പാലക്കാട്: മുൻ കോൺഗ്രസ് എം.എൽ.എ എ.വി. ഗോപിനാഥിനെ ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാനായി നിയമിച്ചു. നിയമനവുമായി ബന്ധപ്പെട്ട ഫയലുകൾ നിയമവകുപ്പ് അംഗീകരിച്ച് ദേവസ്വം സെക്രട്ടറിക്ക് കൈമാറി. സെക്രട്ടറി ഒപ്പുവെക്കുന്നതോടെ ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങും. ഡോ. വി.കെ. വിജയൻ സ്ഥാനമൊഴിഞ്ഞ ഒഴിവിലേക്കാണ് ഗോപിനാഥിന്റെ നിയമനം.
നിയമനത്തിൽ അതീവ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് വിളിച്ച് സംസാരിച്ചുവെന്നും എ.വി. ഗോപിനാഥ് പ്രതികരിച്ചു. മുഖ്യമന്ത്രി ആവശ്യപ്പെട്ടാൽ ഏത് ഉത്തരവാദിത്തവും ഏറ്റെടുക്കാൻ തയ്യാറാണെന്നും താൻ ഗുരുവായൂരപ്പന്റെ ഭക്തനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇനി എന്നും സി.പി.എമ്മിനൊപ്പമായിരിക്കും തന്റെ പ്രവർത്തനമെന്നും അദ്ദേഹം വ്യക്തമാക്കി
പാലക്കാട്ടെ പ്രാദേശിക സി.പി.എം നേതൃത്വവുമായി തർക്കം നിലനിൽക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടലിലൂടെ ഗോപിനാഥിനെ ഈ പദവിയിലേക്ക് നിയോഗിക്കുന്നത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ പെരിങ്ങോട്ടുകുറിശ്ശിയിൽ എൽ.ഡി.എഫ് സഖ്യത്തിൽ സ്വതന്ത്ര ജനാധിപത്യ മുന്നണി (IDF) സ്ഥാനാർത്ഥിയായി മത്സരിച്ച അദ്ദേഹം പരാജയപ്പെട്ടിരുന്നു. തന്നെ തോൽപ്പിച്ചതിന് പിന്നിൽ സി.പി.എമ്മിലെ ചില പ്രാദേശിക നേതാക്കളാണെന്ന് അദ്ദേഹം അന്ന് ആരോപിച്ചിരുന്നു.



