കൊച്ചി: വാണിജ്യാവശ്യത്തിനുള്ള പാചക വാതക (19 കിലോഗ്രാം) സിലിണ്ടറിന്റെ വില വീണ്ടും വെട്ടിക്കുറച്ച് പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ. ഇന്നു പ്രാബല്യത്തിലായവിധം 50 മുതൽ 51.5 രൂപയാണ് കേരളത്തിൽ കുറച്ചത്. ഇതോടെ കൊച്ചിയിൽ വില 1587 രൂപയായി. കോഴിക്കോട്ട് 1619 രൂപയും തിരുവനന്തപുരത്ത് 1608 രൂപയുമായി. വീട്ടാവശ്യത്തിനുള്ള സിലിണ്ടർ വില (14.2 കിലോഗ്രാം)യിൽ മാറ്റം വരുത്തിയിട്ടില്ല.
വാണിജ്യ സിലിണ്ടറിന് ഏപ്രിലിൽ 43 രൂപ, മേയിൽ 15 രൂപ, ജൂണിൽ 25 രൂപ, ജൂലൈയിൽ 57.5 രൂപ, ഓഗസ്റ്റിൽ 34.5 എന്നിങ്ങനെ കുറച്ചിരുന്നു. ഇതോടെ ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയായി കുറഞ്ഞത് ആകെ 226.5 രൂപ. രാജ്യാന്തര ക്രൂഡ് ഓയിൽ വില വിലയിരുത്തി ഓരോ മാസവും ഒന്നിനാണ് എണ്ണക്കമ്പനികൾ എൽപിജി വില പരിഷ്കരിക്കുന്നത്.
അതേസമയം, ഗാർഹികാവശ്യത്തിനുള്ള സിലിണ്ടറിന് വില ഒന്നര വർഷത്തോളമായി മാറ്റമില്ലാതെ തുടരുകയാണ്. കൊച്ചിയിൽ 860 രൂപ. കോഴിക്കോട്ട് 861.5 രൂപ, തിരുവനന്തപുരം 862 രൂപ എന്നിങ്ങനെയാണ് വില. ഗാർഹിക സിലിണ്ടറിന് ഏറ്റവുമൊടുവിൽ വില കുറച്ചത് 2024 മാർച്ച് എട്ടിനായിരുന്നു.
വനിതാദിനത്തിൽ വീട്ടമ്മമാർക്കുള്ള സമ്മാനമെന്നോണം 100 രൂപ കുറയ്ക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രഖ്യാപിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപായിരുന്നു പ്രഖ്യാപനം. തുടർന്ന്, ഇക്കഴിഞ്ഞ ഏപ്രിൽ 7ന് വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപ കൂട്ടി.



