ഓർമ്മത്താളിലെ മഴപ്പെയ്ത്തുകൾ














കണ്ടുമറന്ന നനുത്ത സ്വപ്നത്തിനിടയിൽ ഒരുകുഞ്ഞുശാരികയുടെ ചിറകൊച്ച!
“ഡിവിഡിവി” യുടെ ചില്ലകൾക്കിടയിൽ ഉടക്കിനിന്ന അതിന്റെ പച്ചത്തൂവൽ അനാഥമായി താഴെ കൊഴിഞ്ഞു!
ഒരു നിധിപോലെ ഞാനതു സൂക്ഷിച്ചു, പുസ്തകത്താളുകൾക്കിടയിൽ മയിൽപ്പീലി മാനം കാട്ടാതെ എടുത്തുവയ്ക്കുന്ന ബാലികയുടെ കൗതുകത്തോടെ..
ആ കുഞ്ഞുതൂവൽ മഴവിൽ ചാരുതയോടെ, ആയിരം ഇതളായി വിരിഞ്ഞ്, കതിരായി പടർന്ന്…
ഛെ, അത്തരം വ്യാമോഹങ്ങളൊന്നും ഇല്ലേയില്ല.. പണ്ട് ഉണ്ടായിട്ടുമില്ല.
പക്ഷേ, എന്നെങ്കിലുമൊരിക്കൽ എന്റെ കുഞ്ഞുശാരിക മടങ്ങിവരുമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. ചില്ലകൾക്കിടയിൽ ഉടക്കിയ അതിന്റെ നനുത്ത തൂവലിനെ ഓർത്ത്..
എന്റെ മോഹങ്ങളുടെ പച്ചപ്പിലേക്ക്..
അതുകൊണ്ടുതന്നെയാകാം ഓർമ്മയുടെ മണിച്ചെപ്പിൽ ആ കുഞ്ഞുതൂവലും, എന്റെ കൊച്ചുമോഹവും മാനംകാണാതെ അടയിരുന്നത്, അതും വർഷങ്ങളോളം..
നാലു പതിറ്റാണ്ടുകൾക്കുശേഷം ഒരു സംഗമം! അതും ഒരേ ക്ലാസ്സിൽ ഒരുമിച്ചിരുന്നു പഠിച്ചവരുടെ!! സ്വന്തം സ്കൂളിൽവച്ച്.ഇന്നെന്റെ സ്വപ്നം യാഥാർത്ഥ്യമാകുമോ? കുസൃതിയും ഭാവനയും നിറംപിടിപ്പിച്ച മനസ്സുള്ള ഒരു പതിനഞ്ചുകാരിയായി ആ മുറ്റത്ത് നിൽക്കാൻ എനിക്ക് കഴിയുമോ?
ഏട്ടൻ നല്ല സന്തോഷത്തിലാണ് ആള് പഠിച്ചതും, പഠിപ്പിച്ചതും അതേ സ്കൂളിൽ. രാവിലെ കുളിച്ചു കുറിയിട്ട് പുള്ളി,ഞാൻ ഒരുങ്ങാൻ കാത്തുനിൽക്കുകയാണ്. അപ്പോഴാണ് ഏട്ടന്റെ പ്രതീക്ഷയെ തകിടം മറിച്ചുകൊണ്ടു ഞാൻ പറഞ്ഞത്.
“ഏട്ടൻ പൊയ്ക്കോളൂ.. ഞാൻ വണ്ടിയിലില്ല. മണ്ണാങ്കുന്നുകയറി നടന്നു വന്നോളാം ”
ഏട്ടൻ കണ്ണുമിഴിച്ചു.
“ഒരു മോഹാണ് ഏട്ടാ.. പിന്നിട്ട വഴികളിലൂടെ സ്വപ്നം കണ്ടോണ്ട് നടക്കാനൊരു പൂതി!”
