മലയാളി മനസ്സിന്റെ പ്രിയപ്പെട്ട വരെ വീണ്ടും വരുന്ന യേശുക്രിസ്തുവിന്റെ നാമത്തിലെല്ലാവർക്കും സ്നേഹവന്ദനം.
സാധാരണക്കാരായ മനുഷ്യരുടെ പ്രധാന വാക്കുകളാണ് ‘ ഒന്നിന് പുറകെ ഒന്നായി പ്രശ്നങ്ങൾ ജീവിതത്തിൽ വരുകയാണ് എത്രയൊക്കെ ശ്രമിച്ചിട്ടും ഇതിൽ നിന്നൊരു മോചനം ലഭിക്കുന്നില്ലെന്നു” പറയുന്നത് കേൾക്കാം.
ഈ ലോകത്തിൽ പ്രശ്നങ്ങളില്ലാത്ത മനുഷ്യർ ഇല്ല. അതിനെയൊക്കെ തരണം ചെയ്യുവാൻ സാധിക്കാതെ പലരും ആത്മഹത്യ ചെയ്യുന്നത് നിത്യ സംഭവമാണ്. ലോക മനുഷ്യൻ ശകുനങ്ങളിലും, ലക്ഷണങ്ങളിലും വിശ്വാസിക്കുന്നു. എന്നാൽ ദൈവത്തെ അറിയുന്ന ഒരു വ്യക്തി തനിക്ക് നേരിടുന്ന പ്രശ്നങ്ങളെ നന്മക്കായി ഒരുക്കുമെന്ന് വിശ്വസിക്കുന്നു.
റോമർ 8 : 28
“എന്നാൽ ദൈവത്തെ സ്നേഹിക്കുന്നവർക്കു, നിർണ്ണയപ്രകാരം വിളിക്കപ്പെട്ടവർക്കു തന്നേ, സകലവും നന്മെക്കായി കൂടി വ്യാപരിക്കുന്നു എന്നു നാം അറിയുന്നു”
ബൈബിളിൽ പൗലോസിന്റ അറസ്റ്റിനെ തുടർന്നു കൈസരുടെ മുമ്പിൽ വിസ്തരിക്കാനായി കൊണ്ടു പോകുമ്പോഴുണ്ടായ കപ്പലപകടവും,തുടർന്നു രക്ഷപ്പെട്ടു മെലീത്ത ദ്വീപിൽ എത്തുന്നതും കാണാം.
അപ്പൊ. പ്രവൃത്തികൾ 28 : 4, 5
“ആ ജന്തു അവന്റെ കൈമേൽ തൂങ്ങുന്നതു ബർബരന്മാർ കണ്ടപ്പോൾ: ഈ മനുഷ്യൻ ഒരു കുലപാതകൻ സംശയമില്ല; കടലിൽ നിന്നു രക്ഷപ്പെട്ടിട്ടും നീതിദേവി അവനെ ജീവിച്ചിരിപ്പാൻ സമ്മതിക്കുന്നില്ല എന്നു തമ്മിൽ പറഞ്ഞു.
അവനോ ആ ജന്തുവിനെ തീയിൽ കുടഞ്ഞു കളഞ്ഞു, ദോഷം ഒന്നും പറ്റിയില്ല.”
എന്നാൽ കൈയിൽ ചുറ്റിയ പാമ്പിനെ ചുരുട്ടിയെറിഞ്ഞപ്പോൾ ദ്വീപ് വാസികൾ തുടർച്ചയായി പൗലോസ് നേരിടുന്ന പ്രശ്നങ്ങൾ അവലക്ഷണമായി കണ്ടു. എന്നാൽ പൗലോസ് ലക്ഷണങ്ങളിലും, ശകുനങ്ങളിലും, അന്ധവിശ്വാസങ്ങളിലും ആശ്രയിക്കാതെ തന്നെ നടത്തുന്ന യേശുവിൽ വിശ്വസിച്ചു പാമ്പിനെ കുടഞ്ഞു കളഞ്ഞപ്പോൾ അപകടം അത്ഭുതമായി മാറി.
ഫിലിപ്പിയർ 4 : 13
“എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിന്നും മതിയാകുന്നു”
പല പ്രശ്നങ്ങൾ ഒന്നിന് പുറകെ ഒന്നായി ജീവിതത്തിൽ വരുമ്പോൾ അവയെ തമ്മിൽ ബന്ധിപ്പിക്കാനല്ല ശ്രമിക്കേണ്ടത് പകരം എന്റെ ജീവിതത്തിൽ ഏതൊരു വിഷയം നേരിട്ടാലും അതു ദൈവീക പദ്ധതിയാണെന്നും, തിന്മയ്ക്കായി സംഭവിച്ചാലും അത് നന്മക്കായി ദൈവം മാറ്റുമെന്നും വിശ്വസിക്കണം. എന്താണോ വിശ്വസിക്കുന്നത് അതായിരിക്കും സംഭവിക്കുന്നത്.
