മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ടവർക്കായി സർക്കാർ നടത്തുന്ന പുനരധിവാസ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി റിട്ട. പ്രൊഫസർ പി. കരുണാകരനും ഭാര്യ ഗീതയും. ദുരന്തബാധിതർക്കായി നിർമ്മിക്കുന്ന വീടുകളിൽ ഒന്നിനായി 20 ലക്ഷം രൂപ ഇരുവരും ചേർന്ന് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. വേങ്ങാട് നടന്ന മുഖ്യമന്ത്രിയുടെ വികസന സംവാദ സദസ്സിൽ വെച്ചായിരുന്നു ഈ മാതൃകാപരമായ സംഭാവന.
അതിവേഗത്തിൽ പുനരധിവാസം സാധ്യമാക്കുന്ന എൽഡിഎഫ് സർക്കാരിലുള്ള വിശ്വാസമാണ് ഇത്തരമൊരു സഹായത്തിന് തങ്ങളെ പ്രേരിപ്പിച്ചതെന്ന് അഴീക്കോട് തെക്കുംഭാഗം സ്വദേശിയായ പി. കരുണാകരൻ പറഞ്ഞു. മുണ്ടക്കൈ, ചൂരൽമല മേഖലകളിൽ ഒരു വീട് നിർമ്മിക്കാനായി ഈ തുക വിനിയോഗിക്കണമെന്നാണ് ഇവരുടെ ആഗ്രഹം.
അധ്യാപികയായ ഗീതയുടെ മാതാപിതാക്കളായ കുന്ദാരൻ രാഘവൻ, കെ.വി. കാർത്യായനി എന്നിവരുടെയും, കരുണാകരന്റെ സഹോദരൻ പൊട്ടന്റവിട ഏട്ടൻ നാണുവിന്റെയും സ്മരണാർത്ഥമാണ് തുക നൽകിയത്.
മുൻ എംഎൽഎ എം. പ്രകാശൻ മുഖേനയാണ് മുഖ്യമന്ത്രിയെ കണ്ട് തുക കൈമാറാനുള്ള ആഗ്രഹം ഇവർ അറിയിച്ചത്. വികസന സംവാദ സംഗമ വേദിയിൽ ഉയർന്ന നിലയ്ക്കാത്ത കൈയടികൾക്കിടയിലാണ് ദമ്പതികൾ മുഖ്യമന്ത്രിക്ക് തുക കൈമാറിയത്.



