Logo Below Image
Friday, June 27, 2025
Logo Below Image
Homeഅമേരിക്ക"ലോകം പോയ വാരം" ✍സ്റ്റെഫി ദിപിൻ

“ലോകം പോയ വാരം” ✍സ്റ്റെഫി ദിപിൻ

സ്റ്റെഫി ദിപിൻ

1. നിർമിതബുദ്ധി മനുഷ്യകുലം നേരിടുന്ന വൻ വെല്ലുവിളിയെന്ന് മാർപാപ്പ

മനുഷ്യകുലം നേരിടുന്ന സങ്കീർണമായ വെല്ലുവിളിയാണ് നിർമിതബുദ്ധിയെന്ന് (എഐ) ലിയോ പതിനാലാമൻ മാർപാപ്പ പറഞ്ഞു. മനുഷ്യമഹത്വവും നീതിയും തൊഴിലും സംരക്ഷിക്കുന്നതിന് വലിയ വെല്ലുവിളി ഉയർത്തുന്ന നിർമിതബുദ്ധി ലോകം നേരിടുന്ന പ്രധാന വിഷയമാണെന്നും മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടശേഷം കർദിനാൾസംഘവുമായുള്ള ആദ്യ ഔദ്യോഗിക കൂടിക്കാഴ്ചയിൽ അദ്ദേഹം പറഞ്ഞു. കത്തോലിക്കാ സഭയെ ആധുനികവൽകരിക്കുന്നതിനായി മുൻഗാമി ഫ്രാൻസിസ് മാർപാപ്പ തുടക്കമിട്ട പരിഷ്കാരങ്ങൾ തുടരുമെന്ന് മാർപാപ്പ വ്യക്തമാക്കി. പാവങ്ങളുടെ സേവനത്തിനായി പൂർണമായും സമർപ്പിച്ച ഫ്രാൻസിസ് പാപ്പയുടെ മഹത്തായ പാരമ്പര്യം എല്ലാവരും പിന്തുടരണം. സഭയുടെ ആധുനികവൽകരണത്തിൽ പ്രധാന ചുവടുവയ്പായ 1962–65 ലെ രണ്ടാം വത്തിക്കാൻ കൗൺസിൽ തീരുമാനങ്ങൾ നടപ്പാക്കാൻ പ്രതിജ്ഞാബദ്ധനാണെന്നും ഇക്കാര്യത്തിൽ എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

2. ബംഗ്ലാദേശിൽ അവാമി ലീഗിന് നിരോധനം 

ബംഗ്ലാദേശിൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗിനെ നിരോധിച്ച് മുഹമ്മദ് യൂനുസിന്റെ ഇടക്കാല സർക്കാർ. കഴിഞ്ഞ വർഷം രാജ്യത്തെ പിടിച്ചുകുലുക്കിയ ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമർത്തിയതുമായി ബന്ധപ്പെട്ട് ഷെയ്ഖ് ഹസീനയ്ക്കെതിരായി എടുത്ത കേസുകളിൽ വിധി വരാനിരിക്കെയാണ് അവാമി ലീഗിനെ സർക്കാർ നിരോധിച്ചത്. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, 2024 ജൂലൈയിൽ നടന്ന പ്രക്ഷോഭത്തിനിടെ 1,400 പേർ മരിച്ചിരുന്നു. പ്രക്ഷോഭത്തെ പട്ടാളത്തെ ഉപയോഗിച്ച് ക്രൂരമായി അടിച്ചമർത്താൻ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് ഷെയ്ഖ് ഹസീനയ്ക്കെതിരെ വിചാരണ നടന്നത്. ഹസീനയ്ക്കെതിരെ ധാക്ക കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. രാജ്യം വിട്ട ഷെയ്ഖ് ഹസീന ഇന്ത്യയിൽ രാഷ്ട്രീയ അഭയത്തിൽ തുടരുകയാണ്. ‘തിവ്രവാദ വിരുദ്ധ നിയമപ്രകാരം എടുത്ത കേസിൽ വിധി വരുന്നത് വരെ അവാമി ലീഗിനും നേതാക്കൾക്കും രാജ്യത്ത് നിരോധനം ഏർപ്പെടുത്തുകയാണ്. സൈബർ ഇടങ്ങളിൽ അടക്കം നിരോധനം ഉണ്ടായിരിക്കും. രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും ഉറപ്പാക്കുന്നതിനോടൊപ്പം കേസിലെ വാദികളെയും സാക്ഷികളെയും സംരക്ഷിക്കുന്നതിനുമാണ് ഈ തീരുമാനമെടുത്തിരിക്കുന്നത്’’ – സർക്കാർ ഉപദേഷ്ടാവ് ആസിഫ് നസ്രുൾ പറഞ്ഞു. രാഷ്ട്രീയ പാർട്ടികളെയും അവയുടെ അനുബന്ധ സ്ഥാപനങ്ങളെയും പ്രോസിക്യൂട്ട് ചെയ്യാൻ അധികാരികളെ അനുവദിക്കുന്ന രാജ്യത്തെ കുറ്റകൃത്യ ട്രൈബ്യൂണൽ നിയമത്തിൽ ഭേദഗതി വരുത്താനും ഇടക്കാല സർക്കാർ തീരുമാനിച്ചിട്ടുണ്ട്. അതേസമയം ഭരണകൂടത്തിന്റെ നീക്കത്തെ അവാമി ലീഗ് തള്ളിക്കളഞ്ഞു. ഇടക്കാല സർക്കാരിന്റെ നീക്കത്തെ നിയമവിരുദ്ധമെന്നാണ് അവാമി ലീഗ് വിശേഷിപ്പിച്ചത്. ഹസീനയുടെ പാർട്ടി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ധാക്കയിൽ പ്രതിഷേധ സമരം നടന്നിരുന്നു. ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് മുഹമ്മദ് യൂനുസിന്റെ വസതിക്ക് പുറത്ത് പ്രതിഷേധ പ്രകടനം നടത്തിയത്. ഇതിനു പിന്നാലെയാണ് അവാമി ലീഗിന് നിരോധനം ഏർപ്പെടുത്തിയത്.

