തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിന് ശേഷമുള്ള അന്തിമ വോട്ടർപട്ടിക ഇന്ന് പ്രസിദ്ധീകരിക്കും.തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്ക് പ്രകാരം അന്തിമ വോട്ടർപട്ടികയിൽ 2.69 കോടി വോട്ടർമാരാണുള്ളത്.
കരട് പട്ടികയിൽ നിന്ന് 53,229 പേരെ ഒഴിവാക്കിയെങ്കിലും പുതിയ അപേക്ഷകൾ പരിഗണിച്ചത് കൂടി കണക്കാക്കുമ്പോൾ അന്തിമ പട്ടികയിൽ 15,11,292 വോട്ടർമാരുടെ വർധനയുണ്ട്. ഡിസംബര്‍ 23ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയില്‍ 2,54,42,352 വോട്ടര്‍മാരാണുണ്ടായിരുന്നത്. 24.08 ലക്ഷം പേര്‍ പട്ടികയില്‍നിന്ന് പുറത്തായതായിരുന്നു.
എസ്ഐആർ നടപടികൾക്കായി തെരഞ്ഞെടുത്ത 2025 ഒക്‌ടോബറിലെ വോട്ടർ പട്ടിക പ്രകാരം 8.9 ലക്ഷം പേരുടെ കുറവ് അന്തിമ പട്ടികയിലുണ്ട്. ഡിസംബറിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടർപട്ടികയുമായി താരതമ്യം ചെയ്യുമ്പോൾ 16 ലക്ഷം വോട്ടർമാരുടെ കുറവും എസ്ഐആറിന് ശേഷമുള്ള പട്ടികയിലുണ്ട്. എന്നാൽ തീവ്ര പരിഷ്കരണത്തിന് ശേഷം മരിച്ചവരും താമസം മാറിയവരുമായ ലക്ഷക്കണക്കിന് പേരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.ആകെ 2,69,53,644 വോട്ടര്‍മാരാണ് പുതിയ പട്ടികയിലുണ്ടാവുക. പുരുഷന്‍മാര്‍ – 1,31,26,048, സ്ത്രീകള്‍ – 1,38,27,319, ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ – 277, പ്രവാസികള്‍- 2,23,558 എന്നിങ്ങനെയാണ് പട്ടികയിലുള്‍പ്പെട്ടവരുടെ കണക്ക്. 4,24,518 പുതിയ വോട്ടര്‍മാരും അന്തിമ പട്ടികയിലുണ്ടാകും.
ഡിസംബറിൽ പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടികയിൻമേൽ പരാതികൾ സ്വീകരിക്കുകയും ഹിയറിങ് നടപടികൾ പൂർത്തിയാക്കിയതിനും ശേഷമാണ് അന്തിമ വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കുന്നത്.



