Monday, March 2, 2026
Homeകേരളംനോര്‍ക്ക സെന്ററില്‍ നിന്നുള്ള അറിയിപ്പുകള്‍ ( 02/03/2026 )

നോര്‍ക്ക സെന്ററില്‍ നിന്നുള്ള അറിയിപ്പുകള്‍ ( 02/03/2026 )

ഗള്‍ഫ് രാജ്യങ്ങളില്‍ നോര്‍ക്ക കൂട്ടായ്മകള്‍ രൂപീകരിച്ചു

ഇസ്രയേൽ–ഇറാൻ-പശ്ചിമേഷ്യ സംഘർഷം;
സഹായമുറപ്പാക്കാന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നോര്‍ക്ക കൂട്ടായ്മകള്‍ രൂപീകരിച്ചു
നോര്‍ക്ക സെന്ററില്‍ കണ്‍ട്രോള്‍ റൂം
കൗണ്‍സിലിങ്ങിനായി 24 മണിക്കൂറും ടെലി മനസ്സ് സേവനം
———————————-
ഇറാന്‍ ഇസ്രായേല്‍ സംഘര്‍ഷം പശ്ചിമേഷ്യന്‍ മേഖലയിലാകെ തുടരുന്ന പശ്ചാത്തലത്തില്‍ പ്രവാസി കേരളീയരുടെയും, വിദേശയാത്രക്കാരായ കേരളീയരുടെയും നിലവിലെ സാഹചര്യം ഹെൽപ്‌ഡെസ്ക്കുകളില്‍ ലഭിച്ച വിവരങ്ങള്‍ എന്നിവ നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്റെ നേതൃത്വത്തില്‍ തൈക്കാട് നോര്‍ക്ക സെന്ററില്‍ ചേര്‍ന്ന അവലോകനയോഗങ്ങള്‍ വിലയിരുത്തി.

നോര്‍ക്ക വകുപ്പ് സെക്രട്ടറി ടി.വി അനുപമ, നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി, നോര്‍ക്ക വകുപ്പ്, ലോക കേരള സഭാ, നോര്‍ക്ക റൂട്ട്സ് ജീവനക്കാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സംഘര്‍ഷ മേഖലകളില്‍ രാജ്യങ്ങള്‍ തിരിച്ച് പ്രത്യേകം റീജിയണല്‍ വിജിലന്‍സ് കോ-ഓഡിനേഷന്‍ ടീമും, ആവശ്യമുളളവര്‍ക്ക് സഹായം എത്തിക്കുന്നതിനായി നോര്‍ക്ക കൂട്ടായ്മകളും രൂപീകരിച്ചു. നോര്‍ക്ക വകുപ്പ്, നോര്‍ക്ക റൂട്ട്സ്, അതാത് രാജ്യങ്ങളിലെ ലോക കേരള സഭാംഗങ്ങള്‍, എംബസി വോളണ്ടിയര്‍മാര്‍, നോര്‍ക്ക അംഗീകൃത പ്രവാസി സംഘടനാ പ്രതിനിധികള്‍, സാമൂഹികപ്രവര്‍ത്തകര്‍, പ്രമുഖ വ്യക്തികള്‍ എന്നിവരുള്‍പ്പെടുന്നതാണ് കൂട്ടായ്മകള്‍.

ഇസ്രായേല്‍-ജോര്‍ദ്ദാന്‍-ഈജിപ്ത്-സൗദി അറേബ്യ
യു.എ.ഇ (യുണൈറ്റഡ് അറബ് എമിറേറ്റ്സ്
ഖത്തർ
ബഹ്റൈൻ
കുവൈത്ത്
ഒമാന്‍