ചെറിയ എതിർപ്പൊക്കെ ഉണ്ടായെങ്കിലും എന്റെ ആവശ്യം അംഗീകരിക്കപ്പെട്ടു.
ഒരു വാശിക്കുപറഞ്ഞു തനിയെ പുറപ്പെട്ടെങ്കിലും, ഉള്ളിൽ ആശങ്കകൾ ഫണം വിടർത്തിയാടി. എന്റെ വഴികളിൽ പാടങ്ങളും പറമ്പുകളും വേലികെട്ടി തിരിച്ചിട്ടുണ്ടാകുമോ? കുണ്ടനിടവഴികൾ റോഡുകളായി പരിണമിച്ചോ? അറ്റക്കഴായകളും, അത്താണികളും താഴിട്ടുപൂട്ടിയ ഗേറ്റുകൾക്ക് വഴിമാറിയോ?
പോകുന്ന വഴിയിൽ ചില പഴമക്കാരെകണ്ടത് ഭാഗ്യം!
“അല്ലാ വാരസ്യാരുകുട്ടി ദ് എങ്ടാ?
ഈ പ്രായത്തിലും എന്നെ “കുട്ടീ “എന്നു വിളിക്കുമ്പോൾ അവരുടെ പഴക്കം ഊഹിക്കാലോ!
തെല്ലു സംശയത്തോടെ ഞാൻ ഞാൻ പറഞ്ഞു.
“സ്കൂളിലേക്കാ.. വഴി മാറീട്ടൊന്നും ഇല്ല്യാലോ ല്ലേ?”
“ഒന്നൂംല്ല്യാ.. പണ്ടത്തെ വഴ്യന്നേ.. നേരെ പൊയ്ക്കോളൂ.. കണ്ടിട്ട് ശ്ശി കാലയീല്ല്യേ?”
ഒരു ചിരിയിൽ മറുപടി ഒതുക്കി വലിഞ്ഞുനടന്നു. പരിപാടി തുടങ്ങുന്നതിനു മുമ്പ് എത്തേണ്ടേ? തെക്കേപൊന്നിലെ പടിപ്പുരയും, പെരുമ്പിലാവിലിറക്കവും കഴിഞ്ഞാൽ പാടമായി. മരങ്ങൾ പടർന്നു നിൽക്കുന്ന പെരുമ്പിലാവിലിറക്കത്തിൽ ഉച്ചക്കും ഇരുട്ടാണ്.. വെളിച്ചത്തിന്റെ പൊട്ടുകളേ താഴെ വീഴൂ. അതു കഴിഞ്ഞാൽ വിശാലമായ പാടമാണ്. പാടത്തേക്ക് കടക്കുമ്പോൾ, തുരങ്കത്തിൽ നിന്നു വെളിയിൽ കടന്നപോലെ വെളിച്ചം പ്രളയമായി പൊതിയും.ഞാനും ശൈലജയും അയൽക്കാരി സുലോചന ടീച്ചറും നടന്നു പോയിരുന്ന ഇടവഴി. ടീച്ചർക്കു കയറ്റിറക്കങ്ങൾ കുറച്ചു ബുദ്ധിമുട്ടാണ്. പെരുമ്പിലാവിലിറക്കം കഴിയുമ്പോഴേക്കും കിതച്ചുകൊണ്ട് ടീച്ചർ പറയും “ നിങ്ങള് നടന്നോ.അസംബ്ലിക്കു മുമ്പേ എത്തേണ്ടേ?
