ഇറാൻ – ഇസ്രയേൽ സംഘർഷത്തിനിടെ ഇന്ന് പുലർച്ചെ റിയാദിലെ യു എസ് എംബസിക്ക് നേരെ ആക്രമണം. രണ്ട് ഡ്രോണുകൾ ഉപയോഗിച്ചാണ് ആക്രമണമുണ്ടായത്. പിന്നാലെ എംബസിയിൽ ചെറിയ തീപിടുത്തമുണ്ടായതായി റിപ്പോർട്ട്.
കഴിഞ്ഞ വാരാന്ത്യത്തിൽ ഇറാനെതിരെ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായി ഗൾഫ് രാജ്യങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ നടത്തിവരുന്ന മിസൈൽ-ഡ്രോൺ ആക്രമണങ്ങളുടെ തുടർച്ചയായാണ് ഈ സംഭവം.
ആക്രമണത്തിൽ കെട്ടിടത്തിന് നാശനഷ്ടങ്ങൾ സംഭവിച്ചതായും തീപിടുത്തമുണ്ടായതായും സൗദി പ്രതിരോധ മന്ത്രാലയ വക്താവിനെ ഉദ്ധരിച്ച് എഎഫ്പി റിപ്പോർട്ട് ചെയ്തു. എംബസിയിൽ നിന്ന് വലിയ സ്ഫോടനശബ്ദവും തീയുമുണ്ടായതായി റോയിട്ടേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ആക്രമണ സമയത്ത് എംബസി കെട്ടിടം ഒഴിഞ്ഞു കിടക്കുകയായിരുന്നതിനാൽ ആർക്കും പരിക്കേറ്റിട്ടില്ല.
സംഭവത്തെത്തുടർന്ന് റിയാദ്, ജിദ്ദ എന്നിവിടങ്ങളിലെ യുഎസ് പൗരന്മാരോട് സുരക്ഷിത സ്ഥാനങ്ങളിൽ തന്നെ തുടരാൻ എംബസി നിർദ്ദേശം നൽകി. അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ എംബസി പരിസരത്തേക്ക് വരുന്നത് ഒഴിവാക്കണമെന്നും പൗരന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.