യു.എ.ഇ
വിമാനങ്ങൾ റദ്ദാക്കപ്പെട്ടതോടെ യു.എ.ഇയിലെ വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങിയ യാത്രക്കാരും അടിയന്തിരമായി നാട്ടിലേയ്ക്കും തിരിച്ചു വരേണ്ട പ്രവാസികളുമാണ് പ്രധാനമായും ബന്ധപ്പെട്ടത്. ഹയര്‍ സെക്കണ്ടറി പരീക്ഷയ്ക്കായി നാട്ടിലെത്തേണ്ട വിദ്യാര്‍ത്ഥിയുടെ കുടുംബം, വിവാഹത്തിനായി എത്തേണ്ട യുവതിയും കുടുംബവും, ഹോട്ടൽ എക്സ്റ്റൻഷൻ ആവശ്യപ്പെട്ട്, താമസ രജിസ്ട്രേഷൻ അവസാനിച്ചവര്‍, വിമാനം റദ്ദായി ഗ്രേസ് പീരിയഡ് കഴിഞ്ഞാൽ പിഴ ബാധകമാകുമെന്ന ആശങ്കയുളളവര്‍, ട്രാന്‍സിറ്റ് വീസയിലെത്തി കുടുങ്ങിയവര്‍ എന്നിവരുള്‍പ്പെടെ 102 പേരാണ് നോര്‍ക്ക ഹെല്‍പ്പ് ഡെസ്കില്‍ ബന്ധപ്പെട്ടത്. അടിയന്തിര സഹായം ആവശ്യമുളളവര്‍ക്ക് ലഭ്യമാക്കി.

ഖത്തർ
ഖത്തറിൽ നിന്ന് സുരക്ഷാ ആശങ്കകൾ, യാത്രാ തടസ്സങ്ങൾ, വിസ സംബന്ധമായ വിഷയങ്ങൾ, താമസം, ഭക്ഷണം, മരുന്നുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് ആകെ 54 അന്വേഷണങ്ങൾ ലഭിച്ചിട്ടുണ്ട്. ആവശ്യമായ തുടർനടപടികൾക്കും സഹായത്തിനുമായി എല്ലാ കേസുകളും രേഖപ്പെടുത്തി നിരീക്ഷിച്ചുവരുന്നു. അടിയന്തിര സാഹചര്യമുളളവയില്‍ നടപടി സ്വീകരിച്ചു.
മറ്റു രാജ്യങ്ങള്‍
ബഹ്റൈൻ നിന്നും 51 പേരും കുവൈറ്റില്‍ നിന്നും 12 ഉം ഒമാനില്‍ നിന്നു അഞ്ചും സൗദിയില്‍ നിന്നും നാലും യു.കെ യില്‍ നിന്നും രണ്ടു പേരുമാണ് നോര്‍ക്ക ഹെല്‍പ്പ് ഡെസ്ക്കില്‍ ബന്ധപ്പെട്ടത്. പൊതുവായ അന്വേഷണങ്ങളാണ് ഇവിടങ്ങളില്‍ നിന്നു ഉണ്ടായത്.

കൗണ്‍സിലിംങിന് ടെലി മനസ്സ് സേവനം
നോർക്ക ഹെൽപ്‌ഡെസ്ക്കിലും അല്ലാതെയും ബന്ധപ്പെടുന്നവരില്‍ ആവശ്യമായുളളവര്‍ക്ക് കൗണ്‍സിലിംങ് സേവനം ലഭ്യമാക്കാനായി ദേശീയ ആരോഗ്യ ദൗത്യം (കേരളം) കൗണ്‍സിലര്‍മാരെ ചുമതലപ്പെടുത്തി. സേവനങ്ങള്‍ക്കായി പ്രവാസികേരളീയര്‍ക്കും കുടുംബാംഗങ്ങള്‍ക്കും +91-4712430001 നമ്പറിലോ ഇന്ത്യയില്‍ നിന്നുളളവര്‍ക്ക് 14416 എന്ന ടോള്‍ ഫ്രീ നമ്പറിലോ 24 മണിക്കൂറും ബന്ധപ്പെടാവുന്നതാണ്. നോര്‍ക്കയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് കൗണ്‍സിലിങ്ങ് സേവനം ഏര്‍പ്പെടുത്തിയത്.