3. ഗാസയിൽ ഇസ്രയേൽ ബോംബിങ്.

ഇസ്രയേൽ സൈന്യം കഴിഞ്ഞ ശനിയാഴ്ച രാത്രി നടത്തിയ ബോംബാക്രമണങ്ങളിൽ കുട്ടികളും സ്ത്രീകളുമടക്കം 11 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഖാൻ യൂനിസിലെ ആക്രമണത്തിൽ മാതാപിതാക്കളും രണ്ടു കുട്ടികളും കൊല്ലപ്പെട്ടു. സൈക്കിളിൽ പോകുകയായിരുന്ന ആളും കുട്ടിയും മറ്റൊരു ആക്രമണത്തിൽ കൊല്ലപ്പെട്ടു. വടക്കൻ ഗാസയിൽ പതിനാറു വയസ്സുകാരനും ജീവൻ നഷ്ടമായി. ഗാസയിലേക്കു ഭക്ഷ്യവസ്തുക്കളടക്കം സഹായം എത്തുന്നത് ഇസ്രയേൽ തടഞ്ഞിട്ട് രണ്ടരമാസമായി. ഇതോടെ യുഎൻ അടക്കം സന്നദ്ധസംഘടനകളുടെ സൗജന്യ ഭക്ഷണവിതരണവും അവതാളത്തിലായി.

അതേസമയം ഗാസയിൽ വെടിനിർത്തൽ നടപ്പാക്കുന്നതിലും സഹായം എത്തിക്കുന്നതിനും യുഎസ് ഭരണകൂടവും ഹമാസും തമ്മിൽ ചർച്ച തുടരുകയാണെന്നും പലസ്തീൻ ഉന്നത ഉദ്യോഗസ്ഥൻ. ഗാസയിൽ ഭക്ഷണം എത്തിക്കുമെന്ന് ട്രംപ് ഉറപ്പു നൽകിയെന്നും ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. ബന്ദികളെ വിട്ടയക്കാൻ തയാറാണെന്നും ഇസ്രയേൽ ഗാസയിൽ നിന്നു പൂർണമായി പിൻമാറിയാൽ സ്ഥിരമായി വെടിനിർത്തലിന് ഒരുക്കമാണെന്നും ഹമാസ് അറിയിച്ചു.

ഇതിനിടെ ബുധനാഴ്ച്ച ഇസ്രായേൽ ഗാസയിൽ കനത്ത ബോംബിങ് നടത്തി. കുട്ടികളും സ്ത്രീകളുമടക്കം 70 പലസ്തീൻകാർ കൊല്ലപ്പെട്ടു. വടക്കൻ ഗാസയിലെ ജബാലിയയിലും ബെയ്ത്ത് ലാഹിയയിലും വീടുകൾക്കുനേരെയായിരുന്നു അന്നേദിവസം പുലർച്ചെ തുടർച്ചയായ ആക്രമണമുണ്ടായത്.

4. യുക്രെയ്ൻ – റഷ്യ യുദ്ധം: സമാധാന ശ്രമം ഊർജിതം. 

യുദ്ധം നിർത്താൻ യുക്രെയ്നുമായി നേരിട്ടു ചർച്ചയാകാമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. തുർക്കിയിലെ ഇസ്തംബുളിൽ അടുത്ത വ്യാഴാഴ്ച നേരിട്ടു ചർച്ച നടത്താമെന്ന നിർദേശമാണ് പുട്ടിൻ ഇന്നലെ മുന്നോട്ടു വച്ചത്. ചർച്ചയ്ക്കു തയാറാണെങ്കിലും ആദ്യം റഷ്യ വെടിനിർത്തണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പ്രതികരിച്ചു. കഴിഞ്ഞ ഞായർ മോസ്കോ സമയം പുലർച്ചെ 1.30ന് ആയിരുന്നു പുട്ടിന്റെ ടെലിവിഷൻ പ്രസംഗം. ഈ സമയം യുഎസിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് 30 ദിവസത്തെ വെടിനിർത്തലിന് റഷ്യയോടും യുക്രെയ്നിനോടും ആഹ്വാനം ചെയ്യുകയായിരുന്നു. യുക്രെയ്ൻ–യുഎസ് ധാതുഖനന ഉടമ്പടിയായ ശേഷം ട്രംപ് ഇപ്പോൾ റഷ്യയോടുള്ള മൃദുസമീപനം നിർത്തി ക്ഷമ കെട്ട ഭാവത്തിലാണ്. ഉപാധികളില്ലാത്ത നേർക്കുനേർ ചർച്ചയാണ് പുട്ടിൻ നിർദേശിച്ചത്. യുദ്ധം അവസാനിപ്പിക്കുന്നതിനെപ്പറ്റി റഷ്യ ചിന്തിച്ചു തുടങ്ങിയതു ശുഭസൂചനയാണെന്നു സെലെൻസ്കി പറഞ്ഞു. ‘സംഘർഷം അവസാനിപ്പിക്കണമെന്ന് ആത്മാർഥമായ ആഗ്രഹമുണ്ടെങ്കിൽ റഷ്യ വെടിനിർത്തൽ നടപ്പിലാക്കണം. അങ്ങനെയെങ്കിൽ യുക്രെയ്ൻ ചർച്ചയ്ക്കു തയാറാണ്’– സെലെൻസ്കി വ്യക്തമാക്കി. നാറ്റോ സഖ്യത്തിൽ അംഗമായ തുർക്കി റഷ്യയുമായി അടുത്ത സൗഹൃദം നിലനിർത്തിപ്പോരുന്ന രാജ്യമാണ്. കരിങ്കടൽ വഴിയുള്ള ധാന്യ നീക്കത്തിനായി 2022ൽ യുക്രെയ്ൻ–റഷ്യ ഉടമ്പടിയായത് തുർക്കിയുടെ മധ്യസ്ഥതയിലായിരുന്നു. അന്നു സമാധാന ഉടമ്പടിയുടെ കരാറും തയാറാക്കിയെങ്കിലും മുന്നോട്ടു പോയില്ല.