ടീച്ചറെ തിരിഞ്ഞുനോക്കി സഹതാപത്തോടെ മുന്നോട്ടു നടക്കുമെങ്കിലും ആ നടപ്പ് ഞങ്ങൾക്ക് രണ്ടുപേർക്കും,സ്വാതന്ത്ര്യത്തിന്റെ നീലകാശത്തിലേക്കുള്ള ചിറകുവിരിക്കലാണ്. അദ്ധ്യാപകരെ കുറ്റപ്പെടുത്താൻ,ക്‌ളാസിലെ ആൺകുട്ടികളുടെ വിക്രസ്സുകൾ വിളമ്പാൻ, ഒക്കെ വീണുകിട്ടുന്ന ഇടവേള! ആ സ്വാതന്ത്ര്യം ഞങ്ങൾ തികച്ചും ആസ്വദിച്ചിരുന്നു. സ്കൂളിൽ പോകാനും വരാനും ഉച്ചയൂണിനുമെല്ലാം ഞങ്ങൾ ഒന്നിച്ചാണ്. ശൈലജയുടെ ചോറ്റു പാത്രത്തിൽ എനിക്കിഷ്ടമുള്ള ഒരു വിഭവമുണ്ടാവും എന്നും. എന്താണെന്നല്ലേ? തേങ്ങ ചുട്ടരച്ച ചമ്മന്തി! കുഞ്ഞുള്ളി ചേർത്ത ചമ്മന്തിയുടെ മണം മത്തു പിടിപ്പിക്കുന്നതാണ്, പ്രത്യേകിച്ച് അക്കാലത്ത്. കാരണം എന്തെന്നോ?അന്ന് വാര്യങ്ങളിൽ ഉള്ളിയുടെ ഉപയോഗം ഇല്ലെന്നു തന്നെ പറയാം.. ഇപ്പോഴും പിറന്നാൾ മുതലായ വിശേഷദിവസങ്ങളിൽ ഉള്ളി ഉപയോഗിക്കരുത് എന്നാണ് വയ്പ്പ്!
ചമ്മന്തിയുടെ മണം ഓർമ്മത്തൂവലിന്റെ സ്നിഗ്ദ്ധസ്പർശമായപ്പോൾ സാരിയിൽ തടഞ്ഞ നെൽചെടികളെ ഞാനൊന്നു തലോടി. ഈ പാടത്തുനിന്നു നോക്കിയാൽ ശേഖരീപുരം അമ്പലം കാണാം. ധന്വന്തരീക്ഷേത്രമാണത്. അതിനടുത്തുള്ള “ചാനകത്ത് “എന്ന നാലുകെട്ടിന്റെ മാതൃകയിൽ ജപ്പാനിൽ ഒരു നാലുകെട്ട് ആരോ രൂപപ്പെടുത്തിയിട്ടുണ്ടത്രേ. യൂ. ട്യൂബിൽ അതു കണ്ടു കോരിത്തരിച്ചിരുന്നിട്ടുണ്ട്. എന്റെ കുട്ടക്കാലത്ത് അവിടെ വിദേശീയരൊക്കെ വന്നു താമസിക്കാറുണ്ട്. Anthropology പഠനത്തിന്റെ ഭാഗമായി അവിടെ വന്ന് താമസിച്ച “നെൽ” എന്ന കാലിഫോർനിയാക്കാരി മദാമ്മക്കുട്ടിയെ എനിക്കു മറക്കാനാവില്ല. പൂരത്തിനും, വേലയ്ക്കുമെല്ലാം മുൻപന്തിയിൽ ഉണ്ടാകും. തിരുവാതിരക്കുളി കാണാനും, പകർത്താനും നേരം പുലരുന്നതിനുമുമ്പേ കുളക്കടവിൽ ക്യാമറയുമായി ഹാജർ! നെൽക്കതിരുകൊണ്ട് കതിർക്കുല മെടയുന്നത് ഫോട്ടോ എടുത്ത്, വെള്ളാരംകണ്ണിൽ കൗതുകം നിറച്ച്, “മൈ നെയിം ഈസ് ആൾസോ ദിസ്. നെൽ.. റൈസ്.. അറി അറി” എന്നുറക്കെ പൊട്ടിച്ചിരിച്ച നിഷ്കളങ്കമായ ആ മുഖം മറക്കാനാവുന്നില്ല. ഇന്നവർ എവിടെയാണോ എന്തോ?
