ആയിരമായിരം നാവില്‍ നിന്നും ഉതിര്‍ന്നശരണം വിളികളുടെ മാറ്റൊലി വാനില്‍ ഉയര്‍ന്നപ്പോള്‍ തിരുവാഭരണ ഘോഷയാത്രയ്ക്ക് അനുവാദം നൽകി കൊണ്ട് ഭഗവാൻ ശ്രീപരമേശ്വരന്റെയും ശ്രീഹരി വിഷ്ണുവിന്റെയും പ്രതീകങ്ങളായ ശ്രീകൃഷ്ണ പരുന്തുകൾ പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിന്റെ മുകളിൽ വട്ടമിട്ട് പറന്നു. ഈ ശുഭ മുഹൂര്‍ത്തത്തില്‍ മകരവിളക്കിന് ശബരിമല അയ്യപ്പ സ്വാമിയ്ക്ക് ചാര്‍ത്തി ദീപാരാധന നടത്തുവാന്‍ ഉള്ള തിരുവാഭരണ പേടകവുമായി ഘോക്ഷയാത്ര പുറപ്പെട്ടു .
മകരവിളക്കിന് സ്വാമി അയ്യപ്പനു ചാര്‍ത്തുവാനുള്ള തിരുവാഭരണങ്ങളുമായി ഘോഷയാത്രപന്തളം വലിയ കോയിക്കല്‍ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്നും ഉച്ചക്ക് ഒരു മണിയോടുകൂടി യാത്ര തിരിച്ചു . കാടും മേടും താണ്ടി ശബരിമല സന്നിധിയിലേക്ക് ഉള്ള പ്രയാണം തുടങ്ങി . .
രാജപ്രതിനിധി പുണര്‍തം നാള്‍ നാരായണ വര്‍മ്മയാണ് തിരുവാഭരണ ഘോഷയാത്രയെ നയിക്കുന്നത്.മരുതമന ശിവന്‍കുട്ടി ഗുരുസ്വാമിയായിട്ടുള്ള 26 പേര് അടങ്ങുന്ന വാഹകസംഘവും അവരുടെ സഹായികളായി 4 പേരടങ്ങുന്ന 30 അംഗ സംഘമാണ് തിരുവാഭരണം ശബരിമലയില്‍ എത്തിക്കുന്നത് .
രാജപ്രതിനിധിയുടെ പല്ലക്കു വാഹകസംഘത്തിന്റെ ഗുരുസ്വാമി അജയകുമാര്‍ നയിക്കുന്ന 12 അംഗങ്ങളും വാളും, പരിചയുമായി കുറുപ്പ് അനില്‍ കുമാറും സംഘത്തില്‍ ഉണ്ട് . സുരക്ഷാ കാര്യത്തിനു വേണ്ടി വന്‍ പോലീസ് സന്നാഹവും കൂടെ ഉണ്ട് .
മകരവിളക്ക് ദിനം തിരുവാഭരണങ്ങള്‍ ചാര്‍ത്തി ദീപാരാധന വൈകിട്ട് ആറരയോടുകൂടി നടക്കും. ജനുവരി 18ന് കൊട്ടാരം വക കളഭാഭിഷേകവും, 19ന് ഗുരുതിയും രാജപ്രതിതിധിയുടെ സാന്നിധ്യത്തില്‍ നടക്കും. ശബരിമലയില്‍ ഭക്തജനങ്ങള്‍ക്ക് 19 ന് രാത്രി വരെയെ ദര്‍ശനം ഉണ്ടായിരിക്കുള്ളു.
ജനുവരി 20 ന് രാവിലെ 6 മണിയോടുകൂടി നട അടച്ച് തിരുവാഭരണവുമായി രാജപ്രതിനിധി പടി ഇറങ്ങി മടക്കയാത്ര ആരംഭിക്കും. 21ന് പെരുനാട് അയ്യപ്പ ക്ഷേത്രത്തില്‍ തിരുവാഭരണം ചാര്‍ത്തി ദര്‍ശനം ഉച്ചക്ക് 1.30ക്ക് ആരംഭിച്ച് രാത്രി 2 മണി വരെ ഉണ്ടാകും.
22 ന് ആറന്മുള കൊട്ടാരത്തില്‍ തിരുവാഭരണ ദര്‍ശനം ഉണ്ടാകും. 23 ന് രാവിലെ 8 മണിയോടുകൂടി പന്തളത്ത് എത്തുന്ന ഘോഷയാത്രാ സംഘത്തിന് ഗംഭീര സ്വീകരണം ഉണ്ടായിരിക്കും. പന്തളത്ത് എത്തുന്ന തിരുവാഭരണം നേരെ കൊട്ടാരം സ്ട്രോങ് റൂമിലേക്ക് മാറ്റും. ഇവിടെ ദര്‍ശനം ഉണ്ടാകില്ല