അതിനിടെ 30 ദിവസത്തേക്കു വെടിനിർത്തണമെന്ന യുക്രെയ്നിന്റെ ആവശ്യം തള്ളിയ റഷ്യ ഡ്രോണാക്രമണം വീണ്ടും ശക്തമാക്കി. തുർക്കിയിലെ ഇസ്തംബുളിൽ നേരിട്ടുകണ്ടു ചർച്ച നടത്താനുള്ള റഷ്യൻ പ്രസി‍ഡന്റ് വ്ലാഡിമിർ പുട്ടിന്റെ ക്ഷണം യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി സ്വീകരിച്ചതിനു പിന്നാലെ റഷ്യയുടെ ഭാഗത്തുനിന്നു വെടിനിർത്തലുണ്ടാകുമെന്ന പ്രതീക്ഷ വെറുതേയായി. കൂടിക്കാഴ്ചയ്ക്കായി വ്യാഴാഴ്ച ഇസ്തംബുളിൽ പുട്ടിനെ കാത്തിരിക്കുമെന്നു സെലെൻസ്കി പറഞ്ഞതിനും റഷ്യയുടെ മറുപടിയില്ല. വെടിനിർത്തണമെന്ന് യുഎസും യൂറോപ്യൻ രാജ്യങ്ങളും റഷ്യയോട് ആവശ്യപ്പെട്ടപ്പോഴാണ് അതിനുപകരം തുർക്കിയിൽ ചർച്ച നടത്താമെന്നു പുട്ടിൻ നിർദേശിച്ചത്. ഞായറാഴ്ച രാത്രി നൂറിലേറെ ഡ്രോണുകളാണ് റഷ്യ അയച്ചത്. ഇതിൽ 55 എണ്ണം തകർത്തതായി യുക്രെയ്ൻ അറിയിച്ചു.

5. യെമനിലെ ഹോദൈദയിൽ ഇസ്രയേൽ വ്യോമാക്രമണം; നടപടി ആളുകളോട് ഒഴിഞ്ഞു പോകാൻ ആവശ്യപ്പെട്ട ശേഷം.

യെമനിലെ ഹോദൈദയിൽ ഇസ്രയേൽ വ്യോമാക്രമണം. ഹൂതികളുടെ നിയന്ത്രണത്തിലാണെന്ന് ആരോപിച്ച് റാസ് ഇസ, ഹോദൈദ, സാലിഫ് എന്നീ തുറമുഖങ്ങളിലെ ആളുകളോട് ഒഴിഞ്ഞു പോകാൻ ആവശ്യപ്പെട്ട ശേഷമായിരുന്നു ഇസ്രയേലിന്റെ ആക്രമണം. എന്നാൽ ഇതേകുറിച്ച് ഇസ്രയേൽ പ്രതികരിച്ചിട്ടില്ല. ഹൂതികൾ തൊടുത്ത മിസൈൽ ഇസ്രയേൽ കഴിഞ്ഞ ദിവസം തകർത്തിരുന്നു. യുഎസ് പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപ് മധ്യ പൂർവദേശത്ത് സന്ദർശനം നടത്തുന്നതിന് തൊട്ടുമുൻപാണ് ആക്രമണം. ഹൂതികളുടെ ശക്തികേന്ദ്രങ്ങളിൽ മാർച്ച് 15 മുതൽ യുഎസ് സൈനിക നടപടി ആരംഭിച്ചിരുന്നു.

6. പുൽവാമയിലെ പങ്ക് സമ്മതിച്ച് പാക്കിസ്ഥാൻ

2019ൽ 40 സിആർപിഎഫ് ജവാന്മാരുടെ ജീവനെടുത്ത പുൽവാമ ഭീകരാക്രമണത്തിനു പിന്നിൽ തങ്ങളാണെന്നു പാക്കിസ്ഥാൻ സൈന്യം സമ്മതിച്ചു. വെള്ളിയാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിലാണു പാക്ക് വ്യോമസേന വൈസ് മാർഷൽ ഔറംഗസേബ് അഹമ്മദ്, പുൽവാമ ഭീകരാക്രമണം പാക്ക്‌ സൈന്യത്തിന്റെ ‘തന്ത്രപരമായ മിടുക്ക് ’ ആണെന്നു പറഞ്ഞത്. പാക്കിസ്ഥാനെ തൊട്ടാൽ കണ്ടില്ലെന്നു നടിക്കാനാവില്ല. ഞങ്ങളുടെ തന്ത്രപരമായ മിടുക്ക് എന്താണെന്ന് അവരോട് (ഇന്ത്യയോട്) പറയാൻ ശ്രമിച്ചതാണു പുൽവാമ. ഇപ്പോൾ ഞങ്ങളുടെ ആക്രമണങ്ങളുടെ ശക്തിയും അവർ അറിഞ്ഞിട്ടുണ്ടാകണം,’എന്നാണു ഇന്നലെ സമൂഹമാധ്യമത്തിൽ പ്രചരിച്ച വിഡിയോയിലെ പരാമർശം. പാക്ക് വ്യോമസേനയുടെ പബ്ലിക് റിലേഷൻസ് ഡയറക്ടർ ജനറലാണ് ഔറംഗസേബ്.

