കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിധി പറഞ്ഞ എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം വർഗീസിന് ആലപ്പുഴ ജില്ലാ കോടതിയിലേക്കാണ് നിയമനം. നിലവിലെ ആലപ്പുഴ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായ കെ കെ ബാലകൃഷ്ണൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായി ചുമതലയേൽക്കും. സ്വഭാവിക സ്ഥലം മാറ്റമാണ് എന്നാണ് വിവരം. തൊടുപുഴ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി പി എസ് ശശികുമാർ തൃശൂർ ജില്ലാ ജഡ്ജിയായും പുതിയ ചുമതല വഹിക്കും.
നടിയെ ആക്രമിച്ച കേസിൽ വിധി പ്രസ്താവിച്ചതിന് പിന്നാലെ ജഡ്ജി ഹണി എം വർഗീസിനെതിരെ സൈബർ ആക്രമണം രൂക്ഷമായിരുന്നു. വിചാരണ ഘട്ടത്തിൽ ജഡ്ജിയെ മാറ്റണമെന്ന ആവശ്യവുമായി കേസിലെ പരാതിക്കാരിയായ നടിയും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. പിന്നീട് കേസിലെ എട്ടാം പ്രതിയായിരുന്ന ദിലീപിനെ കുറ്റവിമുക്തനാക്കിയതിന് പിന്നാലെയായിരുന്നു സൈബർ ആക്രമണം. പിന്നാലെ ഹണി എം വർഗീസിനെതിരായ സൈബർ ആക്രമണങ്ങളിലും വ്യക്തിഹത്യയിലും ഇടപെടൽ ആവശ്യപ്പെട്ട് കേരള ജുഡീഷ്യൽ ഓഫീസേഴ്സ് അസോസിയേഷന് ഹൈക്കോടതിയെ സമീപിച്ച് നിവേദനം നൽകിയിരുന്നു.