പഴമ വീണ്ടെടുക്കാനുള്ള ആവേശത്തോടെ പച്ചപുതച്ച പാടങ്ങൾ പിന്നിട്ട്
മണ്ണാൻകുന്നിലേക്കുള്ള തിരുവിലെത്തി. കാവുകളിൽ പൂരത്തിന് കൂറയിട്ടാൽ,മണ്ണാൻ ഗോപാലനും മകനും,പൂതനും തിറയുമായി വേഷമിട്ടു വീടായ വീടൊക്കെ കയറിയിറങ്ങും. പൂരദിവസമാണ് ഇല്ലങ്ങളിലും വാര്യേത്തും പൊതുവാട്ടിലും പൂതത്തിന്റെ വരവ്.( പി. ടി. ബി. എന്നറിയപ്പെട്ട പി. ടി ഭാസ്കരപ്പണിക്കരപ്പറ്റി ചിലരെങ്കിലും കേട്ടുകാണും. അദ്ദേഹത്തിന്റെ തറവാടാണ് നേരത്തേ സൂചിപ്പിച്ച പൊതുവാട്.) പൂതങ്ങൾക്ക് ഇവിടെയൊക്കെ അവകാശങ്ങളുണ്ട്. കോടിമുണ്ട്, നിറച്ചുവയ്പ്, പണം അങ്ങനെ പോകും. ഗോപാലനെ പരിചയമുണ്ടെങ്കിലും, പൂതത്തിന്റെ മുഖംമൂടിയിട്ടു ഗോപാലൻ വരുമ്പോൾ, കുഞ്ഞുനാളിൽ വലിയ ഭയമാണ്. ദേവിയുടെ അനുഗ്രഹമേറ്റുവാങ്ങാൻ, പൂതത്തിന്റെ അരിയേറുകൊള്ളാൻ അമ്മ പിടിച്ചുവലിച്ചാലും പോവില്ല. തുറുകണ്ണ് കാണിച്ചു ഭയപ്പെടുത്തി കൈയിലെ കുറുവടികൊണ്ട് കൊട്ടി,പൂതം പൈസയെടുക്കാൻ പറയുമ്പോൾ പേടിച്ചു പത്തായത്തിലൊളിച്ചിട്ടുണ്ട്,അതും മൂന്നിലോ നാലിലോ പഠിക്കുമ്പോൾ!
ഗോപാലൻ മരിച്ചിട്ട് കൊല്ലങ്ങളായി. മുറ്റത്തെ വേപ്പുമരംചാരി ഒരു പെൺകുട്ടി നിൽപ്പുണ്ട്.അവൾ അപരിചിതത്വത്തോടെ എന്നെ നോക്കുന്നു. മരുമകളാകാം!
ഇവിടെ ചെരിഞ്ഞുനിൽക്കുന്ന മാവിൻകൊമ്പിലാണ് കേശവൻ തൂങ്ങിമരിച്ചത്. സ്കൂൾകാലത്ത് അവിടെയെത്തിയാൽ നടത്തത്തിന് സ്പീഡ് കൂടും. കേശവന്റെ പ്രേതം അവിടെ ഗതികിട്ടാതെ അലഞ്ഞു നടക്ക്ണ് ണ്ടാവും എന്ന പേടി. ഇന്ന്,ആ മാവൊന്ന് കണ്ടിരുന്നെങ്കിൽഎന്ന ചിന്തയിൽ ചുറ്റും നോക്കി.ഇല്ല, ആ മരം അവിടെയില്ല.അതു വെട്ടിപ്പോയിരിക്കുന്നു.
മണ്ണാൻകുന്ന് കയറുന്നതിനു മുമ്പ് ഇടവഴിയിലേക്കൊന്നുനോക്കി. അവിടെ ഒരു പ്ലാവിലയും മുകളിൽ ഒരു കല്ലുംകാണുന്നുണ്ടോ?അതൊരടയാളമാണ്. സുന്ത (വിജയലക്ഷ്മിയെ വീട്ടിൽ വിളിക്കുന്ന പേരാണ് അത്) ഞങ്ങൾക്കായ് കരുതിവച്ച സന്ദേശം.