7. ഇറക്കുമതി തീരുവ 115% കുറയ്ക്കാൻ യുഎസും ചൈനയും തമ്മിൽ ധാരണ. വ്യാപാരയുദ്ധത്തിന് താൽകാലിക സമാധാനം

പരസ്പരം ചുമത്തിയ വ്യാപാരക്കരാർ 90 ദിവസത്തേക്ക് സസ്പെൻഡ് ചെയ്യാൻ യുഎസും ചൈനയും തമ്മിൽ നടത്തിയ ചർച്ചയിൽ ധാരണയായി. മേയ് 14 മുതൽ ചൈനീസ് ഉൽപന്നങ്ങൾക്ക് യുഎസ് ഏർപ്പെടുത്തിയ 145% തീരുവ എന്നത് 30 ശതമാനത്തിലേക്കു താഴ്ത്തും. ചൈനയും 125% തീരുവ എന്നത് 10 ശതമാനത്തിലേക്കു താഴ്ത്തും. ഇരു രാജ്യങ്ങളും തീരുവയിൽ 115% വച്ചാണ് കുറയ്ക്കുന്നത്. മേയ് 14 മുതൽ 90 ദിവസത്തേക്കാണ് ഈ തീരുവകൾ പ്രാബല്യത്തിൽ ഉണ്ടാകുക.

സ്വിറ്റ്സർ‌ലൻഡിലെ ജനീവയിൽ ഒരാഴ്ചയോളമായി ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ നടത്തിയ ചർച്ചകൾക്കുശേഷം തിങ്കളാഴ്ച പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം. ഭാവിയിലെ വ്യാപാര, വാണിജ്യ ബന്ധം എങ്ങനെ ആയിരിക്കണമെന്ന് ഇരുരാജ്യങ്ങളും വീണ്ടും ചർച്ച ചെയ്യുമെന്നും സംയുക്ത പ്രസ്താവനയിൽ പറയുന്നു.

8. 14,200 കോടിയുടെ യുഎസ് – സൗദി പ്രതിരോധ കരാർ; ട്രംപിന് വൻ സ്വീകരണം.

വിവിധ വികസന പദ്ധതികൾക്കായി യുഎസിൽ 60,000 കോടി ഡോളർ നിക്ഷേപിക്കാൻ സൗദി തീരുമാനിച്ചു. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സൗദി സന്ദർശനത്തിലാണ് സുപ്രധാന തീരുമാനം. 14,200 കോടി ഡോളറിന്റെ പ്രതിരോധ കരാറിലും ഇരു രാജ്യങ്ങളും ഒപ്പുവച്ചു. യുഎസ് സഹകരണത്തിൽ 500 മെഗാവാട്ട് ശേഷിയുള്ള ഡേറ്റ സെന്റർ സൗദിയിൽ ആരംഭിക്കാനും ധാരണയായി. നിർമിതബുദ്ധി സാങ്കേതികവിദ്യയിലെ സഹകരണത്തിനു യുഎസിന്റെ എഐ ചിപ്പുകൾ സൗദിക്കു നൽകും. സുരക്ഷാ കാരണങ്ങളാൽ ബൈഡൻ ഭരണകൂടം യുഎസ് എഐ ചിപ്പുകൾ നൽകിയിരുന്നില്ല. ഊർജമേഖലയിലെ സഹകരണമാണു സൗദി – യുഎസ് ബന്ധത്തിന്റെ മൂലക്കല്ലെന്നും നിക്ഷേപ അവസരങ്ങൾ പലമടങ്ങായി വർധിച്ചുവെന്നും സൗദി നിക്ഷേപ മന്ത്രി ഖാലിദ് അൽ ഫാലിഹ് പറഞ്ഞു. യുഎസിന്റെ മികച്ച യുദ്ധവിമാനമായ എഫ് 35 വാങ്ങുന്നതിനുള്ള താൽപര്യം സൗദി അറിയിച്ചെങ്കിലും ട്രംപ് ഉറപ്പുനൽകിയില്ല. വിശ്വസ്ത സഖ്യ രാജ്യങ്ങൾക്കു മാത്രമാണ് യുഎസിന്റെ എഫ് 35 ജെറ്റുകൾ നൽകിയിട്ടുള്ളത്. ബന്ധം ഊഷ്മളമാക്കുന്നതിന്റെ ഭാഗമായി അറേബ്യൻ ചീറ്റപ്പുലിയെ സൗദി യുഎസിനു നൽകും. ചീറ്റപ്പുലിയെ സംരക്ഷിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് കൈമാറ്റം. സൗദി – ഇസ്രയേൽ നയതന്ത്ര ബന്ധം മെച്ചപ്പെടുത്താനുള്ള ചർച്ചകളും അണിയറയിൽ നടക്കുന്നുണ്ട്. ഇസ്രയേലുമായി ബന്ധം പുനഃസ്ഥാപിക്കുന്നതിനു ഗാസയിൽ വെടിനിർത്തണമെന്ന നിബന്ധന സൗദി മുന്നോട്ടു വച്ചതായാണു വിവരം.

