ക്രിമിനൽ കേസ് പ്രതികൾക്ക് അനധികൃത പരോൾ അനുവദിക്കുന്നതിൽ ചർച്ച ആവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കർ തള്ളി സംഭവത്തിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ടിപി ചന്ദ്രശേഖരൻ കൊലക്കേസ് പ്രതികൾക്ക് മൂന്ന് കൊല്ലക്കാലത്തിൽ കൂടുതൽ സമയം പുറത്തായിരുന്നു.
സിപിഐഎമ്മിന് വേണ്ടി കൊല നടത്തിയവർക്ക് പരോൾ നൽകുന്നു. നിയമത്തെ കാറ്റിൽ പറത്തുകയാണ്. കൊടുംക്രമിനലുകൾക്ക് എല്ലാ നിയമങ്ങളും ലംഘിച്ചാണ് പരോൾ കൊടുക്കുന്നത്.
തടവുകാർക്കുള്ള പ്രത്യേക നിയമത്തെ ലംഘിക്കുന്നു. മുഖ്യമന്ത്രി മറുപടി പറയാതെ ഒളിച്ചോടി. പാർലമെന്ററി കാര്യ മന്ത്രി പറഞ്ഞത് മുഴുവൻ വസ്തുതാ വിരുദ്ധമായ കാര്യമാണെന്ന് വിഡി സതീശൻ പറഞ്ഞു. പയ്യന്നൂരിൽ പൊലീസിനെ ബോംബെറിഞ്ഞ് കൊല്ലാൻ മടിക്കാത്ത പ്രതികളെ പരോളിൽ ഇറക്കിവിടുന്നത് കുഞ്ഞികൃഷ്ണനെ വധിക്കാനാണോയെന്ന് സംശയമുണ്ട്. അത്രയും ഗൗരവം ഈ വിഷയത്തിൽ ഉണ്ടെന്ന് വിഡി സതീശൻ പറഞ്ഞു. സിപിഐഎം നേതാക്കൾ ഇടപെട്ടാണ് പ്രതികളെ പുറത്തിറക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.
ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് മദ്യപിക്കാനും ഫോൺ വിളിക്കാനും സൗകര്യം ഒരുക്കി കൊടുക്കുന്നു. തടവിൽ കിടക്കുന്ന പ്രതികളുടെ കൈയിൽ ഒരു ലക്ഷത്തിന് മേൽ പണം എങ്ങനെ വന്നു. ജയിലിൽ നിന്ന് ക്വട്ടേഷൻ നടത്താൻ സൗകര്യമാണ് ഒരുക്കുന്നത്. ഇതിന് സിപിഐഎമ്മാണ് സൗകര്യം ഒരുക്കി നൽകുന്നതെന്ന് വിഡി സതീശൻ പറഞ്ഞു. ഇത് നിയമസഭയിൽ പറയേണ്ട കാര്യമാണ്. ക്രിമിനലുകളെ പ്രോത്സാഹിപ്പിക്കുകയാണ് സിപിഐഎം. ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികളെ സിപിഐഎമ്മിനും സർക്കാരിനും ഭയമാണെന്ന് വിഡി സതീശൻ പറഞ്ഞു.
ക്രിമിനൽ കേസ് പ്രതികൾക്ക് അനധികൃത പരോൾ അനുവദിക്കുന്നതിൽ ചർച്ച ആവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ് അടിയന്തര പ്രാധാന്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് തള്ളിയത്. വേണമെങ്കിൽ സബ്മിഷനായി ഉന്നയിക്കാമെന്ന് സ്പീക്കർ നിലപാടെടുക്കുകയായിരുന്നു. പ്ലക്കാർഡുകളുമായി പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു. പ്രതിപക്ഷം സഭ ബഹിഷ്കരിക്കുകയും ചെയ്തു.