“എന്നെ കാത്തുനിൽക്കേണ്ടാ, ഞാൻ പോയിക്കഴിഞ്ഞു എന്ന അറിയിപ്പ്” കുട്ടിക്കൂട്ടിലെ ഈ മൂന്നാമൻ അധികവും നേരത്തേ പോയിരിക്കും!
“വേർ ആർ യൂ?”
“ബസ് ഇറങ്ങിയേ ഉള്ളൂ ഡാ.. വിത്തിൻ റ്റു മിനുറ്റ്സ്.. ഞാനെത്താം”
വാട്സ്ആപ്പിൽ സന്ദേശം കൈമാറുന്ന ഇന്നത്തെ തലമുറയുമായി ഞാനെന്റെ പ്ലാവിലയെ ഒന്നുള്ളിൽ ചേർത്തുവച്ചുനോക്കി!
ഓർമ്മകളിങ്ങനെ തികട്ടി വരുന്നു. അവളിപ്പോൾ എവിടെയാണാവോ?
മണ്ണാങ്കുന്നു കയറി. പാറക്കുളത്തിന് ആഴം കൂടിയിട്ടുണ്ട്. ഞാൻ ഒന്നു സംശയിച്ചു നിന്നു. പളുങ്കു പോലുള്ള വെള്ളത്തിൽ തുണിയലക്കുന്ന പെണ്ണുങ്ങൾ ചോദിച്ചു.
“സ്കൂളിലേക്കാണോ? അത്യേ ആണ് വഴി ട്ടോ ”
ചെറിയൊരു മാറ്റം വഴിക്ക്.. പാറ പൊട്ടിച്ചു കുളത്തിന്റെ വ്യാപ്തി കൂടിയപ്പോൾ പഴയ വഴിയടഞ്ഞുപോയി. സാരല്ല്യാ. രണ്ടടി അധികംവയ്ക്കണം എന്നുമാത്രം!
ആ പാറക്കുന്നിൽ നിന്നു നോക്കുമ്പോൾതന്നെ കണ്ടു.. എന്റെ പ്രിയപ്പെട്ട വിദ്യാലയം. ഉച്ചഭാഷിണിയിലൂടെ ശബ്ദം ഒഴുകിയെത്തുന്നു.. നേരം വൈക്യോ? ഏയ്.. സമയം ആവുന്നേയുള്ളൂ.. മതിലിന്നുള്ളിൽ ചാഞ്ഞു നിൽക്കുന്ന നെല്ലിമരത്തിനു വയസ്സായി!
ചുറ്റുപുറവും എനിക്ക് വേണ്ടപ്പെട്ടവർ, എന്റെ കൂട്ടുകാർ അദ്ധ്യാപകർ, കൂടപ്പിറപ്പുകളെ പോലെ ഞാൻ സ്നേഹിച്ചിരുന്നവർ, എനിക്ക് മുമ്പിൽ കുലീനതയുടെ വഴികാട്ടികളായി നിലകൊണ്ടവർ, എന്റെ സന്തോഷം പങ്കിട്ടവർ, എന്റെ ദുഃഖങ്ങളിൽ സാന്ത്വനത്തിന്റെ ശീതളസ്പർശമായി പെയ്തിറങ്ങിയവർ…
ഒന്നിച്ചുകണ്ടതിലെ അത്ഭുതവും ആഹ്ലാദവും ആമുഖങ്ങളിൽ.. പലരിലും കാലം മാറ്റം വരുത്തിയിരിക്കുന്നു ( എന്റെ മാറ്റം എനിക്ക് അനുഭവവേദ്യമാകാത്തത് കൊണ്ടാകണം ) വെള്ളിക്കമ്പികൾ ഇഴപാകിയ മുടിയുള്ള സുഹൃത്തിനോട് മറ്റൊരാൾ, “ ഡാ, നിനക്ക് ഇന്നെങ്കിലും ഒന്ന് ഡൈ ചെയ്യാമായിരുന്നു.. എന്നെ നോക്ക്.. സത്യത്തിൽ ഈ കറുപ്പ് മൊത്തം വെള്ളയാ” കറുപ്പുമുടിക്കാരനും വെളുത്തമുടിക്കാരനും കൈകോർത്തു നിന്നപ്പോൾ എനിക്ക് അവരിൽ ആ പഴയ തുടുപ്പും പ്രസരിപ്പും കാണാൻ കഴിഞ്ഞു, ഒരേപോലെ!
