ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന സാഹചര്യത്തിൽ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചത് ഇന്ത്യയുടെ ഊർജ്ജ സുരക്ഷയ്ക്ക് കനത്ത ഭീഷണിയുയർത്തുന്നു.
രാജ്യത്തിനാവശ്യമായ ക്രൂഡ് ഓയിലിന്റെ പകുതിയോളവും ഈ പാതയിലൂടെയാണ് എത്തിച്ചേരുന്നത് എന്നതിനാൽ, ഇറാഖ്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഇന്ധന വിതരണം നിലച്ചിരിക്കുകയാണ്.
ഈ വലിയ പ്രതിസന്ധി മറികടക്കാൻ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി അടിയന്തരമായി വർദ്ധിപ്പിക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സർക്കാരും പൊതുമേഖലാ എണ്ണക്കമ്പനികളും. അമേരിക്കയുടെ സമ്മർദ്ദത്തെത്തുടർന്ന് റഷ്യൻ എണ്ണയുടെ അളവ് ഇന്ത്യ അടുത്തിടെ കുറച്ചിരുന്നെങ്കിലും, നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഏഷ്യൻ സമുദ്രമേഖലയിൽ ലഭ്യമായ റഷ്യൻ എണ്ണ ശേഖരം പ്രയോജനപ്പെടുത്താനാണ് പുതിയ ചർച്ചകൾ നടക്കുന്നത്.
ക്രൂഡ് ഓയിലിനേക്കാൾ ഇന്ത്യയെ ഇപ്പോൾ ആശങ്കയിലാഴ്ത്തുന്നത് പാചകവാതകത്തിന്റെ (LPG) ലഭ്യതയാണ്. രാജ്യത്തെ എൽപിജി ആവശ്യത്തിന്റെ 80 ശതമാനത്തിലധികം ഇറക്കുമതിയെ ആശ്രയിച്ചാണ് കഴിയുന്നത്, ഇതിൽ ഭൂരിഭാഗവും എത്തുന്നത് ഹോർമുസ് പാതയിലൂടെയാണ്.
പെട്രോളിയത്തിന്റേത് പോലെ വലിയ തോതിലുള്ള തന്ത്രപ്രധാന ശേഖരം എൽപിജിക്ക് ഇല്ലാത്തത് പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു. ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസം നീണ്ടുപോയാൽ രാജ്യത്ത് പാചകവാതക വിതരണത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
നിലവിൽ പത്ത് ദിവസത്തേക്കുള്ള ഇന്ധന ശേഖരം ഇന്ത്യയുടെ പക്കലുണ്ടെങ്കിലും, ഭാവിയിലെ ക്ഷാമം ഒഴിവാക്കാൻ അമേരിക്ക, ലാറ്റിൻ അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് കൂടുതൽ എണ്ണ എത്തിക്കാനുള്ള ശ്രമങ്ങളും സമാന്തരമായി നടക്കുന്നുണ്ട്.പെട്രോളിയം മന്ത്രാലയം സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതർ അറിയിക്കുമ്പോഴും, വിപണി വിദഗ്ധർ വരാനിരിക്കുന്ന കടുത്ത ക്ഷാമത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നുണ്ട്.



