കൊച്ചി: സ്ത്രീധന പീഡനത്തെ തുടർന്ന് ഭാര്യ കൊല്ലപ്പെട്ട കേസിൽ ശിക്ഷിക്കപ്പെട്ടയാൾക്ക് ഭാര്യയുടെ പേരിലുള്ള സ്വത്തിന് അവകാശമില്ലെന്ന് ഹൈകോടതി. ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമ പ്രകാരവും കൊല്ലപ്പെട്ടയാളുടെ സ്വത്തിന് കൊലപാതകിക്ക് അവകാശം ഉന്നയിക്കാനാകില്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് എസ്. ഈശ്വരൻ്റെ ഉത്തരവ്.
കൊല്ലപ്പെട്ട യുവതിയുടെ പേരിൽ ബാങ്കിൽ നിക്ഷേപിച്ച തുക ലഭിക്കാനായി മാതാവ് നൽകിയ ഹരജികൾ വിചാരണ കോടതികൾ തള്ളിയതിനെതിരെ തിരുവനന്തപുരം സ്വദേശികൾ നൽകിയ ഹരജികൾ അനുവദിച്ചാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ക്രിസ്ത്യൻ സമുദായത്തിൽപ്പെട്ടവരായിരുന്നു ഹരജിക്കാർ. ക്രിസ്‌ത്യൻ സമുദായത്തിൽപ്പെട്ടവർക്ക് ബാധകമായത് ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമമാണ്. ഇത് പ്രകാരം ഭാര്യയെ കൊലപ്പെടുത്തിയ ആൾക്ക് ഭാര്യയുടെ പേരിലുള്ള സ്വത്തിൽ അവകാശമില്ലെന്ന് വ്യക്തമാക്കുന്നില്ല. ഇത് കണക്കിലെടുത്തായിരുന്നു വിചാരണ കോടതികൾ ഹരജികൾ തള്ളിയത്.
ഹിന്ദു പിന്തുടർച്ചവാകാശ നിയമത്തിൽ കൊലപാതകിക്ക് കൊല്ലപ്പെട്ടയാളുടെ സ്വത്തിൽ അവകാശമില്ലെന്ന് വ്യക്തമാക്കുന്നുണ്ട്. ഇക്കാര്യം കോടതികളും മുമ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.