നിഴലും വെളിച്ചവും കണ്ണുപൊത്തി കളിക്കുന്ന ഡിവിഡിവിയുടെ ചില്ലകളിലിരുന്ന് ഓർമ്മക്കുരുവികൾ പാടുന്നു. കാലം ഉണരാൻ വൈകിയ കാവുകളെപ്പോലെ നിശബ്ദമായ വരാന്തയിലൂടെ ഞങ്ങൾ നടന്നു.മനസ്സിനുള്ളിൽ ഉപ്പിലിട്ടുവച്ച കണ്ണിമാങ്ങപോലെ കനപ്പിച്ചുകിടന്നതൊരു ചിരിയോ, തേങ്ങലോ? മുമ്പ് കളിചിരികളും വഴക്ക്കൂടലുകളുമായി ഒന്നിച്ചിരുന്ന ക്ലാസ് റൂമുകൾ കാണുമ്പോൾ ഓരോരുത്തരുടെയും മുഖഭാവം ശ്രദ്ധിക്കുകയായിരുന്നു ഞാൻ! ചിലർ ആവാതിലിൽ തട്ടി നോക്കുന്നു ,ചിലർ ആ വരാന്തയിലൂടെ നടന്ന് “ ഇവിടെ ഒരു ഫ്ലാഗ് പോസ്റ്റ് ഉണ്ടായിരുന്നു അവിടെ ഒരു നെല്ലി ഉണ്ടായിരുന്നു” എന്നൊക്കെ പിറുപിറുക്കുന്നു.. എല്ലാവരുടെ ഉള്ളിലും കൗമാരത്തിന്റെ ഓർമ്മപ്പെരുക്കം!
“Who was Jean val Jean “ ഗോപി മാഷുടെ ശബ്ദം മുഴങ്ങുന്നത് വരാന്തയുടെ അങ്ങേ അറ്റത്തുള്ള ഓഫീസിനു പുറത്തുനിന്നല്ലേ? Bishop ന്റെ candlesticks മോഷ്ടിക്കാൻ വന്ന കള്ളന്റെ ഭാവഭാവാദികൾ ആ മുഖത്ത് മിന്നിത്തെളിയുന്നുണ്ട്. Ivan Dmitrich Aksionov യുടെ സങ്കടം ആ ശബ്ദം ആവാഹിച്ചെടുക്കുന്നുണ്ട്!
“അങ്ങനെ.. അങ്ങനെ വരക്ക്യാ.. ഭംഗീല്” അതു കൃഷ്ണൻ നമ്പൂതിരി മാഷുടെ സൗമ്യമായ സ്വരം അല്ലേ?എത്ര പൊട്ടച്ചിത്രം കണ്ടാലും” “അങ്ങനെ ഭംഗീല് വരയ്ക്കൂ” എന്ന പ്രോത്സാഹനം നൽകാൻ മാഷിനേ കഴിയൂ!
“വഴി തെറ്റുന്നു വയസ്സാവുമ്പോൾ
അങ്ങേ വീട്ടിൽ കയറേണ്ടതാണയാളിറങ്ങീ കൂനിക്കൂനി.. “ ഘനഗംഭീരമായ ആ ശബ്ദത്തിനുടമ വാര്യര് മാഷ് അല്ലേ?
