തൃശ്ശൂർ: 64ാമത് കേരള സ്കൂൾ കലോത്സവത്തിന് പതാക ഉയർന്നു. ഇനി അഞ്ചു ദിനരാത്രങ്ങൾ 250 ഇനങ്ങളിലായി പതിനയ്യായിരം കൗമാരപ്രതിഭകൾ 25 വേദികളിലായി അരങ്ങിലെത്തും.പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എൻഎസ്‌കെ ഉമേഷ് പതാക ഉയർത്തിയതോടെ കലോത്സവത്തിന് ഔദ്യോഗിക തുടക്കമായി. തൃശ്ശൂർ പൂരത്തിന്റെ പ്രൗഢിവിളിച്ചോതുന്ന പാണ്ടി മേളവും 64കുട്ടികൾ അണിനിരക്കുന്ന വർണ്ണാഭമായ കുടമാറ്റവും കലാസ്വാധകരെ വിസ്മയിപ്പിച്ചു.
64ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തെ സൂചിപ്പിച്ചാണ് 64 കുട്ടികൾ അണിനിരന്നത്. അൽപ്പസമയത്തിനകം തേക്കിൻകാട് മൈതാനിയിലെ ‘സൂര്യകാന്തി’ എന്ന പ്രധാന വേദിയിൽ മുഖ്യമന്ത്രി കലോത്സവത്തിന് തിരികൊളുത്തും.
ഇന്ന് മുതൽ 18 വരെയാണ് 64ാമത് സംസ്ഥാന സ്കൂള്‍ കലോത്സവം തൃശൂരിൽ നടക്കുക. വിവിധ പൂക്കളുടെ പേരുകളാണ് വേദികള്‍ക്ക് നൽകിയിരിക്കുന്നത്. ഔദ്യോഗിക ഉത്ഘാടനത്തിന് ശേഷം കലാമണ്ഡലത്തിന്റെ നേതൃത്വത്തിൽ സ്വാഗതത്തിന്റെ അവതരണം നടക്കും.ബി കെ ഹരിനാരായണനാണ് കലോത്സവ സ്വാഗതഗാനം ചിട്ടപ്പെടുത്തിയിട്ടുള്ളത്. കലോത്സവ തീം സോങ് പാലക്കാട് പൊറ്റശ്ശേരി സ്‌കൂളിലെ വിദ്യാർത്ഥികളാണ് ഒരുക്കിയിട്ടുള്ളത്.



