്യത്തെ നഗരമെന്ന നേട്ടം സ്വന്തമാക്കി. അത്യാധുനിക രീതിയിലുള്ള നഗരത്തിന്റെ രൂപകൽപ്പനയും അടിസ്ഥാന സൗകര്യ വികസനവുമാണ് ഇതിന് അടിത്തറ പാകിയത്.
ഉയർന്ന ജനസംഖ്യയും യാത്രക്കാരുടെ തിരക്കും ഉണ്ടായിരുന്നിട്ടും കോട്ടയിൽ ഇപ്പോൾ തടസ്സങ്ങളില്ലാതെയുള്ള ഗതാഗതമാണ് നടക്കുന്നത്.
നഗര ആസൂത്രണത്തിൽ പുരോഗമനപരമായ സമീപനം സ്വീകരിച്ച കോട്ടയിലെ അർബൻ ഇംപ്രൂവ്‌മെന്റ് ട്രസ്റ്റ്(യുഐടി) ആണ് ഈ മാറ്റത്തിന് ചുക്കാൻ പിടിച്ചത്. പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന റിംഗ് റോഡുകളുടെ ഒരു ശൃംഖല നഗരത്തിൽ വികസിപ്പിച്ചെടുത്തു. വാഹനങ്ങൾ നിലവിൽ തിരക്കേറിയ റൂട്ടുകൾ എടുപ്പത്തിൽ മറികടക്കാൻ കഴിയും. ഇത് നഗരത്തിലുടനീളം യാത്ര സമയവും മറ്റ് ഗതാഗത തടസ്സങ്ങളും ഗണ്യമായി കുറയ്ക്കുന്നു.
നഗരത്തിലെ പ്രധാന കവലകളിൽ രണ്ട് ഡസനിലധികം ഫ്‌ളൈ ഓവറുകളും അണ്ടർപാസുകളും നിർമിച്ചു. ഇത് ട്രാഫിക് സിഗ്നലുകളുടെ ആവശ്യമില്ലാതെ വാഹനങ്ങൾ സുഗമമായി നീങ്ങാൻ സഹായിക്കുന്നു. ഈ രൂപകൽപ്പനയിലൂടെ, യാത്ര ചെയ്യുമ്പോഴുള്ള കാലതാമസം കുറയ്ക്കുക മാത്രമല്ല, ഇടയ്ക്കിടെ വാഹനങ്ങൾ നിറുത്തിയിടുമ്പോഴുള്ള അപകടങ്ങളുടെയും ഇന്ധനം പാഴാക്കലിന്റെയും സാധ്യതയും കുറയ്ക്കുന്നു.
ഫലപ്രദമായ ആസൂത്രണത്തിലൂടെ പരമ്പരാഗതമായ സിഗ്നൽ സംവിധാനങ്ങളെ മികച്ചതും കൂടുതൽ സുസ്ഥിരവുമായ പരിഹാര മാർഗങ്ങൾ ഉപയോഗിച്ച് മാറ്റി സ്ഥാപിക്കാൻ കഴിയുമെന്ന് ഇത് തെളിയിക്കുന്നു. ലക്ഷക്കണക്കിന് താമസക്കാരും ആയിരക്കണക്കിന് വിദ്യാർഥികളും ഇവിടെ ദിവസവും യാത്ര ചെയ്യുന്നുണ്ടെങ്കിലും നഗരത്തിലെ ഗതാഗതം ഇപ്പോൾ സുഗമമായി മുന്നോട്ട് പോകുന്നുണ്ട്.
ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ കോച്ചിംഗ് നഗരമായ കോട്ട, തന്ത്രപരമായ അടിസ്ഥാന സൗകര്യങ്ങൾക്ക് നഗര യാത്രയെ എങ്ങനെ പുനർനിർവചിക്കാമെന്നും സമയനിഷ്ഠ പുതിയ മാനദണ്ഡമാക്കാമെന്നും തെളിയിക്കുന്ന ശ്രദ്ധേയമായ നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്.



