ഇൻഡിഗോ വിമാന സർവീസിൽ ഇന്നും പ്രതിസന്ധി നേരിടുമെന്ന് റിപ്പോർട്ട്. രാജ്യവ്യാപകമായി നിരവധി സർവീസുകൾ റദ്ദാക്കിയേക്കും. കഴിഞ്ഞ ദിവസം ദില്ലി, മുംബൈ, കൊൽക്കത്ത, തിരുവനന്തപുരം തുടങ്ങിയ നിരവധി വിമാനത്താവളങ്ങളിൽ നിന്നുള്ള ആയിരത്തോളം സർവീസുകളാണ് മുടങ്ങിയത്. പൈലറ്റുമാരുടെ വിശ്രമ നിബന്ധനകൾ നീക്കം ചെയ്തത് പ്രതിസന്ധികൾക്ക് പരിഹരമാകുമെന്നാണ് വിലയിരുത്തൽ.
അതേസമയം അവസരം മുതലെടുക്കുന്ന വിമാനക്കമ്പനിക്ക് നേരെ കേന്ദ്രം നടപടി സ്വീകരിക്കാനോ പ്രതിസന്ധിയിൽ ഫലപ്രദമായി ഇടപെടാനോ തയ്യാറായിട്ടില്ല. കേന്ദ്രം നവംബറിൽ പ്രാബല്യത്തിൽ വരുത്തിയ ഫ്ലൈറ്റ് ഡ്യൂട്ടി നിബന്ധനകളാണ് ഇൻഡിഗോ വിമാന സർവീസുകളെ സാരമായി ബാധിച്ചത്.
ഇന്ത്യയിലെ ഏറ്റവും വലിയ എയർലൈൻ ആയ ഇൻഡിഗോയിലെ പ്രതിസന്ധി മറ്റു കമ്പനികൾ മുതലെടുക്കുന്നതും സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയിട്ടുണ്ട്. ആഭ്യന്തര സർവീസുകളുടെ ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി.
ദില്ലി – തിരുവനന്തപുരം യാത്രക്ക് 82000 രൂപ മുടക്കേണ്ട സ്ഥിതിയാണ്. കരിപ്പൂർ വിമാനത്താവളത്തിലേക്ക് അരലക്ഷവും, ദില്ലി – ചെന്നൈ ടിക്കറ്റ് ഒരു ലക്ഷത്തിനു മുകളിലുമാണ് നിരക്ക്. ഈ പകൽക്കൊള്ളക്കെതിരെയും കേന്ദ്രം ചെറുവിരൽ പോലും അനക്കാത്തത് യാത്രക്കാരെ വലയ്ക്കുന്നുണ്ട്.