നോര്‍ക്ക സെന്ററില്‍ കണ്‍ട്രോള്‍ റൂം

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോർക റൂട്ട്സ് ഹെൽപ്‌ഡെസ്ക് +91-8802012345 (അന്താരാഷ്ട്ര മിസ്ഡ് കോൾ), 18004253939 (ടോൾ ഫ്രീ നമ്പർ, ഇന്ത്യയില്‍ നിന്നും) ന്യൂഡൽഹി കേരള ഹൗസ് കൺട്രോൾ റൂം (011-23747079, 011-23742320, +91-9310443880) എന്നിവയ്ക്കു പുറമേ നോര്‍ക്ക സെന്ററില്‍ എല്ലാ ദിവസവും രാത്രി 10 മണി വരെ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും സജ്ജമാക്കിയിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍, കേന്ദ്ര വിദേശകാര്യ മന്ത്രാലയം, ഇന്ത്യന്‍ മിഷനുകള്‍ എന്നിവരുമായുളള ഏകോപനത്തിനാണ് കണ്‍ട്രോള്‍ റൂം.

കറാച്ചിയില്‍ കുടുങ്ങിയ കേരളീയര്‍ നാളെ കൊച്ചിയിലെത്തും.

വിമാനങ്ങള്‍ വഴിമാറ്റി വിട്ടതിനെതുടര്‍ന്ന് കറാച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുങ്ങിയ മലയാളികളായ യാത്രക്കാര്‍ പാകിസ്ഥാനില്‍ നിന്നും വിമാനമാര്‍ഗ്ഗം ഇന്ന് (മാര്‍ച്ച 02) ഉച്ചയോടെ ശ്രീലങ്കയിലെ കൊളംബോയിലെത്തി. അര്‍ദ്ധരാത്രി 12.30 ന്റെ (മാര്‍ച്ച് 03) ശ്രീലങ്കന്‍ എയര്‍വേയ്സ് വിമാനത്തില്‍ ഡല്‍ഹിയിലേയ്ക്ക് തിരിക്കും. മാര്‍ച്ച് 03 ന് പുലര്‍ച്ചെയുളള എയര്‍ ഇന്ത്യാ വിമാനത്തില്‍ കൊച്ചിയിലേയ്ക്കും തിരിക്കും.

————————————-
ഇസ്രയേൽ–ഇറാൻ സംഘർഷം;
സ്ഥിതിഗതികള്‍ വിലയിരുത്തി അവലോകന യോഗം
സംഘര്‍ഷ മേഖലകളില്‍ പ്രത്യേകം നോര്‍ക്ക ഹെല്‍പ്പ് കൂട്ടായ്മകള്‍ രൂപീകരിച്ചു
നോര്‍ക്ക സെന്റര്‍ കണ്‍ട്രോള്‍ റൂം രാവിലെ 7 മുതല്‍ രാത്രി 10 വരെ പ്രവര്‍ത്തിക്കും
നോർക്ക ഹെൽപ്‌ഡെസ്കിനു പുറമേ ഡല്‍ഹി കേരളഹൗസിലും 24X7 കണ്‍ട്രോള്‍ റൂം
———————————-
ഇറാന്‍ ഇസ്രായേല്‍ സംഘര്‍ഷം പശ്ചിമേഷ്യന്‍ മേഖലയിലാകെ തുടരുന്ന പശ്ചാത്തലത്തില്‍ പ്രവാസി കേരളീയരുടെയും, വിദേശയാത്രക്കാരായ കേരളീയരുടെ നിലവിലെ സാഹചര്യം ഹെൽപ്‌ഡെസ്ക്കുകളില്‍ ലഭിച്ച വിവരങ്ങള്‍ എന്നിവ നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്റെ നേതൃത്വത്തില്‍ തൈക്കാട് നോര്‍ക്ക സെന്ററില്‍ രാവിലെ ചേര്‍ന്ന അവലോകനയോഗം വിലയിരുത്തി. നോര്‍ക്ക വകുപ്പ് സെക്രട്ടറി ടി.വി അനുപമ, നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി, നോര്‍ക്ക വകുപ്പ്, ലോക കേരള സഭാ, നോര്‍ക്ക റൂട്ട്സ് ജീവനക്കാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. അവലോകനയോഗത്തിലെ തീരുമാനപ്രകാരം സംഘര്‍ഷ മേഖലകളില്‍ രാജ്യങ്ങള്‍ തിരിച്ച് പ്രത്യേകം നോര്‍ക്ക ഹെല്‍പ്പ് കൂട്ടായാമകള്‍ രൂപീകരിച്ചു.