അതേസമയം സിറിയയ്‌ക്കെതിരെയുള്ള ഉപരോധം നീക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ ഇടപെടലിനെ തുടർന്നാണ് തീരുമാനമെന്ന് ട്രംപ് വ്യക്തമാക്കി. സൗദി സന്ദർശനത്തിനിടെയാണ് ട്രംപിന്റെ അപ്രതീക്ഷിത പ്രഖ്യാപനം. 24 വർഷം സിറിയ അടക്കിവാണ ബഷാർ അൽ അസദിന്റെ കാലത്താണ് സിറിയയ്‌ക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത്. 2011 മുതൽ ജനാധിപത്യ പ്രക്ഷോഭത്തിൽ വലഞ്ഞ സിറിയയിൽ അപ്രതീക്ഷിത അട്ടിമറിയിലൂടെ 2024 ഡിസംബർ എട്ടിനാണ് പ്രസിഡന്റ് ബഷാർ അൽ അസദിനെ തുരത്തി വിമതസഖ്യം അധികാരം പിടിച്ചത്. അസദ് കുടുംബത്തിന്റെ അരനൂറ്റാണ്ടു പിന്നിട്ട ആധിപത്യത്തിനാണ് അതോടെ അന്ത്യമായത്. അതിന്റെ ഭാഗമായി സിറിയൻ പ്രസിഡന്റ് അഹ്മദ് അശ്ശറായുടെയും ഡോണൾഡ് ട്രെമ്പും ബുധനാഴ്ച കൂടികാഴ്ച്ച നടത്തി. 25 വർഷത്തിനു ശേഷമാണ് ഇരുരാജ്യങ്ങളുടെയും തലവന്മാർ തമ്മിൽ കൂടിക്കാഴ്ച നടക്കുന്നത്. ഡമാസ്കസുമായുള്ള യുഎസിന്റെ ബന്ധം സാധാരണനിലയിലാക്കുന്നത് പരിഗണിക്കുമെന്ന് ട്രംപ് പറഞ്ഞു. ട്രംപിന്റെ നാലുദിവസത്തെ മധ്യപൂർവദേശ സന്ദർശനത്തിനിടെയാണ് നിർണായക ചർച്ച നടന്നത്. ജിസിസി രാജ്യങ്ങളുമായുള്ള സമ്മേളനത്തിനു മുൻപ് അരമണിക്കൂറോളമാണ് നേതാക്കളുടെ കൂടിക്കാഴ്ച നീണ്ടത്.

സൗദിയിൽ നിന്ന് ആഗ്രഹിച്ച നിക്ഷേപം യുഎഇയിൽ നിന്നു നേടിയാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഗൾഫ് പര്യടനം പൂർത്തിയാക്കിയത്. നയതന്ത്ര സൗഹൃദം ശക്തമാക്കാനെത്തിയ ട്രംപിനെ ഗൾഫ് രാജ്യങ്ങൾ നിരാശപ്പെടുത്തിയില്ല. സൗദിയിൽ നിന്ന് ഒരു ലക്ഷം കോടി ഡോളറിന്റെ നിക്ഷേപം പ്രതീക്ഷിച്ച ട്രംപിന് 1.4 ലക്ഷം കോടി ഡോളറിന്റെ നിക്ഷേപം നൽകി യുഎഇ ഞെട്ടിച്ചു. ബോയിങ്ങിൽ നിന്നു വിമാനം വാങ്ങാനുള്ള 20,000 കോടി ഡോളർ ഉൾപ്പെടെയാണിത്. അമേരിക്കയ്ക്കു പുറത്തു ലോകത്തിലെ ഏറ്റവും വലിയ എഐ ക്യാംപസ് അബുദാബിയിൽ നിർമിക്കാനും ധാരണയായി. അമേരിക്കൻ വിമാന നിർമാണ കമ്പനിയായ ബോയിങ്ങിൽ നിന്ന് ഇത്തിഹാദ് എയർലൈൻസ് 28 ബോയിങ് 787, 777എക്സ് വിമാനങ്ങൾ വാങ്ങും. മൊത്തം 20000 കോടി ഡോളറിന്റേതാണ് ഇടപാട്. യുഎഇയുടെ പരമോന്നത ബഹുമതിയായ ഓർഡർ ഓഫ് സായിദ് മെഡലും ട്രംപിനു സമ്മാനിച്ചു. സൗദി 60000 കോടി ഡോളറിന്റെ നിക്ഷേപമാണ് ഇതുവരെ പ്രഖ്യാപിച്ചത്. ഇത് ഒരു ലക്ഷം കോടി ഡോളറായി വർധിപ്പിക്കുമെന്നു കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഉറപ്പു നൽകിയിട്ടുണ്ട്.

9. ഇന്ത്യയിൽ ഉൽപ്പന്നങ്ങൾ നിർമിക്കേണ്ട; അവരുടെ കാര്യം അവർ നോക്കിക്കൊള്ളും’: ആപ്പിൾ സിഇഒയ്ക്ക് ട്രംപിന്റെ മുന്നറിയിപ്പ്. 

