ബിഹാർ : ബിഹാറിൽ നടന്ന പ്രതിപക്ഷ റാലിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അദ്ദേഹത്തിന്റെ പരേതയായ അമ്മയ്ക്കും നേരെ മോശം മുദ്രാവാക്യം വിളിച്ച കേസിൽ ഒരാളെ അറസ്റ്റ് ചെയ്തതായി ദർഭംഗ സീനിയർ പോലീസ് സൂപ്രണ്ട് പറഞ്ഞു.
സിങ്വാരയിലെ ഭാപുര ഗ്രാമത്തിൽ നിന്നുള്ള റിസ്‌വി എന്ന രാജ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ഇന്ത്യാ ബ്ലോക്ക് പൊതുയോഗത്തിനിടെ പ്രധാനമന്ത്രി മോദിക്കെതിരെ പ്രതി അസഭ്യം പറയുന്നതായി കാണിക്കുന്ന വീഡിയോ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടതിനെ തുടർന്നാണ് നടപടി.
ഈ വർഷം അവസാനം ബീഹാറിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെയും ആർജെഡി നേതാവ് തേജസ്വി യാദവിന്‍റെയും നേതൃത്വത്തിലാണ് വോട്ടർ അധികാര് യാത്ര നടത്തുന്നത്.
പ്രധാനമന്ത്രി മോദിയെയും അദ്ദേഹത്തിന്റെ അമ്മയെയും അധിക്ഷേപിക്കുന്നതിന്റെ വീഡിയോ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടതിനെത്തുടർന്ന് സംസ്ഥാനത്ത് വലിയ പ്രതിഷേധമാണുയർന്നത്. സംഭവത്തിൽ രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ബിജെപി പട്‌നയിലെ കോട്‌വാലി പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
മുഖ്യമന്ത്രി നിതീഷ് കുമാർ സംഭവത്തെ അപലപിച്ചു.വോട്ടർ അധികാർ യാത്രയ്ക്കിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അദ്ദേഹത്തിന്റെ മരിച്ചുപോയ അമ്മയ്ക്കും എതിരെ കോൺഗ്രസും ആർജെഡിയും ഉപയോഗിച്ച അധിക്ഷേപകരമായ ഭാഷ അങ്ങേയറ്റം അനുചിതമാണെന്നും നിതീഷ് കുമാർ കൂട്ടിച്ചേർത്തു.



