യു എസിലേക്കുള്ള വിസ അപേക്ഷകർക്ക് സോഷ്യൽ മീഡിയ സ്ക്രീനിംഗ് കർശനമാക്കാനൊരുങ്ങി യുഎസ് സർക്കാർ. ഡിസംബർ 15 മുതൽ എല്ലാ H-1B, H-4 വിസ അപേക്ഷകരുടെയും സമൂഹ മാധ്യമ അക്കൗണ്ടുകൾ കൂടി പരിശോധിക്കുമെന്നാണ് യുഎസ് സർക്കാർ ബുധനാഴ്ച പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്.
ഇതിനു മുൻപ് വിദ്യാർത്ഥികളെയും എക്സ്ചേഞ്ച് സന്ദർശകരെയും ഇത്തരത്തിലുള്ള സൂക്ഷ്മപരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. ഇതാണ് ഇപ്പോൾ എച്ച്-1ബി, എച്ച്-4 വിസകൾക്ക് അപേക്ഷിക്കുന്നവർക്കും ബാധകമാക്കിയിരിക്കുന്നത്.
പരിശോധന എളുപ്പമാക്കുന്നതിനായി, എച്ച്-1ബി, അവരുടെ ആശ്രിതർ (എച്ച്-4), എഫ്, എം, ജെ എന്നീ നോൺ-ഇമിഗ്രന്റ് വിസകൾക്കായി അപേക്ഷിക്കുന്ന ആളുകൾ എന്നിവർ അവരുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകളിലെ സ്വകാര്യതാ ക്രമീകരണങ്ങൾ ‘പബ്ലിക്’ ആയി ക്രമീകരിക്കാൻ നിർദ്ദേശിക്കുന്നുവെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പ്രസ്താവനയിലൂടെ വ്യക്തമാക്കി .
യുഎസ് വിസ ഒരു അവകാശമല്ല, മറിച്ചൊരു പദവിയാണ് എന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറ് പുതിയ ഉത്തരവിലും വ്യക്തമാക്കി. ഓരോ വിസ നിർണ്ണയവും ദേശീയ സുരക്ഷാ തീരുമാനമാണ്, അമേരിക്കക്കാരെ ഉപദ്രവിക്കാൻ അപേക്ഷകർക്ക് ഉദ്ദേശമില്ലെന്ന് ഉറപ്പാക്കാൻ യുഎസ് ജാഗ്രത പാലിക്കണം എന്നും, എല്ലാ വിസ അപേക്ഷകരും പ്രവേശന നിബന്ധനകൾ പാലിക്കുന്നതിനുള്ള യോഗ്യതയും ഉദ്ദേശവും വിശ്വസനീയമായി സ്ഥാപിക്കണമെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറ് അറിയിച്ചു.
ടെക് തൊഴിലാളികൾ, ഡോക്ടർമാർ ഉൾപ്പെടെയുള്ള ഇന്ത്യൻ പ്രൊഫഷനുകൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് എച്ച്-1ബി വിസയെയാണ്. പുതിയ പരിഷ്കരണം ഇവർക്ക് വെല്ലുവിളികൾ ഉയർത്തിയേക്കും.