ഇന്ത്യയിൽ നിക്ഷേപവുമായി മുന്നോട്ടുപോകുന്നതിനിടെ ആപ്പിൾ സിഇഒ ടിം കുക്കിനു മുന്നറിയിപ്പുമായി ട്രംപ്. ‘‘ഇന്ത്യയിൽ ആപ്പിൾ ഉൽപ്പന്നങ്ങളുടെ നിർമാണം നടത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇന്ത്യയുടെ കാര്യം അവർ തന്നെ നോക്കിക്കൊള്ളും’’–ട്രംപ് പറഞ്ഞു. ദോഹയിൽ നടന്ന ബിസിനസ് പരിപാടിയ്ക്കിടെയാണ് ട്രംപ് ആപ്പിളിന് മുന്നറിയിപ്പ് നൽകിയത്. ടിം കുക്കുമായി തനിക്ക് ഒരു ‘ചെറിയ പ്രശ്‌നം’ ഉണ്ടെന്നും ട്രംപ് പറഞ്ഞു. സുഹൃത്തേ, ഞാൻ നിങ്ങളോട് വളരെ നല്ല രീതിയിലാണ് പെരുമാറുന്നത്. നിങ്ങൾ 500 ബില്യൺ ഡോളറുമായി വരുന്നു, പക്ഷേ ഇപ്പോൾ നിങ്ങൾ ഇന്ത്യയിലുടനീളം ആപ്പിൾ ഉൽപ്പന്നങ്ങളുടെ നിർമാണം നടത്തുന്നുണ്ടെന്ന് ഞാൻ കേട്ടു. ഇന്ത്യയിൽ ആപ്പിൾ ഉൽപ്പന്നങ്ങളുടെ നിർമാണം നടത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇന്ത്യയുടെ കാര്യം അവർ തന്നെ നോക്കിക്കൊള്ളും. നിങ്ങൾക്ക് ഇന്ത്യയിൽ ഉൽപ്പന്നങ്ങൾ നിർമിക്കാം. എന്നാൽ, ഇന്ത്യ ലോകത്തിലെ ഏറ്റവും ഉയർന്ന താരിഫ് ഈടാക്കുന്ന രാജ്യങ്ങളിലൊന്നാണ്. അതിനാൽ വിൽപ്പന ബുദ്ധിമുട്ടാകും’’ – ‍ഡോണൾ‍ഡ് ട്രംപ് പറഞ്ഞു. അതേസമയം ഇന്ത്യ യുഎസിന് ഒരു കരാർ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. ‘‘ഇന്ത്യ ഞങ്ങൾക്ക് ഒരു കരാർ വാഗ്ദാനം ചെയ്തു. കരാർ പ്രകാരം അവർ ഞങ്ങളോട് ഒരു താരിഫും ഈടാക്കില്ലെന്നു സമ്മതിച്ചിട്ടുണ്ട്. ടിം, ഞങ്ങൾ നിങ്ങളോട് വളരെ നല്ല രീതിയിലാണ് പെരുമാറുന്നത്. വർഷങ്ങളായി നിങ്ങൾ ചൈനയിലെ പ്ലാന്റുകളിൽ നിർമാണം നടത്തുകയാണ്. അത് ഞങ്ങൾ സഹിച്ചു. നിങ്ങൾ ഇനി ഇന്ത്യയിലാണ് ഉൽപ്പന്നങ്ങൾ നിർമിക്കുന്നതെങ്കിൽ ഞങ്ങൾക്ക് അതിൽ താൽപ്പര്യമില്ല.’’ – ട്രംപ് പറഞ്ഞു. ഐഫോണുകളും മാക്ബുക്കുകളും നിർമിക്കുന്ന ആപ്പിളിന്റെ ഉത്പാദനം യുഎസിൽ വിപുലീകരിക്കാൻ താൻ ഒരുങ്ങുകയാണെന്നും ട്രംപ് പറയുന്നു. എന്നാൽ, ട്രംപ് ഭരണകൂടത്തിന്റെ താരിഫ് നീക്കത്തെ നേരിടാൻ ഐഫോൺ നിർമാണം ചൈനയിൽ നിന്ന് മാറ്റി ഇന്ത്യയില്‍ വിപുലീകരിക്കാന്‍ പദ്ധതിയിടുന്നതിനിടെയാണ് ട്രംപിന്റെ മുന്നറിയിപ്പ് സിഇഒ ടിം കുക്കിന് ലഭിച്ചിരിക്കുന്നത്. ആപ്പിളിന് നിലവിൽ ഇന്ത്യയിൽ മൂന്ന് പ്ലാന്റുകളാണ് ഉള്ളത്. അതിൽ രണ്ടെണ്ണം തമിഴ്‌നാട്ടിലും ഒന്ന് കർണാടകയിലുമാണ്. ഇവയിൽ ഒന്ന് ഫോക്‌സ്‌കോണും മറ്റൊന്ന് ടാറ്റാ ഗ്രൂപ്പുമാണ് നടത്തുന്നത്. ഇന്ത്യയിൽ രണ്ട് ആപ്പിൾ പ്ലാന്റുകളുടെ നിർമാണം കൂടി പുരോഗമിക്കുകയാണ്. കഴിഞ്ഞ മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ, ആപ്പിൾ കമ്പനി ഇന്ത്യയിൽ 22 ബില്യൺ ഡോളറിന്റെ ഐഫോണുകൾ നിർമിച്ചതായാണു റിപ്പോർട്ട്. മുൻ സാമ്പത്തിക വർഷത്തേക്കാൾ 60 ശതമാനത്തിന്റെ വർധനവാണ് ഉൽപാദനത്തിൽ സംഭവിച്ചിരിക്കുന്നത്.

10. സമാധാന ചർച്ച ന‌ടത്തി റഷ്യയും യുക്രെയ്നും; റഷ്യ–യുക്രെയ്ൻ ചർച്ച 2022 നു ശേഷം ആദ്യം.