“പ്രകാശസംശ്ലേഷണം എങ്ങനെ ഉണ്ടാവ്വാ.. തനിക്കു പറയാൻ പറ്റ്വോ ഹേ?” ചിരിയൊട്ടും പകരാതെ, സ്വയം തമാശ പറയുമ്പോൾ പോലും ഗൗരവംവിടാതെയുള്ള ആ മുഖം ആരുടേതാ??
“ ഇല്ലിമുളം കാടുകളിൽ ലല്ല ലലംപാടി വരും തെന്നലേ.. തെന്നലേ.. “ ഡിവിഡിവിയുടെ ഇലകൾ ആ ശീലുകളുടെ മാസ്മരികതയിൽ ഇളകി നൃത്തം വയ്ക്കുന്നുണ്ടോ?
കിംഗ് ലിയറും ടെമ്പെസ്റ്റും കഥകളായി വാർന്നൊഴുകിയ ക്ലാസ് റൂമുകൾ ആരുടേതായിരുന്നു?
“ഹിന്ദിഭാഷയിൽ സകർമ്മകം ഭൂതകാലക്രിയവന്നാൽ കർത്താവിനോട് കൂടി “നേ” ചേരും. എഴുത് ഇമ്പോസിഷൻ അമ്പതു തവണ “ ആരുടെ ശബ്ദമാണ് ശകാരമായി ഉയരുന്നത്??
മരംകേറിപ്പെണ്ണേ.. ഇങ്ങിറങ്ങി വാ.. നിനക്കു ഞാൻ വെച്ചിട്ടുണ്ട്..”
രാധാമണി ടീച്ചറുടെ ശബ്ദം!
എന്നോടല്ല ട്ടോ.. ഇന്ദിരയോടാണ്. എനിക്കന്നും ഇന്നും നിലം വിട്ടുനിൽക്കാൻ പേട്യാ!ടീച്ചറാകട്ടെ ഈ ലോകത്തുനിന്ന് എന്നേ പോയി!
എല്ലാവരുടെ ശബ്ദവും നിറയുന്നു
ഓർമ്മകളായി, ഓളങ്ങളായി..
ജീവികൾ അനുനിമിഷം ജനിക്കുകയും മരിക്കുകയും ചെയ്യുന്നു. എന്നാൽ ജനിമൃതികളുടെ ഈ കാണാത്തീരത്ത്, കാലത്തിന്റെ വേഗതയെ ഒരു നിമിഷം പിടിച്ചു നിറുത്താൻ ഈ മുഖങ്ങൾക്ക് കഴിഞ്ഞു. വന്ധ്യമായ ഭൂമിയെയും ആരാധനയില്ലാത്ത അമ്പലങ്ങളെയും പിന്നിട്ടുകൊണ്ടുള്ള മടുപ്പിക്കുന്ന യാത്രയിൽ, കുറച്ചു നേരമെങ്കിലും ഈ പച്ചപ്പിലാണ്ടു മുങ്ങാൻ കഴിഞ്ഞത്, ഉർവരതയിലലിയാൻ കഴിഞ്ഞത് സുകൃതംതന്നെ! മനോഹരമായ ഒരു താരാട്ടിന്റെ മൃദുവായ ശീലുകൾക്കു കാതോർക്കുമ്പോലെ സുഖദമാണത്!
മണ്ണാങ്കുന്ന് കയറി പഴയ വിദ്യാലയത്തിലേക്കുള്ള യാത്ര വളരെ രസകരമായി എഴുതി.. കമഴ്ത്തിവെച്ച പ്ലാവിലയിൽ ഇരിക്കുന്ന കല്ല് വായനക്കാരാനും കണ്ടു..
പാറക്കുളം, അതിന്റെ മാറ്റവും അങ്ങകലെ വിദ്യാലയവും.. എത്ര മനോഹരമായ ഓർമ്മ..
തുടരൂ…