നോര്‍ക്ക വകുപ്പ്, നോര്‍ക്ക റൂട്ട്സ്, അതാത് രാജ്യങ്ങളിലെ ലോക കേരള സഭാംഗങ്ങള്‍, എംബസി വോളണ്ടിയര്‍മാര്‍, നോര്‍ക്ക അംഗീകൃത പ്രവാസി സംഘടനാ പ്രതിനിധികള്‍, സാമൂഹികപ്രവര്‍ത്തകര്‍, പ്രമുഖ വ്യക്തികള്‍ എന്നിവരുള്‍പ്പെടുന്നതാണ് കൂട്ടായ്മകള്‍. ഇസ്രായേല്‍, ജോര്‍ദ്ദാന്‍, യു.എ.ഇ (യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഖത്തർ, ബഹ്റൈൻ, ഒമാന്‍, കുവൈത്ത്, സൗദി അറേബ്യ എന്നിവിടങ്ങളിലാണ് കൂട്ടായ്മകള്‍.

ആവശ്യമെങ്കില്‍ നോര്‍ക്ക പ്രവാസി വോളണ്ടിയര്‍മാരേയും നിയോഗിക്കും. നോർക്ക ഹെൽപ്‌ഡെസ്ക്കിലും അല്ലാതെയും ലഭിക്കുന്ന കോളുകളില്‍ ആവശ്യമായുളളവര്‍ക്ക് കൗണ്‍സിലിംങ് സേവനം ലഭ്യമാക്കാനും തീരുമാനിച്ചു. ഇതിനായി കൗണ്‍സിലര്‍മാരെ ചുമതലപ്പെടുത്തണമെന്നാവശ്യട്ട് ദേശീയ ആരോഗ്യ ദൗത്യം (കേരളം) ഡയറക്ടര്‍ക്ക് നോര്‍ക്ക വകുപ്പ് സെക്രട്ടറി ടി.വി അനുപമ കത്തയച്ചു.

——————————————–

നോർക്ക ഹെൽപ്‌ഡെസ്ക് അപ്ഡേറ്റ് (02-03-2026)

പ്രവാസി കേരളീയർക്കായും കുടുംബാംഗങ്ങള്‍ക്കുമായി NRI(K) മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശാനുസരണം സജ്ജീകരിച്ച 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക നോർക്ക ഹെൽപ്‌ഡെസ്ക് നമ്പറുകളില്‍ 2026 മാർച്ച് 02 തിങ്കളാഴ്ച രാവിലെ 11 മണി വരെ ആകെ 567 കോളുകളാണ് ലഭിച്ചത്. വിദേശത്തുനിന്നും 196 പേരും രാജ്യത്തിനുള്ളിൽ നിന്നും 371 പേരും ഹെൽപ്‌ഡെസ്കില്‍ ബന്ധപ്പെട്ടു.
ഇന്ത്യ – 371
യുഎഇ (യുണൈറ്റഡ് അറബ് എമിറേറ്റ്സ്) – 81
ഖത്തർ – 49
ബഹ്റൈൻ – 44
കുവൈത്ത് – 12
ഒമാൻ – 5
സൗദി അറേബ്യ – 3
യുകെ (യുണൈറ്റഡ് കിംഗ്ഡം) – 2
ആകെ – 567

