കാസർഗോഡ് ജില്ലയിൽ കാഞ്ഞങ്ങാട് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ് ജീവനൊടുക്കി. കടപ്പുറം ബാവ നഗറിലെ ഇബ്രാഹിമിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഗുരുതരമായ പരിക്കേറ്റ ഭാര്യ മറിയം മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കാഞ്ഞങ്ങാട് കടപ്പുറം ബാവ നഗറിലാണ് നാടിനെ നടുക്കിയ സംഭവം. ഭാര്യ മറിയത്തെ വെട്ടിപ്പരിക്കേൽപിച്ചതിന് പിന്നാലെയാണ് ഭർത്താവ് ഇബ്രാഹിം ജീവനൊടുക്കുകയായിരുന്നു.
വ്യാഴാഴ്ച രാവിലെ അയൽവാസികൾ ബഹളം കേട്ട് വീട്ടിലെത്തുകയായിരുന്നു. ഈ സമയം വീട്ടിനുള്ളിൽ മറിയത്തെ ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തി. വെട്ടേറ്റ് തലയ്ക്കും കഴുത്തിലും ഗുരുതരമായി പരിക്കേറ്റ് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ച മറിയത്തെ വിദഗ്ധ ചികിത്സക്കായി മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റി.
ഇബ്രാഹിമിനെ കാണാത്തതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് വീടിന് സമീപത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇബ്രാഹിമും ഭാര്യ മറിയവും തമ്മില്‍ കുടുംബപ്രശ്നങ്ങളെത്തുടര്‍ന്ന് തര്‍ക്കമുണ്ടായിരുന്നുവെന്നും ഇതാണ് വധശ്രമത്തിലും ആത്മഹത്യക്കും കാരണമായതെന്നുമാണ് വിവരം. സംഭവത്തിൽ ഹോസ്ദുര്‍ഗ്ഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



