ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സ പിഴവ് പരാതിയിൽ അന്വേഷണം നടത്തിയ വിദഗ്ധ സംഘം മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് ഇന്ന് റിപ്പോർട്ട് കൈമാറും. തിരുവനന്തപുരം, കോട്ടയം മെഡിക്കൽ കോളേജുകളിലെ വിദഗ്ധരാണ് അന്വേഷണം നടത്തിയത്.
ശസ്ത്രക്രിയയ്ക്കിടെ സ്ത്രീയുടെ വയറ്റിൽ ശാസ്ത്രകിയ ഉപകരണം കുടുങ്ങിയതിൽ വീഴ്ച സംഭവിച്ചെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ശസ്ത്രക്രിയ നടത്തിയ ഡോ.ഷാഹിദയയെയും നഴ്സിംഗ് ഓഫീസർ ധന്യയെയും ഇന്നലെ രാത്രി തന്നെ സസ്പെൻഡ് ചെയ്തു.
വിദഗ്ദ്ധ സമിതിയുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ. ശസ്ത്രക്രിയ സമയത്ത് യൂണിറ്റ് ചീഫായിരുന്ന ഡോ.ലളിതാംബിക സർവീസിൽ നിന്ന് വിരമിച്ചതിനാൽ, ഇവർക്ക് എതിരായ നടപടിയിലും ആരോഗ്യവകുപ്പ് ഉടൻ തീരുമാനം എടുക്കും. ഇവർക്കെതിരെ കൈക്കൂലി ആരോപണവും പരാതിക്കാർ ഉന്നയിച്ചിരുന്നു.
അതേസമയം ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവിന് ഇരയായ ഉഷാ ജോസഫിന്‍റെ ശസ്ത്രക്രിയ ഇന്ന് നടക്കും. മകന്‍ ഷിബിനെ ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഉഷയുടെ മകൻ ഷിബിനെ ഫോണില്‍ വിളിച്ച് സംസാരിച്ചു. ചികിത്സാ ചെലവ് സർക്കാർ വഹിക്കുമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും അറിയിച്ചു.കൊച്ചി അമൃത ആശുപത്രിയിലാണ് ഉഷ നിലവിൽ ചികിത്സയിൽ കഴിയുന്നത്. ഉഷയുടെ ശസ്ത്രക്രിയ ഇന്ന് നടക്കുമെന്ന് അമൃത ആശുപത്രി അധികൃതരാണ് അറിയിച്ചിരിക്കുന്നത്. സിടി സ്കാൻ പരിശോധന പൂർത്തിയായി.
അതേസമയം സ്വകാര്യ ആശുപത്രികളിലും ഇതിനേക്കാൾ വലിയ പിഴവ് സംഭവിക്കുന്നുണ്ട് . വണ്ടാനം മെഡിക്കൽ കോളേജിൽ അഞ്ചുവര്‍ഷം ഗര്‍ഭപാത്രത്തിലെ മുഴ നീക്കം ചെയ്ത പുന്നപ്ര സ്വദേശിയായ ഉഷാ ജോസഫിന്‍റെ വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവത്തിൽ പ്രതികരണവുമായി ഡിവൈഎഫ്ഐ സംസ്ഥാന അധ്യക്ഷൻ വി.വസീഫ്.സർക്കാർ ആശുപത്രികളിലെ വീഴ്ച പർവതീകരിക്കുന്നു. സ്വകാര്യ ആശുപത്രികളിലും ഇതിനേക്കാൾ വലിയ പിഴവ് സംഭവിക്കുന്നുണ്ട്. സർക്കാർ ആശുപത്രികളുടെ നേട്ടങ്ങൾ കാണാതെ പോകരുത്. ഒന്നോ രണ്ടോ വീഴ്ചകൾ ഉണ്ടായേക്കാം. ഇപ്പോൾ വലിയ വാർത്തയാകുന്നതിന് പിന്നിൽ തിരഞ്ഞെടുപ്പ് കാലമായതിനാലെന്നും വി വസീഫ് കുറ്റപ്പെടുത്തി.