മറ്റു രാജ്യങ്ങളിലേയ്ക്കുളള യാത്രാമദ്ധ്യേ ട്രാന്‍സിറ്റ് വിസയില്‍ ഗള്‍ഫിലെ വിമാനത്താവളങ്ങളില്‍ കുടുംങ്ങിയവര്‍ക്ക് വിവിധ പ്രവാസി സംഘടനകള്‍, ലോക കേരള സഭാ പ്രതിനിധികള്‍ എന്നിവരുടെ പിന്തുണയോടെ ഷെല്‍ട്ടര്‍ സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്.

വിമാനങ്ങള്‍ റദ്ദുചെയ്യപ്പെട്ടതിനെതുടര്‍ന്ന് കുടുംങ്ങിയവര്‍ക്ക് കമ്പനികളും രാജ്യങ്ങളും ഹോട്ടല്‍ താമസം ലഭ്യമാക്കിയിട്ടുണ്ട്. യാത്രക്കാരും പ്രവാസികളും വിമാനകമ്പനികളും അതത് രാജ്യത്തെ ഉത്തരവാദിത്തപ്പെട്ട അധികൃതരും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതാണ്. യാത്ര മുടങ്ങിയതിന്റെ സാഹചര്യം വിദ്യാര്‍ത്ഥികളും ജീവനക്കാരും അതാത് സ്ഥാപനങ്ങളെ ഇ-മെയില്‍ മുഖേന അറിയിക്കാനും ശ്രമിക്കണം.

കേന്ദ്ര സർക്കാർ, വിദേശകാര്യ മന്ത്രാലയം, അതാതു രാജ്യങ്ങളിലെ ഇന്ത്യന്‍ മിഷനുകള്‍, ലോക കേരള സഭാംഗങ്ങള്‍, പ്രവാസി സംഘടനകള്‍, പ്രമുഖ വ്യക്തികള്‍, വളണ്ടിയര്‍മാര്‍ എന്നിവരുമായി ഏകോപനം തുടരുന്നു. സംഘര്‍ഷം തുടരുന്ന രാജ്യങ്ങളിലുളള പ്രവാസികള്‍ ഔദ്യോഗിക സ്രോതസുകളിൽ നിന്നുള്ള വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുകയും പിന്തുടരുകയും ചെയ്യേണ്ടതാണ്.

മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിര്‍ദ്ദേശപ്രകാരം പ്രവാസികള്‍ക്കും കേരളീയരായ വിദേശയാത്രക്കാര്‍ക്കും ബന്ധുക്കള്‍ക്കുമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോർക റൂട്ട്സ് ഹെൽപ്‌ഡെസ്ക് +91-8802012345 (അന്താരാഷ്ട്ര മിസ്ഡ് കോൾ), 18004253939 (ടോൾ ഫ്രീ നമ്പർ, ഇന്ത്യയില്‍ നിന്നും) ന്യൂഡൽഹി കേരള ഹൗസ് കൺട്രോൾ റൂം എന്നിവിടങ്ങളില്‍ 011-23747079, 011-23742320, +91-9310443880 ബന്ധപ്പെടാവുന്നതാണ്.

പ്രവാസികൾക്ക് പൂർണ്ണ പിന്തുണ: മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രസ്താവന

ഗൾഫ് നാടുകളിൽ ഉടലെടുത്ത പ്രതിസന്ധി വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ലക്ഷക്കണക്കിന് മലയാളികളുടെ അധ്വാനവും വിയർപ്പും അലിഞ്ഞുചേർന്ന നമ്മുടെ രണ്ടാമത്തെ വീടാണ് ഗൾഫ് നാടുകൾ. അവിടത്തെ ഓരോ ചലനവും ഇവിടെ ഓരോ കുടുംബത്തിലും മലയാളികളുടെയാകെ മനസ്സിലും പ്രതിദ്ധ്വനി ഉണ്ടാക്കുന്നതാണ്. കേരളത്തിലെ ഓരോ വീട്ടിലും ഗൾഫ് നാടുകളുമായി ബന്ധപ്പെട്ട ഒരാളെങ്കിലും ഉണ്ടാകും എന്നത് അതിശയോക്തിയല്ല.

