കൊച്ചി: ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളില്‍ ഒരാളായ സിസ്റ്റര്‍ പ്രീതി മേരിയുടെ വീട്ടിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. സിസ്റ്ററുടെ അങ്കമാലിയിലുള്ള വീട്ടിലാണ് സുരേഷ് ഗോപി എത്തിയത്. കന്യാസ്ത്രീകള്‍ അറസ്റ്റിലായ വിഷയത്തില്‍ സുരേഷ് ഗോപി പ്രതികരിക്കാതിരുന്നതും കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാതിരുന്നതും വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. അതിനിടെയാണ് സന്ദര്‍ശനം. സുരേഷ് ഗോപിയുടെ സന്ദർശനത്തിൽ തൃപ്തരാണെന്ന് സിസ്റ്റർ പ്രീതി മേരിയുടെ സഹോദരൻ ബൈജു പറഞ്ഞു. കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്തിയിരുന്നു എന്ന് മന്ത്രി അറിയിച്ചു. കേസിന്റെ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്നാണ് മന്ത്രി മറുപടി നൽകിയതെന്നും ബൈജു പറഞ്ഞു.
പന്ത്രണ്ടരയോടെയാണ് അങ്കമാലി ഇളവൂരിലെ സിസ്റ്ററുടെ വീട്ടിൽ മന്ത്രിയെത്തിയത്. 15 മിനിറ്റോളം വീട്ടിൽ തുടർന്ന മന്ത്രി സിസ്റ്ററുടെ മാതാപിതാക്കളെയും സഹോദരനെയും കണ്ടു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഒരക്ഷരം പ്രതികരിക്കാതെയാണ് സുരേഷ് ഗോപി മടങ്ങിയത്.സുരേഷ് ഗോപിയെ പരോക്ഷമായി പരിഹസിച്ച് ഓര്‍ത്തഡോക്സ് സഭാ തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്തടക്കം രംഗത്തെത്തിയിരുന്നു. തൃശൂരുകാര്‍ തിരഞ്ഞെടുത്ത് ഡല്‍ഹിയിലേക്ക് അയച്ച ഒരു നടനെ കാണാനില്ലെന്നും പോലീസില്‍ അറിയിക്കണമോ എന്നാണ് ആശങ്കയെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. കന്യാസ്ത്രീകളുടെ അറസ്റ്റില്‍ ബിജെപിക്കെതിരേ സഭാനേതാക്കളില്‍നിന്നടക്കം വലിയ വിമര്‍ശനമുണ്ടായിരുന്നു.തുടര്‍നടപടികളില്‍ സുരേഷ് ഗോപി പൂര്‍ണ പിന്തുണ വാദ്ഗാനം ചെയ്തതായി കുടുംബം വ്യക്തമാക്കി. കേസ് റദ്ദാക്കണമെന്നും അന്യായമായ കേസാണെന്നും സുരേഷ് ഗോപിയോട് വ്യക്തമാക്കിയതായും പറഞ്ഞു. കോടതിയിലിരിക്കുന്ന കേസാണെന്നും അതില്‍ കൂടുതല്‍ സംസാരിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ജാമ്യം ലഭിക്കുന്നതിന് വേണ്ടി അദ്ദേഹം നടത്തിയ നീക്കങ്ങളെ കുറിച്ച് വിശദമാക്കിയതായും അദ്ദേഹം പറഞ്ഞു. അനുഭാവപൂര്‍വമായ എല്ലാ പ്രവര്‍ത്തനവും നടത്തിക്കൊള്ളാമെന്ന് വ്യക്തമാക്കിയതായും കുടുംബം പറഞ്ഞു.
വോട്ടര്‍ പട്ടിക ക്രമക്കേടില്‍ വിവാദം കത്തുന്നതിനിടെയാണ് സുരേഷ്‌ഗോപി ഇന്ന് തൃശൂരില്‍ എത്തിയത്. വിവാദങ്ങളില്‍ മൗനം തുടര്‍ന്ന സുരേഷ് ഗോപി, ഇത്രയൊക്കെ സഹായിച്ചതിന് നന്ദിയെന്ന് മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെ നടത്തിയ മാര്‍ച്ചിനിടെ പരുക്കേറ്റ ബിജെപി പ്രവര്‍ത്തകരെ അശ്വിനി ആശുപത്രിയിലെത്തി സുരേഷ് ഗോപി കണ്ടു. ക്യാംപ് ഓഫീസിലെത്തിയ സുരേഷ് ഗോപി, പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തി. ഇതിന് ശേഷമാണ് അങ്കമാലിയിലെത്തിയത്.



