കൊല്ലം: കടയ്ക്കലിൽ നാല് മാസം ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ ദുരൂഹത ആരോപിച്ച് യുവതിയുടെ കുടുംബം രംഗത്ത്.
കൊല്ലം ഇട്ടിവ ഫിൽഗിരിയിൽ സുബിന്റെ ഭാര്യ ശരണ്യയെയാണ് (26) കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂർ സ്വദേശിയായ ശരണ്യയും സുബിനും പ്രണയിച്ച് വിവാഹിതരായവരാണ്. ഒരു വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം
കഴിഞ്ഞ ദിവസം വൈകിട്ട് സ്കൂൾ വിട്ടു വന്ന അയൽപക്കത്തെ കുട്ടി ശരണ്യയുടെ വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്. ഉടൻ തന്നെ നാട്ടുകാർ പഞ്ചായത്ത് പ്രസിഡന്റിനെയും കടയ്ക്കൽ പോലീസിനെയും വിവരമറിയിച്ചു. കൊട്ടാരക്കര തഹസിൽദാറുടെ സാന്നിധ്യത്തിൽ പ്രാഥമിക നടപടികൾ പൂർത്തിയാക്കി മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തി. തുടർന്ന് കണ്ണൂരിലെ ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി നാട്ടിലേക്ക് കൊണ്ടുപോയി
മകളുടെ മരണത്തിൽ അന്വേഷണം വേണമെന്ന് ശരണ്യയുടെ പിതാവ് ചന്ദ്രൻ ആവശ്യപ്പെട്ടു. ഭർത്താവ് സുബിൻ മകളെ നിരന്തരം മർദിക്കാറുണ്ടായിരുന്നുവെന്നും വിവരം ശരണ്യ അമ്മയെ ഫോണിൽ വിളിച്ച് പലപ്പോഴും പറയാറുണ്ടായിരുന്നുവെന്നും പിതാവ് വെളിപ്പെടുത്തി. സംഭവത്തിൽ കടയ്ക്കൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