വെല്ലുവിളി നിറഞ്ഞ ഈ ഘട്ടത്തിൽ ഗൾഫ് രാഷ്ട്രങ്ങൾക്കും ജനങ്ങൾക്കും കേരളത്തിൻ്റെ ഹൃദയത്തിൽ നിന്നുള്ള ഐക്യദാർഢ്യം അറിയിക്കുകയാണ്. ആ നാടുകളിൽ സമാധാനവും സുസ്ഥിരതയും എക്കാലത്തും നിലനിൽക്കണമെന്നാണ് നമ്മളാഗ്രഹിക്കുന്നത്. മനുഷ്യത്വത്തിലും പരസ്പര ധാരണയിലും ഊന്നിയ വിവേകപൂർണ്ണമായ തീരുമാനങ്ങളിലൂടെ ഈ പ്രതിസന്ധികളെ മറികടക്കാൻ അവിടുത്തെ ഭരണാധികാരികൾക്ക് കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു.

പ്രവാസി സഹോദരങ്ങളെ പ്രത്യേകമായി ചില കാര്യങ്ങൾ ഓർമ്മിപ്പിക്കട്ടെ. ജീവിക്കുന്ന രാജ്യത്തെ ഭരണാധികാരികളും പ്രാദേശിക ഭരണസംവിധാനങ്ങളും നൽകുന്ന നിർദ്ദേശങ്ങൾ പൂർണ്ണമായും അനുസരിക്കാൻ എല്ലാവരും തയ്യാറാകണം. ഇന്ത്യൻ എംബസികളുമായും കോൺസുലേറ്റുകളുമായും നിരന്തരം ബന്ധപ്പെടാനും അവർ നൽകുന്ന ഔദ്യോഗിക വിവരങ്ങൾ മാത്രം സ്വീകരിക്കാനും ശ്രദ്ധിക്കണം.

അടിസ്ഥാനരഹിതമായ വാർത്തകളും കിംവദന്തികളും വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുത്. അനാവശ്യ ഭീതി പരത്തുന്നതൊന്നും സമൂഹമാധ്യമങ്ങൾ വഴിയോ അല്ലാതെയോ മറ്റുള്ളവരിലേക്ക് എത്തിക്കരുത്. ഏത് വലിയ പ്രതിസന്ധിയെയും പരസ്പര സ്നേഹത്തോടെയും കരുതലോടെയും ഒന്നിച്ച് നിന്ന് അതിജീവിച്ചവരാണ് നമ്മൾ. ഈ സന്ദർഭത്തിലും ആ ഐക്യമാണ് വേണ്ടത്.

പ്രവാസികൾക്കും നാട്ടിലുള്ള അവരുടെ കുടുംബങ്ങൾക്കും പൂർണ്ണ പിന്തുണയുമായി സംസ്ഥാന സർക്കാരുണ്ട്. പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി ചേർന്ന് സാധ്യമായ എല്ലാ തലങ്ങളിലും സർക്കാർ ജാഗ്രതയോടെ ഇടപെടുന്നുണ്ട്. അത്യാവശ്യ സഹായങ്ങൾ ലഭ്യമാക്കാൻ നോർക്കയുടെ ഇടപെടൽ ഉണ്ട്. ഗൾഫ് നാടുകളിലെ ലോക കേരള സഭാംഗങ്ങൾ ഈ പ്രവർത്തനങ്ങളിൽ തുടർച്ചയായ ഇടപെടൽ നടത്തണമെന്നും അഭ്യർത്ഥിക്കുന്നു.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com