തിരുവനന്തപുരം: ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് എത്തുന്ന തീർത്ഥാടകർക്ക് ഇനിമുതൽ ‘അന്നദാന’ത്തിന്‍റെ ഭാഗമായി കേരള സദ്യ വിളമ്പും. നിലവിൽ വിതരണം ചെയ്തിരുന്ന പുലാവുo സാമ്പാറും ഒഴിവാക്കി കേരളീയ തനിമയുള്ള വിഭവങ്ങൾ നൽകാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിക്കുകയായിരുന്നു.
തീർത്ഥാടകർക്ക് പുലാവുo സാമ്പാറും വിളമ്പുന്നത് ഉചിതമല്ലെന്ന് വിലയിരുത്തിയതിനെ തുടർന്നാണ് മാറ്റം വരുത്താൻ ബോർഡ് തീരുമാനമെടുത്തതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ ജയകുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
“കേരള സദ്യക്കൊപ്പം പായസവും പപ്പടവും ഉൾപ്പെടുത്തും. ശബരിമലയിലെ അന്നദാനത്തിന്‍റെ ഗുണമേന്മ ഉറപ്പുവരുത്തേണ്ടത് ബോർഡിന്റെ ഉത്തരവാദിത്തമാണ്. അന്നദാനത്തിനുള്ള പണം ദേവസ്വം ബോർഡിന്‍റെ ഫണ്ടിൽ നിന്നല്ല എടുക്കുന്നത്. അയ്യപ്പഭക്തർക്ക് നല്ല ഭക്ഷണം നൽകാനായി ഭക്തർ ബോർഡിനെ ഏൽപ്പിച്ച ഫണ്ടാണിത്”- ജയകുമാർ കൂട്ടിച്ചേർത്തു.
ഗുണമേന്മ ഉറപ്പാക്കുന്നതിന് ബോർഡ് എടുത്ത നല്ല തീരുമാനമാണിത്. ബോർഡ് എടുത്ത തീരുമാനം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. അയ്യപ്പൻ്റെ ചരിത്രവുമായി ബന്ധപ്പെട്ടതാണ് പമ്പാസദ്യ. മുൻപ് ഒരുപാടുപേർക്ക് സദ്യ നൽകുമായിരുന്നു. അത് നിന്നുപോയി. എത്രയും പെട്ടെന്ന് പുതിയ മെനു നടപ്പിലാക്കാൻ കമ്മീഷണർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളിൽ നിലവിൽ വരും. പന്തളത്തെ അന്നദാനവും മെച്ചപ്പെടുത്തുമെന്നും ജയകുമാർ പറഞ്ഞു.