1 പത്രോസ് 1 : 23
“കെടുന്ന ബീജത്താലല്ല കെടാത്തതിനാൽ, ജീവനുള്ളതും നിലനിൽക്കുന്നതുമായ ദൈവവചനത്താൽ തന്നേ, നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു”
നമ്മുടെ ആത്മാവ് ദൈവ രൂപത്തിൽ പുനസൃഷ്ടിക്കപ്പെട്ടു കഴിഞ്ഞു, എന്നാൽ നമ്മുടെ ദേഹി ദൈവ രൂപത്തിലേയ്ക്ക് പുതുക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. ആത്‍മാവിൽ നാം ദൈവത്തെ പോലെ ആയെങ്കിലും വീണ്ടെടുക്കപ്പെടാത്ത മനസ്സ് അത് ഗ്രഹിച്ചിട്ടില്ല. എന്നാൽ ദൈവ വചനം ദൈവ വചനം കേട്ട് ഗ്രഹിച്ചു ഏറ്റെടുക്കുമ്പോൾ ക്രിസ്തുവിന്റെ സ്വഭാവത്തിനൊത്തവണ്ണം ഓരോ ദിവസവും മനസ്സ് രൂപാന്തരം പ്രാപിക്കും.
എഫെസ്യർ 4 : 24
“സത്യത്തിന്റെ ഫലമായ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ ധരിച്ചുകൊൾവിൻ”
നാമൊരു പുതു സൃഷ്ടിയാണെന്ന സത്യം നമ്മുടെ മനസ്സ് പെട്ടെന്ന് ഗ്രഹിക്കുന്നില്ല.
ജഢിക അവസ്ഥയിൽ നിന്ന് ആത്‍മീയർ അഥവാ ക്രിസ്തുവിന്റെ മനസ്സിലേക്ക് രൂപാന്തരപ്പെട്ടവർ എന്ന അവസ്ഥയിലേയ്ക്ക് വളരുവനാണ് കൊരിന്ത്യരോട് പൗലോസ് പറയുന്നത്.
യേശുവിനെ കർത്താവായി നാം സ്വീകരിച്ചപ്പോൾ നമ്മുടെ ആത്മാവ് വീണ്ടും ജനിച്ചു അഥവാ ദൈവ രൂപത്തിലേയ്ക്ക് വീണ്ടെടുക്കപ്പെട്ടു. നമ്മുടെ ദേഹി അഥവാ മനസ്സ് ഓരോ ദിവസവും ക്രിസ്താനുരൂപമായി വീണ്ടെടുക്കപ്പെട്ടു കൊണ്ടിരിക്കുന്നു.
1 യോഹന്നാൻ 3:2
“പ്രിയമുള്ളവരേ, നാം ഇപ്പോൾ ദൈവമക്കൾ ആകുന്നു. നാം ഇന്നതു ആകും എന്നു ഇതുവരെ പ്രത്യക്ഷമായില്ല. അവൻ പ്രത്യക്ഷനാകുമ്പോൾ നാം അവനെ താൻ ഇരിക്കും പോലെ തന്നേ കാണുന്നതാകകൊണ്ടു അവനോടു സദൃശന്മാർ ആകും എന്നു നാം അറിയുന്നു”
കർത്താവു വരുമ്പോൾ നമ്മുടെ ശരീരം കണ്ണിമയ്ക്കുന്ന സമയത്തിനിടയിൽ രൂപാന്തരപ്പെടും. കർത്താവിന്റെ പ്രത്യക്ഷതയിൽ നാം പൂർണ്ണമായും അവനെപ്പോലെ ആയിതീരും. അങ്ങനെ നമ്മുടെ വീണ്ടെടുപ്പ് പൂർണ്ണമാകും. ക്രിസ്തുവിന്റെ അതേ മഹത്വത്തിലേയ്ക്ക് നാം രൂപാന്തരപ്പെടും.
എത്ര വലിയ പ്രത്യാശയാണ് നമ്മുക്ക് നല്കപ്പെട്ടിരിക്കുന്നത്. ഈ പ്രത്യാശയുള്ള നാം ഓരോ ദിവസവും നമ്മെ നിർമ്മലീകരിക്കണമെന്നും, ആ ദിവസത്തിനായി വിശുദ്ധിയോടും, ഭക്തിയോടും കാത്തിരിക്കണമെന്നും വചനം പഠിപ്പിക്കുന്നു.
വീണ്ടും കാണുംവരെ ഈ വചനങ്ങളാൽ എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ



