യന്ത്രപ്പക്ഷികൾ മുരണ്ടു പറക്കുന്നു
ഗഗനവീഥിയിൽ അഗ്നി ചിതറുന്നു
ആയുധങ്ങളുടെ മൂർച്ച കൂട്ടുന്ന
ആലകളിൽ അട്ടഹാസ
ച്ചിരികളുയരുന്നു..
അരചവൃന്ദങ്ങളൊത്തു കൂടി
ആക്രമണ തന്ത്രങ്ങൾ
മെനയുമ്പോൾ
കരുണ വറ്റിയ
കരാളഹസ്തങ്ങളിൽ
നിരപരാധികൾ വീണു പിടയുന്നു..
അഗ്നി വർഷിച്ചു സർവ്വം
തകർക്കുവാൻ
ആരു മുന്നിലെന്നാർത്തു
ചിരിക്കുമ്പോൾ
അന്നം തേടിയണഞ്ഞ നിരാലംബർ
ആശ്രയമില്ലാതെ ഉഴറുന്നു
ഊഴിയിൽ..
അമര സിംഹാസനത്തിൽ
ഇരിക്കുവാൻ
ആർക്കുമൊരുനാളും
കഴിയില്ലയെങ്കിലും
ആണവായുധം
കൈയ്യിലുണ്ടാകുമ്പോൾ
ആരും തന്നോളമില്ലെന്ന്
തോന്നിടാം..
ആദികാലം മുതലേ മനുഷ്യന്റെ
ലഹരിയാണെന്നും
അധികാരമെങ്കിലും
അതിശക്തമാം
അരുണകിരണങ്ങൾ പോലും
അസ്തമയത്തിൽ തളർന്നിടും
നിശ്ചയം..



