ഇസ്രയേല്‍ – ഇറാൻ സംഘർഷത്തിനിടെ നിലവിലുള്ള സംഘർഷം അവസാനിപ്പിക്കാൻ ചർച്ചകൾക്ക് തയ്യാറാണെന്ന് ഇറാൻ. പരസ്പരം ബഹുമാനത്തോടെയുള്ള ചർച്ച ആയിരിക്കണമെന്നും തങ്ങൾക്ക് മേൽ കാര്യങ്ങൾ അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ലെന്നും ഇറാൻ വ്യക്തമാക്കി.
“ഞങ്ങൾ യുദ്ധം നിർത്താൻ തയ്യാറാണ്. ചർച്ചകൾക്കും ഞങ്ങൾ തയ്യാറാണ്. എന്നാൽ ചർച്ചകൾ പരസ്പര ബഹുമാനത്തോടെയുള്ളതായിരിക്കണം. ഇറാനെതിരെ എന്തെങ്കിലും അടിച്ചേൽപ്പിക്കുന്ന രീതിയിലാകരുത്. ഞങ്ങൾ ഞങ്ങളെത്തന്നെ പ്രതിരോധിക്കുകയാണ് ചെയ്യുന്നത്. ഞങ്ങളുടെ അവകാശങ്ങൾക്കപ്പുറം മറ്റൊന്നും ഞങ്ങൾ ആഗ്രഹിക്കുന്നില്ല”. ഇറാൻ പരമോന്നത നേതാവിന്റെ പ്രത്യേക പ്രതിനിധി അബ്ദുൾ മജീദ് ഹക്കിം ഇലാഹി പറഞ്ഞു. സമാധാനത്തിന് പകരമായി ഭാവിയിൽ ആക്രമണങ്ങൾ ഉണ്ടാകില്ലെന്ന ഉറപ്പും ഉപരോധങ്ങൾ നീക്കം ചെയ്യണമെന്നും ഇറാൻ ആഗ്രഹിക്കുന്നതായി അദ്ദേഹം പറഞ്ഞു. തങ്ങൾ സമാധാനമാണ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
“അവരാണ് ഞങ്ങളെ ആക്രമിക്കുന്നതും ഞങ്ങളുടെ സാധാരണക്കാരെ ബോംബിട്ട് കൊല്ലുന്നതും. ഞങ്ങൾ സ്വയം പ്രതിരോധിക്കുക മാത്രമാണ് ചെയ്യുന്നത്,” അദ്ദേഹം പറഞ്ഞു. ഇറാൻ ഈ യുദ്ധം തുടങ്ങിയതല്ലെന്നും ഇത് അവസാനിപ്പിക്കാനുള്ള ഉത്തരവാദിത്തം അമേരിക്കയ്ക്കാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമീപകാല ആക്രമണങ്ങൾക്ക് മുമ്പ് ഒമാൻ വഴി ഇറാൻ അമേരിക്കയുമായി ചർച്ചകൾ നടത്തി വരികയായിരുന്നുവെന്ന് ഇലാഹി പറഞ്ഞു.