യുദ്ധം ആരംഭിച്ച് 3 വർഷങ്ങൾക്കു ശേഷം ആദ്യമായി റഷ്യയും യുക്രെയ്നും സമാധാന ചർച്ച നടത്തി. തുർക്കിയു‌ടെ മധ്യസ്ഥതയിലാണ് റഷ്യ–യുക്രെയ്ൻ പ്രതിനിധി സംഘം ഇസ്തംബുളിൽ കൂടിക്കാഴ്ച നടത്തിയത്. സമാധാനം സാധ്യമാകണമെങ്കിൽ 30 ദിവസത്തെ വെടിനിർത്തലിനു റഷ്യ തയാറാകണമെന്നും തട്ടിക്കൊണ്ടുപോയ കുട്ടികളെയും യുദ്ധത്തടവുകാരെയും ഉടൻ വിട്ടയക്കണമെന്നും യുക്രെയ്ൻ ചർച്ചയിൽ ആവശ്യപ്പെട്ടു. യുദ്ധം അവസാനിപ്പിക്കാൻ തയാറാണെന്ന് റഷ്യ അറിയിച്ചു. എന്നാൽ, കൂടുതൽ വിദേശ ആയുധങ്ങൾ സമാഹരിക്കാനുള്ള ഇടവേളയായി വെടിനിർത്തലിനെ യുക്രെയ്ൻ ഉപയോഗിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടി. 30 ദിവസം വെടിനിർത്തണമെന്ന യുക്രെയ്നിന്റെ ആവശ്യം റഷ്യ നേരത്തേ തള്ളിയിരുന്നു. നേരിട്ടു ചർച്ച നടത്താനുള്ള റഷ്യൻ പ്രസി‍ഡന്റ് വ്ലാഡിമിർ പുട്ടിന്റെ ക്ഷണം യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി സ്വീകരിച്ചതിനു റഷ്യ മറുപടി നൽകിയിരുന്നില്ല. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ചർച്ചകൾക്കായി ഇസ്തംബുളിൽ എത്തിയിരുന്നു. വെടിനിർത്തലിന് ഇരുകൂട്ടരും സമ്മതിക്കണമെന്നാണ് ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം സമാധാന ചർച്ച കഴിഞ്ഞു മണിക്കൂറുകൾക്കകം യുക്രെയ്നിൽ റഷ്യ ഡ്രോൺ ആക്രമണം നടത്തി. ഇസ്തംബുളിൽ നടന്ന ചർച്ചയിൽ വെടിനിർത്തൽ ധാരണയിലെത്താൻ സാധിച്ചിരുന്നില്ല. യുക്രെയ്ൻ 30 ദിവസത്തെ വെടിനിർത്തൽ ആവശ്യപ്പെട്ടു. പകരമായി തങ്ങൾ അവകാശവാദം ഉന്നയിക്കുന്ന പ്രദേശങ്ങളിൽ നിന്നു യുക്രെയ്ൻ പൂർണമായി പിൻവാങ്ങണമെന്ന നിലപാടിൽ റഷ്യ ഉറച്ചു നിന്നു.

11.നാപാം ഗേൾ’. നിക്ക് ഊട്ടിന്റെ പേരിലുള്ള ചിത്രത്തിന്റെ ക്രെഡിറ്റ് നീക്കി വേൾഡ് പ്രസ് ഫോട്ടോ

വിയറ്റ്നാം യുദ്ധത്തിന്റെ ഭീകരത ലോകത്തിനു തുറന്നുകാട്ടിയ വിശ്വവിഖ്യാതമായ ‘നാപാം ഗേൾ’ ചിത്രത്തിന്റെ ക്രെഡിറ്റ് വേൾഡ് പ്രസ് ഫോട്ടോ സംഘടന നീക്കി. ‘നാപാം പെൺകുട്ടി’യുടെ ചിത്രമെടുത്ത ഫൊട്ടോഗ്രഫർ എന്ന പദവിയിൽനിന്ന് വിയറ്റ്നാംകാരൻ നിക്ക് ഊട്ടിനെയാണ് നീക്കിയത്. ചിത്രം പകർത്തിയ ഫൊട്ടോഗ്രഫർ ആരാണെന്ന സംശയങ്ങൾ ഉയർന്നതിനെ തുടർന്നാണ് നടപടി. ചിത്രമെടുത്തയാളുടെ പേരിന്റെ സ്ഥാനത്ത് ഇനിമുതൽ ‘അറിയില്ല’ എന്നു കുറിക്കും. 20–ാം നൂറ്റാണ്ടിലെ ഏറ്റവും ശ്രദ്ധേയമായ 100 ഫോട്ടോകളിൽ 41–ാം സ്ഥാനത്തുള്ള ചിത്രമാണ് ‘ദ് ടെറർ ഓഫ് വാർ’ എന്നും പേരുള്ള ‘നാപാം ഗേൾ’. തെക്കൻ വിയറ്റ്നാമിൽ യുഎസിന്റെ നാപാം ബോംബാക്രമണത്തിൽ പൊള്ളലേറ്റു കരഞ്ഞുകൊണ്ട് ഓടുന്ന കിം ഫുക്ക് എന്ന 9 വയസ്സുകാരിയാണ് ചിത്രത്തിലുള്ളത്. 1973 ലെ വേൾഡ് പ്രസ് ഫോട്ടോ പുരസ്കാരവും സ്പോട്ട് ന്യൂസ് ഫൊട്ടോഗ്രഫിക്കുള്ള പുലിറ്റ്സർ സമ്മാനവും നേടിയ ചിത്രം നിക്ക് ഊട്ടിനെ ലോകപ്രശസ്തനാക്കി. വിവാദ ഡോക്യുമെന്ററിക്കു ശേഷവും ഫോട്ടോ താനെടുത്തതാണെന്ന നിലപാടിൽ ഉറച്ചു നി‍ൽക്കുകയാണ് നിക്ക് ഊട്ട്. അസോഷ്യേറ്റ് പ്രസ് (എപി) സ്റ്റാഫ് ഫൊട്ടോഗ്രഫറായ നിക്ക് ഊട്ട് അല്ല ചിത്രം പകർത്തിയതെന്നും മറിച്ച്, പ്രാദേശിക ഫ്രീലാൻസർ ഫൊട്ടോഗ്രഫറായ നോയൻ ടാൻ നെ ആണെന്നുമാണ് വാദം. യുഎസിലെ യൂട്ടായിൽ സൺഡാൻസ് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ‘ദ് സ്ട്രിങ്ങർ’ എന്ന ഡോക്യൂമെന്ററിയാണ് ഫ്രീലാൻസ് ഫൊട്ടോഗ്രഫർ നോയൻ ടാൻ നെ ആണ് ചിത്രമെടുത്തതെന്ന് അവകാശപ്പെട്ടത്.

