മലയാളി മനസ്സിന്റെ പ്രിയപ്പെട്ടവരെ വീണ്ടും വരുന്ന യേശുക്രിസ്തുവിന്റെ നാമത്തിൽ എല്ലാവർക്കും സ്നേഹവന്ദനം. എല്ലാവരും കഴിഞ്ഞ ദിവസങ്ങളിലൊക്കെ വല്ലാത്ത യുദ്ധ ഭീതിയിലായിരുന്നു. ദൈവമക്കളുടെ പ്രാത്ഥനയ്ക്ക് ദൈവം ഉത്തരം നൽകി. രണ്ടു ഭാഗത്തുമുള്ള നേതാക്കൾ സമാധാനപരമായ കാര്യങ്ങളിൽ കൂടി പോകുവാൻ മനസ്സു കാണിച്ചു. എങ്കിലും ചില ദുഷ്ട ശക്തികൾ ഭിന്നിപ്പ് ഉണ്ടാക്കുവാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു. നമ്മൾക്ക് ഒരു മനസ്സോടെ പ്രാർത്ഥിക്കാം അത്ഭുതങ്ങൾ മാത്രം പ്രതീക്ഷിക്കുക.
ദൈവസ്നേഹം
2025 വർഷങ്ങൾക്കു മുൻപ് ദൈവം തന്റെ സ്നേഹം വെളിപ്പെടുത്തിയത് തന്റെ ഏക ജാതനായ മകനെ ക്രൂശിൽ യാഗമായി തന്നാണ്. കുരിശിലാണ് ദൈവം തന്റെ ഒരിക്കലും മാറിപ്പോകാത്ത നമ്മോടുള്ള സ്നേഹം വെളിപ്പെടുത്തിയത്. ദൈവ സ്നേഹം നമ്മെ നാം അർഹിക്കുന്ന ശിക്ഷയിൽ നിന്ന് രക്ഷിക്കുകയും, അർഹിക്കാത്ത നന്മകൾ നൽകുകയും ചെയ്യുന്നു. നമ്മെ പാപത്തിൽ നിന്ന് വീണ്ടെടുക്കുന്നതിനുള്ള വില വ്യക്തിപരമായി നൽകുവാൻ ദൈവം തയ്യാറായി.
റോമർ 5 : 8
” ക്രിസ്തുവോ നാം പാപികൾ ആയിരിക്കുമ്പോൾ തന്നേ നമുക്കുവേണ്ടി മരിക്കയാൽ ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ പ്രദർശിപ്പിക്കുന്നു.”
നമ്മുടെ കുറവുകളോ യോഗ്യതയോ നോക്കാതെ യേശു നമ്മളെ അംഗീകരിച്ചതു പോലെ നമ്മളും മറ്റുള്ളവരുടെ കുറവുകൾ നോക്കാതെ അവരെ അംഗീകരിക്കുകയും സ്നേഹിക്കുകയും വേണം. യേശുവിനു എല്ലാവരെയും സ്നേഹിക്കുവാൻ കഴിയുമെങ്കിൽ യേശുവിൽ വിശ്വസിക്കുന്ന നമ്മളും അവരെ സ്നേഹിക്കണം.
റോമർ 15 : 7
“അതുകൊണ്ടു ക്രിസ്തു ദൈവത്തിന്റെ മഹത്വത്തിന്നായി നിങ്ങളെ കൈക്കൊണ്ടതുപോലെ നിങ്ങളും അന്യോന്യം കൈക്കൊൾവിൻ”
നമ്മുടെ കഴിവുകൾ നോക്കി നമ്മളെ വിധിക്കുവാനല്ല, സ്നേഹിക്കുവാനാണ് ദൈവം തന്റെ പുത്രനെ ലോകത്തിലേയ്ക്ക് അയച്ചത്. പാപികളായ നമുക്ക് രക്ഷ കിട്ടിയത് ദൈവത്തിനു നമ്മോടുള്ള കൃപായാലാണ്. കൃപയെന്നു പറയുന്നത് അർഹിക്കാത്ത ആനുകൂല്യമാണ്. കൃപയെന്നു പറയുന്നത് ദൈവത്തിന്റെ ദാനമാണ് അതുകൊണ്ട് ഒരാൾക്കും മറ്റുള്ളവരെ വിധിക്കാനുള്ള യോഗ്യതയില്ല.
യോഹന്നാൻ 3 : 17
“ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചതു ലോകത്തെ വിധിപ്പാനല്ല ലോകം അവനാൽ രക്ഷിക്കപ്പെടുവാനത്രേ”
സമൂഹത്തിൽ മാന്യതകളും ഉയർന്ന വിദ്യാഭ്യാസവും, കുടുംബ മഹിമയും സമ്പന്നനുമായിരുന്ന പൗലോസിനെയും, മുക്കുവനും, വിദ്യാഭ്യാമില്ലാത്തവരും, സാധാരണക്കാരനുമായിരുന്ന പത്രോസിനെയും ഒരുപോലെ സ്നേഹിച്ചിരുന്നു യേശു. ഇരുവരെയും ദൈവരാജ്യത്തിന് ഓഹരി ക്കാരാക്കി അപ്പോസ്തോലന്മാരായി തന്റെ രാജ്യത്തിന്റെ വ്യാപ്തയ്ക്കു വേണ്ടി ഉപയോഗിച്ചു.
അതേ പ്രിയപ്പെട്ടവരെ ദൈവസ്നേഹം നിത്യതയോളം നിലനിൽക്കുന്നതാണ്. എല്ലാവരും ഉപേക്ഷിച്ചാലും, നിന്ദിച്ചാലും ദൈവ സ്നേഹത്തിനൊരു മാറ്റവുമില്ല.
ഈ വചനങ്ങളാൽ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ, ആമേൻ
മാറ്റമില്ലാത്ത ദൈവ വചനത്തെ കുറിച്ചും ഇന്നത്തെ ആശങ്കയുടെ സാഹചര്യത്തിലും നമ്മെ കരുതുന്നവൻ കൂടെയുണ്ടെന്നും, മുക്കുവനെയും, പണ്ഡിതനെയും സമഭാവന യോടെ കണ്ട് ശിഷ്യരാക്കി മാറ്റിയ വന്നാണ് യേശുദേവനെന്നും വ്യക്തമാക്കി പറഞ്ഞ ലേഖനം ‘