വാഷിങ്ടൺ: ഇറാനെതിരെയുള്ള സൈനിക നടപടികൾ കടുപ്പിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ആവശ്യമെങ്കിൽ കരയുദ്ധം ആരംഭിക്കുമെന്നും നിലവിലെ സംഘർഷം ഒരു മാസത്തോളം നീണ്ടുനിന്നേക്കാമെന്നും അദ്ദേഹം വാഷിംഗ്ടണിൽ പറഞ്ഞു.
ഇറാന്റെ ആണവായുധ മോഹങ്ങൾ ആഗോള ഭീഷണിയാണെന്നും മുന്നറിയിപ്പുകൾ അവഗണിച്ചതിനെത്തുടർന്ന് പത്തോളം ഇറാനിയൻ കപ്പലുകൾ ഇതിനോടകം തകർത്തതായും ട്രംപ് അവകാശപ്പെട്ടു. അതേസമയം, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് അടച്ചതായി ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കമാൻഡറുടെ ഉപദേശകൻ അറിയിച്ചു.
ഈ വിലക്ക് ലംഘിക്കുന്ന കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടാകുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. എന്നാൽ കടലിടുക്ക് പൂർണ്ണമായി അടച്ചിട്ടില്ലെന്നാണ് അമേരിക്കയുടെ വാദം. ഇതിനിടെ, ഇറാന്റെ രണ്ട് പോർവിമാനങ്ങൾ വെടിവെച്ചിട്ടതായി ഖത്തറും, സംഘർഷത്തിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടതായി കുവൈത്തും സ്ഥിരീകരിച്ചു.