ഗാരി നൈറ്റും സംഘവും തയാറാക്കിയ ഡോക്യുമെന്ററിയുടെ പ്രദർശനത്തിനുശേഷം നടന്ന വാർത്താസമ്മേളനത്തിൽ നോയൻ ടാൻ നെ പങ്കെടുത്തിരുന്നു. താനാണു നാപാം പെൺകുട്ടിയായ കിം ഫുക്കിന്റെ പടമെടുത്തതെന്നാണ് അദ്ദേഹം പറഞ്ഞത്. 1972 ജൂൺ 8ന് ആണു ചിത്രമെടുത്തത്. എൻബിസി വാർത്താസംഘത്തിനൊപ്പമാണു ട്രാങ് ബാങ് നഗരത്തിൽ പോയത്. നിലവിളിച്ചോടി വന്ന 9 വയസ്സുകാരിയായ കിം ഫുക്കിന്റെ ചിത്രമെടുത്തത് അവിടെവച്ചാണ്. 20 ഡോളറിനു പടം എപിക്കു വിൽക്കുകയായിരുന്നു. സത്യം കണ്ടെത്താനായി 2 വർഷത്തിലേറെ നീണ്ട അന്വേഷണമാണു നടത്തിയതെന്ന് ഡോക്യുമെന്ററിയുടെ സംവിധായകൻ പറഞ്ഞു. എന്നാൽ, ഈ അവകാശവാദം വ്യാജമാണെന്നും ഡോക്യുമെന്ററിയോടു യോജിക്കുന്നില്ലെന്നും കാനഡയിലുള്ള ‘നാപാം ഗേൾ’ കിം ഫുക് പ്രതികരിച്ചിരുന്നു. ‌നിക്ക് ഊട്ട് തന്നെയാണു ഫോട്ടോയെടുത്തതെന്നും ഇക്കാര്യം അന്വേഷണത്തിൽ ബോധ്യപ്പെട്ടതാണെന്നുമുള്ള നിലപാടാണ് എപിയുടേത്. മറ്റു തെളിവുകൾ ഉണ്ടെങ്കിൽ കൈമാറാൻ ഡോക്യുമെന്ററിയുടെ നിർമാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വാർത്താ ഏജൻസി വക്താവ് പറഞ്ഞിരുന്നു. എന്നാൽ ആരാണ് ഫോട്ടോയെടുത്തത് എന്നത് സംശയത്തിലായിരിക്കുന്നെന്നും 70 വർ‌ഷമായി ഫോട്ടോ ജേണലിസത്തിൽ മൂല്യാധിഷ്ഠിത മാനദണ്ഡങ്ങൾക്കായി നിലകൊള്ളുന്ന സംഘടന ഇക്കാര്യത്തിൽ വസ്തുതകളും തെളിവുകളും മാനിച്ച്, നിക്ക് ഊട്ടിന്റെ പേര് നീക്കുകയാണെന്നും വേൾഡ് പ്രസ് ഫോട്ടോ അറിയിച്ചു. ഫോട്ടോയ്ക്ക് അന്നു നൽകിയ പുരസ്കാരത്തിന് ഒരു മാറ്റവുമില്ല; ഫൊട്ടോഗ്രഫർ ആര് എന്നതിൽ മാത്രമാണ് പുനരവലോകനമെന്നും അവർ വ്യക്തമാക്കി.

12. ഭീകര താവളം പുനർനിർമിച്ചു നൽകാൻ പാക്ക് സർക്കാർ

പാക്കിസ്ഥാനിലെ മുറിദ്കെയിൽ ഇന്ത്യൻ സൈന്യം തകർത്ത ആസ്ഥാനം പുനർനിർമിച്ചു നൽകാമെന്ന് സർക്കാർ ഉറപ്പുനൽകിയെന്ന് തീവ്രവാദ സംഘടനയായ പാക്കിസ്ഥാൻ മർകസി മുസ്​ലിം ലീഗ് (പിഎംഎംഎൽ) അറിയിച്ചു. ഭീകര സംഘടനയായ ലഷ്കറെ തയിബയുടെ ഭാഗമായ നിരോധിത സംഘടന ജമാഅത്ത് ദവയുടെ പോഷകസംഘടനയാണ് പിഎംഎംഎൽ. ഇന്ത്യൻ സൈന്യം തകർത്തത് പള്ളിയാണെന്നാണ് പിഎംഎംഎൽ അവകാശപ്പെടുന്നത്.

തയ്യാറാക്കിയത്: സ്റ്റെഫി ദിപിൻ✍

RELATED ARTICLES

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